ടെൽ അവീവ്: ഹമാസ് ബന്ദികളാക്കിയ മൂന്ന് പേരുടെ മൃതദേഹങ്ങൾ വടക്കൻ ഗാസയിലെ ജബലിയയിൽ നിന്ന് കണ്ടെത്തിയെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. ഒക്ടോബർ 7ന് ഹമാസ് രാജ്യത്ത് നടത്തിയ ആക്രമണത്തിൽ ഇവർ കൊല്ലപ്പെട്ടെന്നും മൃതദേഹങ്ങൾ ഹമാസ് ഗാസയിലേക്ക് എത്തിക്കുകയായിരുന്നെന്നും ഇസ്രയേൽ വ്യക്തമാക്കി.
ഹമാസിന്റെ ഭൂഗർഭ ടണലിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. ഇസ്രയേലിലുണ്ടായ ഹമാസ് ഭീകരാക്രമണത്തിന് പിന്നാലെയാണ് ഗാസയിൽ യുദ്ധം ആരംഭിച്ചത്. 253 പേരെയാണ് ഹമാസ് ബന്ദികളാക്കിയത്. പകുതിയോളം പേരെ നേരത്തെ താത്കാലിക വെടിനിറുത്തൽ കരാറിന്റെ ഭാഗമായി മോചിപ്പിച്ചിരുന്നു. നൂറോളം ബന്ദികൾ ഇനിയും ജീവനോടെ ഗാസയിലുണ്ടെന്ന് കരുതുന്നു. 30 ഓളം ബന്ദികൾ കൊല്ലപ്പെട്ടെന്നാണ് നിഗമനം.
ഇസ്രയേൽ ഗാസയിൽ വംശഹത്യ ശക്തമാക്കുന്നെന്ന് ദക്ഷിണാഫ്രിക്ക
ഗാസയിൽ ആക്രമണം തുടരുന്ന ഇസ്രയേലിനെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ശക്തമായ ആരോപണങ്ങളുമായി ദക്ഷിണാഫ്രിക്ക. ഗാസയിൽ ഇസ്രയേൽ വംശഹത്യ ശക്തമാക്കുകയാണെന്ന് ഹേഗ് ആസ്ഥാനമായുള്ള കോടതിയിൽ ദക്ഷിണാഫ്രിക്ക ആരോപിച്ചു.
റാഫ നഗരത്തിലെ സൈനിക നടപടി നിറുത്തിവയ്ക്കാനും ഗാസയിൽ വെടിനിറുത്തൽ നടപ്പാക്കാനും കോടതി ഉത്തരവിടണമെന്നും ദക്ഷിണാഫ്രിക്ക ആവശ്യപ്പെട്ടു. 35,300ലേറെ പേരാണ് ഗാസയിൽ ഇതുവരെ കൊല്ലപ്പെട്ടത്.
ഗാസയിൽ തങ്ങൾ വംശഹത്യ നടത്തുന്നെന്ന ദക്ഷിണാഫ്രിക്കയുടെ പരാതി പക്ഷപാതപരവും വിശ്വസനീയമല്ലാത്ത ഹമാസ് ഉറവിടങ്ങളിൽ നിന്നുള്ള തെറ്റായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ഇസ്രയേൽ പ്രതികരിച്ചു. ദക്ഷിണാഫ്രിക്കയുടെ ആവശ്യങ്ങൾ അംഗീകരിക്കരുതെന്നും ഇസ്രയേൽ കോടതിയിൽ മറുപടി നൽകി.
കൂടുതൽ സഹായം
ഗാസ തീരത്തൊരുക്കിയ താത്കാലിക കടൽപ്പാലം വഴി മാനുഷിക സഹായങ്ങൾ എത്തിച്ചുതുടങ്ങിയെന്ന് യു.എസ് അറിയിച്ചു. എന്നാൽ ഇത് പര്യാപ്തമല്ലെന്നും കര വഴി കൂടുതൽ സഹായ ട്രക്കുകളെ കടത്തിവിടാൻ ഇസ്രയേൽ അനുവദിക്കണമെന്നും യു.എൻ ആവശ്യപ്പെട്ടു. ഇതിനിടെ, ശക്തമായ വെടിവയ്പ് തുടരുന്ന വടക്കൻ ഗാസയിലെ ജബലിയയിൽ 60ലേറെ ഹമാസ് തീവ്രവാദികളെ വധിച്ചെന്ന് ഇസ്രയേൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |