തിരുവനന്തപുരം: രണ്ടുദിവസം മുൻപ് തുടങ്ങിയ വേനൽ മഴ ജില്ലയിലെ മലയോര മേഖലയിൽ തുടരുന്നു. നെടുമങ്ങാട്,വെഞ്ഞാറമൂട്,വിതുര മേഖലകളിലാണ് മഴ ശക്തമായി തുടരുന്നത്. മണിക്കൂറുകളാണ് മഴ നീണ്ടുനിന്നത്. മലയോരത്ത് മഴയ്ക്കൊപ്പം ശക്തമായ കാറ്റുമുണ്ട്.മഴയിലും കാറ്റിലും പലയിടത്തും വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. എത്ര രൂപയുടെ നഷ്ടമുണ്ടായെന്ന് തിട്ടപ്പെടുത്തി വരുന്നതേയുള്ളൂ.
നെയ്യാറ്റിൻകരയിലെ വെള്ളറട,കുന്നത്തുകാൽ,ആര്യങ്കോട് പഞ്ചായത്തുകളിൽ നിരവധി സ്ഥലങ്ങളിൽ കൃഷി നശിച്ചിട്ടുണ്ട്.മരച്ചീനി,വാഴ,പച്ചക്കറികളാണ് കൂടുതലും നശിച്ചത്. പലയിടത്തും വൃക്ഷങ്ങൾ കടപുഴകി വീണ് നാശങ്ങളുമുണ്ടായി. വൈദ്യുതി വിതരണവും തടസപ്പെട്ടു.വൃക്ഷങ്ങൾ കടപുഴകി വൈദ്യുതി ബന്ധവും തകരാറിലായി. മരങ്ങൾ വീണ് കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. വിതുര മേഖലയിലും മഴയിൽ നാശനഷ്ടങ്ങളുണ്ടാക്കി. തൊളിക്കോട് റോഡ് പണി നടക്കുന്നയിടങ്ങളിൽ വെള്ളം കയറി വാഹന ഗതാഗതം ദുഷ്കരമായി. തകർന്നുക്കിടന്ന റോഡുകളിൽ വെള്ളം കയറി കാൽനടയാത്ര പോലും ബുദ്ധിമുട്ടായി.കല്ലറ,പാങ്ങോട്,പാലോട്,ഭരതന്നൂർ മേഖലകളിലും ശക്തമായ മഴ ലഭിച്ചു.
ക്വാറി, മൈനിംഗ്, വിനോദസഞ്ചാരം നിരോധിച്ചു
കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജില്ലയിൽ ഇന്നുമുതൽ 2വരെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളതിനാലും ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാദ്ധ്യതകളുള്ളതിനാലും മലയോര മേഖലകളിൽ ജാഗ്രത പാലിക്കേണ്ടതിനാലും ജില്ലയിലെ മലയോര കായലോര മേഖലകളിലേയ്ക്കുള്ള അവശ്യ സർവീസുകൾ ഒഴികെയുള്ള ഗതാഗതം, ക്വാറിയിംഗ്, മൈനിംഗ് പ്രവർത്തനങ്ങൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ചു കൊണ്ട് ജില്ലാ കളക്ടർ ജെറോമിക് ജോർജ് ഉത്തരവിട്ടു.കൂടാതെ കടലോര പ്രദേശങ്ങളിലേക്കുള്ള വിനോദസഞ്ചാരം ഉൾപ്പെടെ മറ്റൊരു അറിയിപ്പുണ്ടാകുന്നതുവരെ നിരോധിച്ചിട്ടുണ്ട്. കനത്ത മഴയെ തുടർന്ന് അരുവിക്കര ഡാമിന്റെ രണ്ടു ഷട്ടറുകൾ 80 സെന്റീമീറ്റർ ഉയർത്തി. ഡാമിന്റെ വൃഷ്ടിപ്രദേശത്ത് നല്ല തോതിൽ മഴ ലഭിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |