ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഇതുവരെ നടന്ന നാലു ഘട്ടങ്ങളിലായി 66.95 ശതമാനം പോളിംഗ് രേഖപ്പെടുത്തിയെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. ഏകദേശം 45.1 കോടി വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിച്ചു. ഉയർന്ന വോട്ടിംഗ് ശതമാനം ഇന്ത്യൻ ജനാധിപത്യത്തിന്റെ ശക്തി പ്രതിഫലിപ്പിക്കുന്നുവെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാർ പറഞ്ഞു. പോളിംഗ് വിവരങ്ങൾ വൈകുന്നതും സമഗ്രമായി പുറത്തുവിടാത്തതും പ്രതിപക്ഷ കക്ഷികളുടെ പരാതിക്കിടയാക്കിയതോടെയാണ് കഴിഞ്ഞ വോട്ടെടുപ്പുകളുടെ കണക്കുകൾ കമ്മിഷൻ ഒന്നിച്ച് പ്രസിദ്ധപ്പെടുത്തിയത്.
5,6,7 ഘട്ടങ്ങളിൽ കൂടുതൽ വോട്ടർമാരെ ബൂത്തിലെത്തിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടികൾ തുടരുന്നുണ്ട്. വോട്ടേഴ്സ് സ്‌ളിപ്പുകളുടെ സമയബന്ധിത വിതരണം അടക്കമുള്ള നടപടികൾക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസർമാർക്ക് പ്രത്യേക നിർദ്ദേശം നൽകി.
കൂടാതെ ടെലികോം സേവനദാതാക്കൾ വഴി പ്രാദേശിക ഭാഷകളിൽ എസ്.എം.എസ്, കോളുകൾ, വാട്ട്‌സാപ്പ് സന്ദേശം എന്നിവയിലൂടെ വോട്ട് ചെയ്യാനുള്ള അഭ്യർത്ഥന കൈമാറുന്നുണ്ട്.
ബി.സി.സി.ഐയുമായി സഹകരിച്ച് ഐ.പി.എൽ മത്സരങ്ങൾക്കിടെ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറുടെ വീഡിയോ സന്ദേശം പ്രദർശിപ്പിക്കുകയും ചെയ്യുന്നു. ഐ.പി.എൽ താരങ്ങളെ ഉപയോഗിച്ചുള്ള ബോധവത്കരണ സന്ദേശങ്ങളും കമ്മിഷൻ ഉപയോഗപ്പെടുത്തുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |