സുൽത്താൻബത്തേരി : കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ യുവാവ് ആശുപത്രിയിൽ. ചെതലയം പുകലമാളം കാട്ടുനായ്ക്ക കോളനിയിലെ ശാന്തയുടെ മകൻ രമേശാണ് (31)വാരിയെല്ലുകൾ പൊട്ടി ബത്തേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ബുധനാഴ്ച രാത്രി എട്ടരയോടെ വീടിനുസമീപത്തെ റോഡിലാണ് ആക്രമണം. ബന്ധു വീട്ടിൽ പോയി തിരികെ വരുംവഴി കാട്ടാന ആക്രമിക്കുകയായിരുന്നു. കോളനി റോഡിന് സമീപം കൃഷിയിടത്തിൽ നിന്നിരുന്ന കാട്ടാന യുവാവിന് നേരെ പാഞ്ഞടുക്കുകയായിരുന്നു. ഇരുട്ടായിരുന്നതിനാൽ കാട്ടാനയെ കണ്ടിരുന്നില്ല . തുമ്പികൈകൊണ്ട് അടിയേറ്റ് ദൂരേക്ക് തെറിച്ചു വീണു. അതിനിടെ രമേശിന്റെ സഹോദരൻ രതീഷ് ഓട്ടോറിക്ഷയിൽ ഇതുവഴി എത്തിയതിനാലാണ് ജീവൻ രക്ഷിക്കാനായത്. ഇടത് കണ്ണിന് മുകളിലും ഇരുകാലുകൾക്കും ഇടത് കൈയുടെ ഷോൾഡറിനും പരിക്കുണ്ട്. വന്യമൃഗ ശല്യം രൂക്ഷമായ ഇവിടെ നേരത്തെയും കാട്ടാനയുടെ ആക്രമണം ഉണ്ടായിട്ടുണ്ട്. മാസങ്ങൾക്ക് മുമ്പ് ഒരു യുവാവിനെ കോളനി പരിസരത്ത് വെച്ച് കരടി ആക്രമിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |