സ്പെഷ്യൽ ഡ്രൈവിൽ നിയമലംഘനം കണ്ടെത്തിയത് 28 ആംബുലൻസുകളിൽ
കണ്ണൂർ:ജീവൻ രക്ഷിച്ചെടുക്കാനുള്ള ഓട്ടത്തിനിടയിൽ ചെറുവിഭാഗം ആംബുലൻസ് ഡ്രൈവർമാരുടെ അശ്രദ്ധ അപകടം വരുത്തിവെക്കുന്നതായി മോട്ടോർവാഹനവകുപ്പിന്റെ കണ്ടെത്തൽ.കഴിഞ്ഞ ജനുവരിയിലെ സേഫ്ടി ടു സേവ് ലൈഫ് ഡ്രൈവിൽ കണ്ണൂർ ജില്ലയിൽ നിയമലംഘനം നടത്തിയ 28 ആംബുലൻസ് ഉടമകൾക്കെതിരെയാണ് കേസെടുത്തത്.
നിലവിലെ മോട്ടോർ വാഹന നിയമപ്രകാരം മറ്റ് വാഹനങ്ങൾ പാലിക്കേണ്ട എല്ലാ റോഡ് നിയമങ്ങളും ആംബുലൻസിനും ബാധകമാണ്. യാതൊരു നിയമ ഇളവുമില്ല.എന്നാൽ ജീവൻ രക്ഷിക്കാനുള്ള ഓട്ടമെന്ന നിലയിൽ മിക്കപ്പോഴും അധികൃതർ നിയമ നടപടികളിലേക്ക് കടക്കാറില്ല. ആംബുലൻസുകളിൽ പരിശോധന നടത്താൻ പൊലീസിനും എൻഫോഴ്സ്‌മെന്റിനും പരിമിതികളുമുണ്ട്. രോഗികളെ കയറ്റാതിരിക്കുമ്പോൾ തന്നെ ചില ആംബുലൻസുകൾ സൈറൺ മുഴക്കി അമിത വേഗതയിൽ പോകുന്നതായും പരാതി ഉയരുന്നുണ്ട്.
ആംബുലൻസുകൾക്കും പിഴയുണ്ട്
അമിത വേഗത്തിൽ വാഹനമോടിക്കൽ
തെറ്റായ ദിശയിൽ സഞ്ചരിക്കൽ
വൺവേ തെറ്റിക്കൽ
ലോഗ് ബുക്ക് നിർബന്ധം
ആംബുലൻസുകളിൽ ലോഗ് ബുക്ക് നിർബന്ധമാക്കേണ്ടതുണ്ട്. ആംബുലൻസ് പുറപ്പെടുന്ന സ്ഥലം, എത്തിച്ചേരുന്ന ആശുപത്രി വിവരങ്ങൾ, രോഗിയുടെയോ കൂട്ടിരിപ്പുകാരുടെയോ ഫോൺ നമ്പർ, ആശുപത്രിയിലെ ഫോൺ നമ്പർ എന്നിവ രേഖപ്പെടുത്തുന്നതാണ് ലോഗ് ബുക്ക്. അത്യാവശ്യ സാഹചര്യങ്ങളിൽ ആശുപത്രിയിലെത്തിയ ശേഷം ഇവ രേഖപ്പെടുത്തിയാൽ മതി. എന്നാൽ പരിശോധനയിൽ കൃത്യമായിരിക്കണം. പ്രൈവറ്റ് ആംബുലൻസുകളിൽ ഇത് സൂക്ഷിക്കാറേയില്ല. സർക്കാർ ആംബുലൻസിന്റെ കാര്യവും വ്യത്യസ്തമല്ല. പൊലീസും മോട്ടോർ വാഹന വകുപ്പും ഇവ നിർബന്ധമാക്കാനുള്ള നടപടിയെടുക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.
മുതലെടുപ്പുകാരുണ്ട് അവിടെയും
അടിയന്തര സാഹചര്യങ്ങളിൽ പോലും ആംബുലൻസിന് വഴി കൊടുക്കാത്തവരും നിരത്തിലുണ്ട്.സൈറൻ മുഴക്കിയാൽ പോലും പലരും കണ്ടില്ലെന്ന മട്ടിൽ പോകുന്നതായി ആംബുലൻസ് ഡ്രൈവർമാർ പറഞ്ഞു.മാത്രമല്ല ഗതാഗത കുരുക്കുണ്ടായാൽ ആംബുലൻസുകൾക്ക് തൊട്ടു പിന്നാലെ പോയി ബ്ലോക്കിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നവരുമുണ്ട്.ബൈക്കുകൾക്കും കാറുകൾക്കുമാണ് ഈ പ്രവണത കൂടുതൽ . ഇത്തരം രീതികൾ അപകടങ്ങൾക്ക് വഴിവെക്കുകയാണ്.
അപകടം എവിടെയും
കോഴിക്കോട് ദിവസങ്ങൾക്ക് മുൻപാണ് ആംബുലൻസ് അപകടത്തിൽ രോഗി മരിച്ചത്.അടുത്തിടെ കാസർകോട് മഞ്ചേശ്വരത്ത് ആംബുലൻസും കാറും കൂട്ടിയിടിച്ച് കാറിൽ സഞ്ചരിച്ച അച്ഛനും രണ്ട് മക്കളും മരിക്കുകയുണ്ടായി.ആംബുലൻസിൽ ഉണ്ടായിരുന്ന മൂന്ന് പേർക്ക് ഗുരുതരമായ പരുക്ക് പറ്റി മംഗലാപുരം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആംബുലൻസ് എതിർവശത്ത് കൂടി സഞ്ചരിച്ചതായിരുന്നു അപകടകാരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |