ശിവഗിരി : ശ്രീനാരായണ ഗുരുദേവന്റെ ദർശനമാണ് കുമാരനാശാന്റെ കൃതികളിലുടനീളം നിഴലിച്ചു നിൽക്കുന്നതെന്നു ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ പറഞ്ഞു.മഹാകവി കുമാരനാശാന്റെ ദേഹവിയോഗ ശതാബ്ദിയുടെ ഭാഗമായി ശിവഗിരിമഠത്തിൽ നടന്ന ആശാൻ സ്മൃതി സമ്മേളനം ഉദ്ഘാടനം ചെയ്യരയായിരുന്നു അദ്ദേഹം.
കായിക്കരയിലെ കുമാരുവിനെ മഹാകവി കുമാരനാശാനാക്കി മാറ്റിയതും തുടക്ക കാലങ്ങളിൽ രചിച്ച കവിതകളിൽ നിന്നും വ്യതിചലിച്ചുളള കവിതകൾ രചിക്കാൻ പ്രേരിപ്പിച്ചതും ഗുരുദേവനായിരുന്നു. ആശാൻ കൃതികളെല്ലാം ഗുരുദേവനെ വാഴ്ത്തിക്കൊണ്ടുള്ളവയാണ്.ഗുരുദേവഭക്തരുടെ നിത്യ പ്രാർത്ഥനയുടെ ഭാഗമായ ആശാന്റെ ഗുരുസ്തവം ഗുരുദേവകൃതികളേക്കാൾ ഭക്തമനസ്സുകൾ കീഴടക്കിയിട്ടുണ്ടെന്നും സ്വാമി പറഞ്ഞു. പ്രൊ. ഡോ. സുശീല ടീച്ചർ ആശാൻ പ്രഭാഷണം നടത്തി. പ്രോഗ്രാം കോ-ഓർഡിനേറ്റർ വെട്ടൂർ ശശി അദ്ധ്യക്ഷത വഹിച്ചു. കവിയരങ്ങിന്റെ ഉദ്ഘാടനം എ. വി. ബാഹുലേയൻ നിർവ്വഹിച്ചു. ഷോണി. ജി. ചിറവിള, ജി. മനോഹരൻ, ശിവഗിരിമഠം പി.ആർ.ഒ ഇ. എം. സോമനാഥൻ തുടങ്ങിയവർ പ്രസംഗിച്ചു. നാല്പതോളം പേർ കവിതകൾ ആലപിച്ചു.
ഫോട്ടോ: മഹാകവി കുമാരനാശാൻ ദേഹവിയോഗ ശതാബ്ദിയുടെ ഭാഗമായി ശിവഗിരിമഠത്തിൽ നടന്ന സ്മൃതി സമ്മേളനം സ്വാമി ഋതംഭരാനന്ദ ഉദ്ഘാടനം ചെയ്യുന്നു. പ്രൊ. ഡോ. സുശീല ടീച്ചർ, എ. വി. ബാഹുലേയൻ , വെട്ടൂർ ശശി, ഷോണി. ജി. ചിറവിള, ഇ.എം. സോമനാഥൻ തുടങ്ങിയവർ സമീപം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |