പത്തനംതിട്ട : തീർത്ഥാടകർക്കുള്ള കുടിവെള്ള വിതരണം പ്രതിസന്ധിയിലായത് കഴിഞ്ഞ തീർത്ഥാടന കാലത്ത് ദേവസ്വം ബോർഡിനും സർക്കാരിനും ഏറെ നാണക്കേടുണ്ടാക്കിയ സംഭവമാണ്. മണിക്കൂറുകൾ കാത്തുനിന്നിട്ടും ദാഹജലം കിട്ടാതെ തീർത്ഥാടകർ തളർന്നുവീണു. പലരും രോഷാകുലരായി. ഇത് ദേവസ്വം ബോർഡിന്റെ പിടിപ്പുകേടായി വിലയിരുത്തപ്പെട്ടു. എന്നാൽ അടുത്ത തീർത്ഥാടനകാലത്ത് ഇത്തരം പ്രശ്നങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നീക്കങ്ങളാണ് ഇപ്പോൾ നടന്നുവരുന്നത്. സന്നിധാനത്തും പമ്പയിലും തീർത്ഥാടകർക്ക് പൈപ്പ് ലൈനിലൂടെ ഔഷധ കുടിവെള്ളം ചെറുച്ചൂടിൽ ലഭ്യമാക്കാനാണ് ദേവസ്വം ബോർഡ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ദേവസ്വം ജീവനക്കാരും സന്നദ്ധ സംഘടനകളുമാണ് മുൻവർഷങ്ങളിൽ ക്യൂവിൽ കുടിവെള്ളവും ലഘു ഭക്ഷണവുമെത്തിച്ചിരുന്നത്. തിരക്ക് കൂടുന്ന സാഹചര്യത്തിൽ ഇവരുടെ സേവനം പലപ്പോഴും അപര്യാപ്തമായി തീരും. മരംകൂട്ടം മുതൽ ശരംകുത്തി യുടേൺ, വലിയ നടപന്തൽ വരെയുള്ള ഭാഗത്താണ് കുടിവെള്ള പ്രശ്‌നം രൂക്ഷം.
നടപ്പന്തൽ മുതൽ ശരംകുത്തി വരെ
സന്നിധാനം പാണ്ടിത്താവളത്തിൽ 10,000 ലിറ്ററും ശരംകുത്തിയിൽ 4000 ലിറ്ററും സംഭരണ ശേഷിയുള്ള ബോയിലർ സ്ഥാപിക്കും. ഇവിടെ നിന്ന് പൈപ്പുവഴി തീർത്ഥാടകർ കൂടുതൽ സമയം ക്യൂവിൽ ചെലവഴിക്കുന്ന സന്നിധാനം വലിയ നടപ്പന്തൽ മുതൽ ശരംകുത്തി വരെയുള്ള ഭാഗത്തേക്ക് കുടിവെള്ളമെത്തിച്ച് 10 മീറ്റർ ഇടവിട്ട് ടാപ്പുകൾ സ്ഥാപിക്കും. പമ്പയിൽ നിന്ന് ഫ്‌ളാസ്‌ക്കുകളിൽ കുടിവെള്ളം നൽകും. മലകയറിയെത്തുന്നവർക്ക് ക്യൂവിൽ നിന്നുകൊണ്ടുതന്നെ ഈ ഫ്‌ളാസ്‌കിൽ വെള്ളം ശേഖരിച്ച് കുടിക്കാൻ കഴിയും. സന്നിധാനം കൂടാതെ പമ്പാ മണൽപ്പുറത്തും ശരണപാതയിലും ഇതേ രീതിയിൽ കുടിവെള്ളം വിതരണം ചെയ്യുവാനുള്ള പദ്ധതിയും തയ്യാറാക്കിയിട്ടുണ്ട്.
തീർത്ഥാടനകാലം പരാതി രഹിതമാക്കും
അടുത്ത തീർത്ഥാടനകാലം പരാതി രഹിതമാക്കുകയാണ് ബോർഡിന്റെ ലക്ഷ്യം. കഴിഞ്ഞ തീർത്ഥാടനകാലത്ത് സംഭവിച്ച പ്രശ്നങ്ങൾ പഠിച്ച് പരിഹാരം കണ്ടെത്താൻ മുൻകൂട്ടി പദ്ധതി തയ്യാറാക്കി. ദേവസ്വം മന്ത്രിയും സർക്കാരുമായി കൂടിയാലോചിച്ചാണ് പദ്ധതികളുടെ നിർവഹണം. പല പദ്ധതികളുടെയും നിർമ്മാണം തുടങ്ങി. പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ഉദ്യോഗസ്ഥരുടെ യോഗങ്ങൾ കൃത്യമായ ഇടവേളകളിൽ വിളിച്ചുചേർത്ത് വിലയിരുത്തൽ നടത്തുന്നുണ്ട്.
പി.എസ്.പ്രശാന്ത്,
(തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |