പാലാ : പാലാ കെ.എം.മാണി സ്മാരക ജന.ആശുപത്രിയിൽ ചീട്ടെടുക്കാൻ രോഗികൾക്ക് ഇനി മണിക്കൂറുകൾ ക്യൂ നിന്ന് വലയേണ്ട. വീട്ടിലിരുന്ന് ഒ.പി ടിക്കറ്റ് എടുത്ത് സമയം മുൻകൂർ നിശ്ചയിക്കാം. ഇ - ഹെൽത്ത് പദ്ധതി നടപ്പാക്കിയതോടെ ഏറെനാളായി രോഗികൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരമാകുകയാണ്. പകർച്ചപ്പനിയുൾപ്പെടെ വ്യാപകമാകുമ്പോൾ ദിനംപ്രതി മൂവായിരത്തിലധികം പേരാണ് ചികിത്സ തേടിയെത്തുന്നത്. ഒ.പി. ടിക്കറ്റിനായുള്ള കാത്തിരിപ്പ് നീണ്ടതോടെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് നഗരസഭാ ചെയർമാൻ ഷാജു തുരുത്തൻ, കൗൺസിലർമാരായ ബിജി ജേജോ , ബൈജു കൊല്ലംപറമ്പിൽ, മനേജിംഗ് കമ്മിറ്റി അംഗങ്ങളായ ബിജു പാലൂപ്പടവിൽ, ജയ്‌സൺ മന്തോട്ടം, ഷാർളി മാത്യു എന്നിവർ ആശുപത്രി അധികൃതരുമായി ചർച്ച നടത്തിയിരുന്നു. രണ്ടുവർഷമായി പദ്ധതി നടപ്പാക്കുന്നതിനായുള്ള നടപടികൾ നടന്നുവരികയായിരുന്നു. ഡോ. ടി.പി.അഭിലാഷ് സൂപ്രണ്ടിന്റെ ചുമതല ഏറ്റെടുത്തതോടെ പദ്ധതി നടത്തിപ്പ് വേഗത്തിലായി. 40 കമ്പ്യൂട്ടറുകളാണ് വിവിധ വിഭാഗങ്ങളിൽ ഇതിനായി സജ്ജീകരിച്ചിരിക്കുന്നത്. പരീക്ഷണാർത്ഥമാണ് ഇപ്പോൾ പ്രവർത്തനം.
ചികിത്സാരേഖകൾ കൈയിൽ വേണ്ട
നേരിട്ടും ' വെബ് സൈറ്റ് വഴിയും ഡോക്ടറുമായുള്ള കൂടിക്കാഴ്ചയ്ക്ക് സമയം മുൻകൂർ നിശ്ചയിക്കാം. ചികിത്സാ രേഖകൾ കൊണ്ടു നടക്കേണ്ടതില്ല. സേവനം ലഭ്യമാകുന്നതിനായി മുൻകൂർ രജിസ്റ്റർ ചെയ്യണം. ഇതിനായി ഏകീകൃത ആരോഗ്യ തിരിച്ചറിയൽ നമ്പർ (യു.എച്ച്.ഐ.ഡി) ലഭ്യമാക്കണം. ഇ - ഹെൽത്ത് കേരള വെബ് സൈറ്റ് വഴിയും യു.എച്ച്.ഐ.ഡി നമ്പർ എടുക്കാം.
ആശുപത്രിയിൽ രജിസ്‌ട്രേഷന് സൗകര്യം : സൂപ്രണ്ട്
ജനറൽ ആശുപത്രിയിൽ ചികിത്സ തേടുന്ന എല്ലാ രോഗികൾക്കും ഇ-ഹെൽത്ത് സൗകര്യത്തിനായുള്ള യു.എച്ച്.ഐ.ഡി നമ്പറിനായി രജിസ്റ്റർ ചെയ്യുന്നതിന് ഒ.പി കൗണ്ടറിൽ സൗകര്യം ലഭ്യമാക്കിയിട്ടുള്ളതായി ആശുപത്രി സൂപ്രണ്ട് ഡോ. ടി.പി.അഭിലാഷ് അറിയിച്ചു. ആധാർ നമ്പരും ഇതുമായി ലിങ്ക് ചെയ്ത ഫോണുമായി എത്തണം. വിവിധ ചികിത്സാ വിഭാഗങ്ങളിൽ സേവനം ഉറപ്പുവരുത്തുന്നതിനായി ആർ.എം.ഒ.മാരായ ഡോ.എം.അരുൺ, ഡോ.രേഷ്മ എന്നിവരുടെ നേതൃത്വത്തിൽ നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്.
''ഒ.പി ടിക്കറ്റിനായുള്ള നീണ്ട ക്യൂ ഒഴിവാക്കാൻ ഏർപ്പെടുത്തിയിട്ടുള്ള ഇ- ഹെൽത്ത് സൗകര്യം എല്ലാവരും പ്രയോജനപ്പെടുത്തണം. നവീകരിച്ച ആശുപത്രി ലാബ് ഉടൻ പ്രവർത്തനം ആരംഭിക്കും.
-ഷാജു തുരുത്തൻ, നഗരസഭാ ചെയർമാൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |