മുടങ്ങിയത്112 കോടിയുടെ കുടിവെള്ള പദ്ധതി
പ്രതീക്ഷയോടെ മൂന്ന് പഞ്ചായത്ത് പ്രദേശത്തെ ജനങ്ങൾ
മുട്ടം: മുട്ടം വില്ലേജ് ഓഫീസിന് സമീപത്ത് വനം വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലൂടെ പൈപ്പ് ലൈൻ സ്ഥാപിക്കാൻ വനം വകുപ്പിൽ നിന്ന് അനുമതിയായി. ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി മുട്ടം, കുടയത്തൂർ, കരിങ്കുന്നം പഞ്ചായത്ത് പ്രദേശത്തേക്കുള്ള പൈപ്പ് ലൈൻ മലങ്കര അണക്കെട്ടിന്റെ കാച്ച് മെന്റ് ഭൂമിയിലൂടെ മാത്തപ്പാറ അമ്പാട്ട് കോളനി പ്രദേശത്തൂടെ കടന്ന് മുട്ടം വില്ലേജ് ഓഫീസിന് സമീപത്തുള്ള റോഡിലേക്ക് എത്തിക്കാനായിരുന്നു തീരുമാനം. ഇതിൻ പ്രകാരം ഏതാനും മാസങ്ങൾക്ക് മുമ്പ് വില്ലേജ് ഓഫീസിന് സമീപത്തുള്ള ഭൂമിയിലൂടെ പൈപ്പ് ഇടുന്നതിന് വേണ്ടി ജലജീവൻ മിഷൻ അധികൃതരുടെ നേതൃത്വത്തിൽ പ്രവർത്തികൾ ആരംഭിച്ചപ്പോൾ വനം വകുപ്പ് ഭൂമിയാണെന്ന് അവകാശപ്പെട്ട് വനം വകുപ്പ് ഉദ്യോഗസ്ഥർ എതിർപ്പുമായി രംഗത്തെത്തി. ഇതേ തുടർന്ന് അമ്പാട്ട് കോളനി മുതൽ വില്ലേജ് ഓഫിസിന് സമീപം വരെയുള്ള ഏകദേശം 1.18 കി. മീറ്ററോളം ദൂരത്തിൽ മൂന്ന് പഞ്ചായത്ത് പ്രദേശത്തേക്കുള്ള സമ്പൂർണ്ണ കുടിവെള്ള പദ്ധതിയുടെ പ്രവർത്തികൾ ഏതാനും മാസങ്ങളായി സ്തംഭനാവസ്ഥയിലായിരുന്നു. 112 കോടിയുടെ കുടിവെള്ള പദ്ധതിയാണ് ഇതോടെ തടസപ്പെട്ടത്. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നടപടിയിൽ വ്യാപകമായ പ്രതിഷേധമാണ് ഉയർന്നത്.
ജനങ്ങളുടെ സമരത്തെത്തുടർന്ന് തുടർന്ന് വനം വകുപ്പിന്റെ ഭൂമിയിൽ പ്രവർത്തികൾ നടത്തുന്നതിന് ആവശ്യമായ ഫീസ് അടച്ച് ജോലികൾ പുന:സ്ഥാപിക്കാൻ വാട്ടർ അതോറിറ്റി, വനം വകുപ്പ് അധികൃതർ തമ്മിലുള്ള ചർച്ചയിൽ തീരുമാനമായി. പ്രവർത്തികൾ പുന: സ്ഥാപിക്കാൻ വനം വകുപ്പിൽ നിന്ന് ബുധനാഴ്ച്ചയാണ് അനുമതി ലഭിച്ചത്. ഇന്നലെ മുതൽ മുട്ടം വില്ലേജ് ഓഫീസിന് സമീപത്തുള്ള പ്രദേശത്ത് ജോലികൾ ആരംഭിച്ചു. ഇതോടെ കുടി വെള്ള പദ്ധതിയുടെ പ്രവർത്തികൾ കൂടുതൽ കാര്യക്ഷമമാകും എന്നാണ് മൂന്ന് പഞ്ചായത്ത് പ്രദേശങ്ങളിലെ ജനങ്ങളുടെ പ്രതീക്ഷ.
പ്രതിഷേധം ഫലംകണ്ടു
കുടി വെള്ള പദ്ധതി നടപ്പിലാക്കുന്ന മുട്ടം, കുടയത്തൂർ, കരിങ്കുന്നം എന്നിങ്ങനെ പഞ്ചായത്തുകളിലെ ജനങ്ങൾ സംഘടിച്ച് ആക്ഷൻ കൗൺസിൽ രൂപീകരിച്ച് വനം വകുപ്പിന്റെ മുട്ടം റേഞ്ച് ഓഫീസിലേക്ക് പ്രതിഷേധ പ്രകടനവും ധർണ്ണ ഉൾപ്പെടെയുള്ള സമരങ്ങളും വിവിധ തലങ്ങളിൽ പരാതികൾ നൽകുകയും ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |