അബുദാബി: വിവാഹങ്ങളും വിവാഹ സങ്കൽപ്പങ്ങളും മാറി ഡെസ്റ്റിനേഷൻ വെഡ്ഡിംഗുകളുടെ കാലമാണിന്ന്. ആയിരത്തിൽപ്പരം അതിഥികളുടെ സാന്നിദ്ധ്യത്തിൽ വലിയ മണ്ഡപങ്ങളിൽ ആഡംബര വിവാഹങ്ങൾ നടത്തുന്നതിനോട് ഇന്ന് പല ചെറുപ്പക്കാർക്കും താത്‌പര്യമില്ല. കടലിലെയും കായലിനെയുമൊക്കെ സാക്ഷിയാക്കി അടുത്ത ബന്ധുക്കളുടെ മാത്രം സാന്നിദ്ധ്യത്തിൽ വിവാഹിതരാകാനാണിന്ന് പലർക്കും താത്‌പര്യം.
ഓഡിറ്റോറിയങ്ങളിലോ വധൂ-വരന്മാരുടെ വീടുകളിലോ നടത്താറുള്ള വിവാഹചടങ്ങുകളും ആഘോഷങ്ങളും ഏതെങ്കിലും വിനോദസഞ്ചാര കേന്ദ്രത്തിൽ നടത്തുന്നതാണ് ഡെസ്റ്റിനേഷൻ വെഡ്ഡിംഗുകൾ. ഇത്തരം കേന്ദ്രങ്ങളിൽ നടക്കുന്ന വിവാഹവും അനുബന്ധ ചടങ്ങുകളും ഒന്ന് മുതൽ നാല് ദിവസം വരെ നീണ്ടു നിൽക്കാറുണ്ട്.
യാത്രാ സൗകര്യം, താമസ സൗകര്യം, ഫോട്ടോഷൂട്ടിനുള്ള സൗകര്യം, മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ സാമീപ്യം തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചാണ് മിക്കവരും വേദി തിരഞ്ഞെടുക്കുക. ഇപ്പോഴിതാ ഇന്ത്യക്കാർക്ക് ഡെസ്റ്റിനേഷൻ വെഡ്ഡിംഗിനോടുള്ള പ്രിയം വിദേശരാജ്യങ്ങളിൽവരെ ശ്രദ്ധനേടുകയാണ്. ഇത്തരം വിവാഹങ്ങൾ നടത്താൻ ഇന്ത്യക്കാർക്കായി പ്രത്യേക വിസ അനുവദിക്കുമെന്ന് പ്ര്യാപിച്ചിരിക്കുകയാണ് യുഎഇ.
അബുദാബി കൺവെൻഷൻ ആന്റ് എക്‌സിബിഷൻ ബ്യൂറോ (എഡിസിഇബി) ആണ് പുതിയ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. യുഎഇയിൽ ഡെസ്റ്റിനേഷൻ വെ്ഡിംഗുകൾ നടത്തുന്നവർക്ക് പ്രത്യേകിച്ച് ഇന്ത്യൻ പൗരന്മാർക്ക് വിസയ്ക്കായി കൂടുതൽ പിന്തുണ നൽകുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. അബുദാബിയെ ആഡംബര വിവാഹങ്ങളുടെ കേന്ദ്രമായി മാറ്റുകയെന്നതാണ് എഡിസിഇബി ലക്ഷ്യമിടുന്നത്. 2030ഓടെ അബുദാബിയെ ലോകത്തിലെ പ്രധാന ടൂറിസം ഹബ്ബാക്കി മാറ്റുകയെന്നും ദശാബ്ദാവസാനത്തിൽ 39.3 ദശലക്ഷം സന്ദർശകരെ തലസ്ഥാന നഗരിയിലേയ്ക്ക് ആകർഷിക്കണമെന്നും ലക്ഷ്യമിട്ടാണ് പുതിയ നീക്കം. 2030ഓടെ ടൂറിസം മേഖലയിൽ നിന്ന് 90 ബില്യൺ ദിർഹം വരുമാനം നേടണമെന്നും അധികൃതരുടെ ആലോചനയിലുണ്ട്. വിസ ചെലവുകളുടെ കവറേജ് ഉൾപ്പെടെയാണ് ഇന്ത്യൻ വിവാഹങ്ങൾക്ക് ലഭിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |