പാലക്കാട്: തടസമില്ലാതെ വൈദ്യുതി വിതരണം ഉറപ്പാക്കാൻ ഒലവക്കോട് മേഖലയിലും കെ.എസ്.ഇ.ബി ഭൂഗർഭ കേബിൾ പദ്ധതി നടപ്പാക്കിത്തുടങ്ങി. പാലക്കാട് നഗരത്തിൽ ഏറെക്കുറെ ലൈനുകൾ ഭൂമിക്കടിയിലൂടെയാക്കിയിട്ടുണ്ട്. മെച്ചപ്പെട്ട വൈദ്യുതി വിതരണത്തോടൊപ്പം സുരക്ഷയും ഉറപ്പാക്കുന്ന പദ്ധതി ഘട്ടം ഘട്ടമായി വ്യാപിക്കാനുള്ള തയാറെടുപ്പിലാണു ബോർഡ്. റോഡ് പൂർണതോതിൽ പൊളിക്കാതെ ഇടയ്ക്കിടെ കുഴിയെടുത്ത് ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചാണു കേബിൾ ഇടുന്നത്. ശേഖരീപുരം - ഒലവക്കോട് റോഡിലെ കേബിൾ പ്രവൃത്തി ഉടൻ പൂർത്തിയാക്കുമെന്നു ബോർഡ് അറിയിച്ചു.
അതേ സമയം കേബിൾ വലിക്കാനായി സ്ഥാപിച്ച കുഴികൾ ഒലവക്കോട് ഭാഗത്ത് അപകടഭീഷണി സൃഷ്ടിക്കുന്നുണ്ട്. മുന്നറിയിപ്പു സംവിധാനങ്ങളും ഇല്ല. ഇത്തരം അപകട സാഹചര്യം ഒഴിവാക്കി ഉടൻ കുഴികൾ നികത്തണമെന്നു യാത്രക്കാർ ആവശ്യപ്പെട്ടു. പ്രവൃത്തി നടത്തുന്ന സ്ഥലങ്ങളിൽ കൃത്യമായ സുരക്ഷാ സംവിധാനങ്ങളും ഒരുക്കണം.
നിലവിൽ ശേഖരീപുരം മുതൽ ഒലവക്കോട് വരെയാണു ഭൂമിക്കടിയിലൂടെ വൈദ്യുതി വിതരണ കേബിൾ സ്ഥാപിക്കുന്നത്.
ആദ്യഘട്ടത്തിൽ ആണ്ടിമഠം മുതൽ സായി ജംഗ്ഷൻ വരെ ഇത്തരത്തിൽ കേബിൾ സ്ഥാപിച്ചിട്ടുണ്ട്. കെ.എസ്.ഇ.ബിയുടെ പ്ലാൻ ഫണ്ട് ഉപയോഗിച്ചാണു പദ്ധതി നടപ്പാക്കുന്നത്.
ലൈൻ പൊട്ടി വീഴൽ ഉൾപ്പെടെയുള്ള അത്യാഹിതങ്ങൾ പൂർണമായും ഇതുവഴി ഒഴിവാക്കാനാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |