പൂവാർ: വേനൽമഴ കനത്തതോടെ തീരദേശം പകർച്ചവ്യാധി ആശങ്കയിൽ. താഴ്ന്ന പ്രദേശങ്ങളിൽ മലിനജലം കെട്ടിനിൽക്കാൻ തുടങ്ങിയിട്ട് ദിവസങ്ങളായി.ആഴ്ചകൾക്കു മുൻപ് കടലിൽ രൂപപ്പെട്ട കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കരയിലേക്ക് ഇരച്ചുകയറിയ മാലിന്യവും മലിനജലവും പല സ്ഥലങ്ങളിലും ഇപ്പോഴും കെട്ടിക്കിടക്കുകയാണ്. ഇവിടങ്ങളിൽ പെരുകിയ കൊതുകും എലികളും മറ്റ് ക്ഷുദ്രജീവികളും പ്രദേശവാസികൾക്ക് തലവേദനയാവുകയാണ്.
റോഡിലെ കുഴികളിലും ഓടയിലും മലിനജലം നിറഞ്ഞുകിടക്കുന്നു. ഇത്തരം മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനും മലിനജലം ഒഴുക്കിക്കളയുന്നതിനും അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ പലപ്പോഴും പ്രഹസനമാണെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഒന്നോ രണ്ടോ ആരോഗ്യപ്രവർത്തകർ വീട്ടുനമ്പർ ചോദിച്ചെത്തും. ആവശ്യപ്പെട്ടാൽ മാത്രം ബ്ലീച്ചിംഗ് പൗഡർ തരും. അല്ലാതെ ശുചീകരണമൊന്നും ഉണ്ടാകാറില്ലെന്ന് നാട്ടുകാർ പറയുന്നു.
ആശങ്കയിലായ മേഖലകൾ
കുളത്തൂർ,പൂവാർ,കരുംകുളം,കോട്ടുകാൽ
എങ്ങും മാലിന്യം മാത്രം
തീരത്തെ മണൽപ്പരപ്പാകെ ഇലക്ട്രിക് വയറുകൾ,ബാറ്ററികൾ,മൊബൈൽ അവശിഷ്ടങ്ങൾ,പഴയ ടി.വി,റേഡിയോ,സി.ഡികൾ,വിവിധ നിറങ്ങളിലും വലിപ്പത്തിലുമുള്ള പ്ലാസ്റ്റിക്ക് കവറുകൾ,ചാക്കുകൾ,തുണികൾ,ഉപയോഗശൂന്യമായ പാഴ്‌വസ്തുക്കൾ എന്നിവ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഇതിനു പുറമെ ആഹാരാവശിഷ്ടങ്ങളും അറവുമാലിന്യങ്ങളും.
തീരദേശത്തെ കാഴ്ച
മാലിന്യം നിറഞ്ഞതോടെ തീരത്തെപ്പോഴും വട്ടമിട്ട് പറക്കുന്ന പരുന്തും കാക്കകളും, കൂട്ടത്തോടെ അലഞ്ഞുതിരിയുന്ന തെരുവുനായ്ക്കൾ ഇതാണ് ഇപ്പോഴത്തെ തീരദേശത്തെ കാഴ്ച
ജനങ്ങളുടെ ആശങ്ക
മഞ്ഞപ്പിത്തം
എലിപ്പനി
ഡെങ്കിപ്പനി
മലമ്പനി
മറ്റുപകർച്ചപ്പനികൾ പടരുമെന്ന്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |