SignIn
Kerala Kaumudi Online
Thursday, 18 July 2024 6.40 AM IST

എങ്ങുമെത്താതെ കൂട്ടിക്കലിലെ മുന്നൊരുക്കം; കാലവർഷം കാലനാകരുതേ, നെഞ്ചിടിപ്പോടെ മലയോരം

paalam

മുണ്ടക്കയം : ആ ദിനം എങ്ങനെ മറക്കും. കുതിച്ചെത്തിയ മലവെള്ലം ഒരു നാടിനെ ദുരന്തത്തിലേക്ക് തള്ളിവിട്ട നിമിഷം. അത് ഓർത്തെടുക്കുമ്പോൾ പലരും കണ്ണീരണിയുകയാണ്. 23 ജീവനുകൾ അപഹരിച്ച 2021ലെ മഹാപ്രളയത്തിന്റെ തീരാവേദനയിൽ നിന്ന് മലയോരം ഇപ്പോഴും മുക്തമായിട്ടില്ല. ഒരിടവേളയ്ക്ക് ശേഷം മഴ ശക്തമായതോടെ വീണ്ടും ഭീതിയുടെ മുൾമുനയിലാണ് കിഴക്കൻ മേഖല. പ്രളയം സർവനാശംവിതച്ച കൂട്ടിക്കലിൽ മഴക്കാല പ്രതിരോധ മുന്നൊരുക്കങ്ങൾ എങ്ങുമെത്തിയിട്ടില്ല. രണ്ടുദിവസമായി പെയ്യുന്ന കനത്തമഴയിൽ തോടുകളടക്കം നിറഞ്ഞ് കവിഞ്ഞു. പുല്ലകയാറും കൈത്തോടുകളും ശുചീകരിച്ചെങ്കിലും വലിയ പാറക്കല്ലുകളടക്കം ആറിന്റെ തീരങ്ങളിൽ കൂട്ടിയിട്ടിരിക്കുകയാണ്‌. ശക്തമായ മഴയിൽ ഇവ ഒഴുകി വീണ്ടും ആറ്റിലേക്കും തോട്ടിലേക്കുമെത്തും. കല്ലും മണലും പൂർണമായി മാറ്റാത്തതിന് സാങ്കേതിക തടസമെന്ന തൊടുന്യായമാണ് അധികൃതർ നിരത്തുന്നത്. ഇനിയും ഒരു പ്രളയം വന്നാൽ ആളുകളെ സുരക്ഷിതമായി താമസിപ്പിക്കാൻ തേൻപുഴയിൽ ഷെൽട്ടർ ഹോമിന് പഞ്ചായത്ത് അഞ്ചുസെന്റ് ഭൂമി വാങ്ങി ആധാരം നടപടികൾ പൂർത്തീകരിച്ചു. ഉരുൾപൊട്ടൽ സാദ്ധ്യതാമേഖലകളായ മൂന്നിലവ്, വടക്കേക്കര, തീക്കോയി, തലപ്പലം, പൂഞ്ഞാർ തെക്കേക്കര, കൂട്ടിക്കൽ, കൊക്കയാർ, പ്ലാപ്പള്ളി, ഇളംകാട്‌ എന്നിവിടങ്ങളിൽ അടിയന്തരമായി മുന്നൊരുക്കങ്ങൾ പൂർത്തീകരിക്കണമെന്നാണ് ആവശ്യം.

അതിജീവനപാതയിൽ ഇഴഞ്ഞ്

മഹാപ്രളയത്തിൽ തകർന്ന പാലങ്ങളുടെയും റോഡുകളുടെയും നിർമ്മാണം പോലും ഇതുവരെ പൂർത്തിയായിട്ടില്ല. 44 പാലങ്ങളാണ് തകർന്നത്. പുനർനിർമ്മിച്ചത് നാലെണ്ണം മാത്രം. ഭാഗികമായി തകർന്ന ഇളംകാട് ടൗൺ പാലം ഇതുവരെ പുനർനിർമ്മിക്കാത്തതിനാൽ യാത്രാദുരിതം ഇരട്ടിയായി. വല്യേന്ത, ഇളംകാട് ടോപ്പ്, മ്ലാക്കര, കൊടുങ്ങ തുടങ്ങിയ പ്രദേശത്തേക്കുള്ളവർക്കാണ് ദുരിതം. 170 രൂപ ഓട്ടോചാർജ് നൽകിയാണ് പലരും വീടുകളിലെത്തുന്നത്. ചെറു വാഹനങ്ങൾ ഭാഗികമായി തകർന്ന പാലത്തിലൂടെ പോകുന്നത് അപകടഭീഷണി ഉയർത്തുകയാണ്. രണ്ടുമാസം മുൻപ് ഓട്ടോറിക്ഷ ഓടിയിരുന്ന പാലം കരാറുകാർ പൊളിച്ചുനീക്കി.

ബസില്ല, വിദ്യാർത്ഥികൾ പെട്ടുപോകും

പാലം തകർന്നശേഷം വല്യേന്ത മേഖലയിലേക്കുള്ള ബസ് സർവീസും നിലച്ചു. സ്‌കൂൾ തുറക്കുന്നതോടെ വിദ്യാർഥികളടക്കമുള്ളവരുടെ യാത്ര കൂടുതൽ ദുഷ്‌കരമാകും. പുനർനിർമാണത്തിന്റെ ഭാഗമായി കോൺക്രീറ്റ് തൂണുകൾ സ്ഥാപിക്കുന്നതിന് മണ്ണുനീക്കിയെങ്കിലും പാറ കണ്ടെത്താൻ സാധിക്കാത്തത് തടസമാണ്.

''മഴ ശക്തി പ്രാപിച്ചതോടെ ഭീതിയോടെയാണ് വീട്ടിൽ കഴിയുന്നത്. സമീപ തോടുകളടക്കം നിറഞ്ഞു. വഴികളിലടക്കം വെള്ളക്കെട്ടായി. ജനങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതിലടക്കം മുൻകരുതൽ സ്വീകരിക്കണം. സർക്കാർ സംവിധാനങ്ങൾ അടിയന്തരമായി ഉണർന്ന് പ്രവർത്തിക്കണം. മറ്റൊരു ദുരന്തം താങ്ങാനുള്ള ശേഷി മലയോരജനതയ്ക്ക് ഇല്ല.

-മോഹനൻ, കൂട്ടിക്കൽ

താലൂക്ക്, ജില്ലാ കൺട്രോൾ റൂമുകൾ തുറന്നു

സഹായങ്ങൾക്ക് വിളിക്കാം : 1077, 1070

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.