കൊയിലാണ്ടി: കൊയിലാണ്ടി ഹാർബറിന്റെ രണ്ടാംഘട്ട വികസന പ്രവൃത്തികൾക്ക് തുടക്കം. 100 മീറ്റർ നീളത്തിലും7.5 മീറ്റർ വീതിയിലും അഞ്ച് ജട്ടിയുടെ നിർമ്മാണമാണ് പുരോഗമിക്കുന്നത്. പൈലിംഗ് ജോലി പൂർത്തിയായി വരുന്നു. 2019 ലെ പ്രളയത്തിൽ ഹാർബറിന്റെ തെക്ക് ഭാഗത്തെ 50 ഹെക്ടർ സ്ഥലത്ത് അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്. 2.28 ലക്ഷം ക്യൂബിക് മീറ്റർ ഡ്രഡ്ജിംഗാണ് നടക്കുന്നത്. ചെളി ഹാർബറിൽ നിന്ന് മുറിച്ചെടുത്ത് വടക്ക് ഭാഗത്തേക്ക് പൈപ്പ്ലൈൻ വഴി തള്ളുകയാണ്. മണ്ണെടുപ്പ് പൂർത്തിയായാൽ മൺസൂൺ കാലത്ത് ബോട്ടുകൾക്കും വള്ളങ്ങൾക്കും സുരക്ഷിതമായി നങ്കൂരമിടാൻ കഴിയും. ഡ്രഡ്ജിംഗ് ഒഴികെ പ്രവൃത്തികൾ കരാറെടുത്തിരിക്കുന്നത് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ്.
2020ൽ അടിസ്ഥാന സൗകര്യം മാത്രം ഒരുക്കിയായിരുന്നു ഉദ്ഘാടനം. ഹാർബർ കമ്മിഷൻ ചെയ്തശേഷം യാനങ്ങളുടെ എണ്ണം കൂടിയതോടെ മത്സ്യത്തൊഴിലാളികൾ ഉയർത്തിയ പ്രധാന ആവശ്യമായിരുന്നു ഹാർബറിന്റെ വികസനം. യൂണിയനുകൾ സർക്കാരിന് നിരവധി നിവേദനങ്ങളും നൽകി. ലോക്കർ മുറികൾ, നെറ്റ് മെൻഡിംഗ് ഷെഡ്, വിശ്രമമന്ദിരം, ബർത്തിംഗ് ജട്ടി ,പാർക്കിംഗ് ഏരിയ, റോഡ്, നിലവിലെ നിർമ്മിതിയുടെ അറ്റകുറ്റപണി, ഇലക്ട്രിഫിക്കേഷൻ, കോൾഡ് സ്റ്റോറേജ്, വാട്ടർ സപ്ളൈ, സി.സി. ടി വി, ഡ്രഡ്ജിംഗ് എന്നിവ ഉൾപ്പെടുത്തി സർക്കാറിലേക്ക് ഹാർബർ എൻജിനിയറിംഗ് വകുപ്പ് അയച്ച പ്രൊപ്പോസലിന്റെ അടിസ്ഥാനത്തിൽ പി.എം.എം എസ് വൈ പദ്ധതിയിൽ ഉൾപ്പെടുത്തി 60 ശതമാനം കേന്ദ്ര സഹായവും 40 ശതമാനം കേരള സർക്കാർ വിവിധ ഘട്ടങ്ങളുടെ നിർമ്മാണത്തിന് 20.90 കോടി രൂപയും ഡ്രഡ്ജിംഗിന് 5.88 രൂപയും അനുവദിച്ചിരുന്നു.
' ഹാർബറിൽ നിന്ന് നീക്കം ചെയ്യുന്ന മണ്ണ് ചെളി നിറഞ്ഞതിനാൽ നിർമ്മാണ പ്രവൃത്തിയ്ക്ക് ഉപയോഗിക്കാൻ കഴിയില്ല. മൺസൂൺ തുടങ്ങും മുമ്പ് ഡ്രഡ്ജിംഗ് പൂർത്തിയാക്കാൻ കഴിയും.' എം.എസ് രാകേഷ് , എക്സിക്യുട്ടീവ് എൻജിനീയർ, ഹാർബർ ആൻഡ് എൻജിനിയറിംഗ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |