തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങൾ കുറഞ്ഞെന്ന് വനിതാ കമ്മിഷൻ റിപ്പോർട്ട്. സ്ത്രീധന പീഡനങ്ങളാണ് ഏറ്റവും കുറഞ്ഞത്. 2023ൽ ജില്ലയിൽ 23 സ്ത്രീധന പീഡന കേസുകളാണ് രജിസ്റ്റർ ചെയ്തത്. 2022ൽ ഇത് 54 ആയിരുന്നു. മുൻവർഷങ്ങളിൽ 100നു മുകളിൽ കേസുകൾ രജിസ്റ്റർ ചെയ്തിരുന്ന സ്ഥാനത്താണിത്.
സ്ത്രീകൾക്കു നേരെയുള്ള വിവിധ ഗാർഹിക പീഡന കേസുകളിലെല്ലാം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2021ൽ 2,049 ഗാർഹിക കേസുകളാണുണ്ടായിരുന്നത്. 2022ൽ ഇത് 1,860 ആയും 2023ൽ 1,830 ആയും കുറഞ്ഞു.
36 വിഭാഗങ്ങളിലാണ് വനിതാ കമ്മിഷന് പരാതികൾ ലഭിച്ചത്. ജോലി സ്ഥലത്തെ പീഡനം, സാമ്പത്തിക ക്രമക്കേടുകൾ, സ്ത്രീധന പീഡനം, കുടുംബ പ്രശ്നങ്ങൾ, പൊതുസ്ഥലത്ത് ശല്യപ്പെടുത്തൽ, ബന്ധുക്കളാലോ അപരിചിതരാലോ ഉള്ള ശാരീരിക പീഡനം, മാനസിക പീഡനം, ലൈംഗികാതിക്രമം എന്നിവയാണ് ഇതിൽ പ്രധാനപ്പെട്ടവ. തൊഴിൽ സ്ഥലത്തെ പീഡനക്കേസുകളിലും ശ്രദ്ധേയമായ കുറവുണ്ടായി. 2022ൽ 473 കേസുകൾ ആയിരുന്നത് 2023ൽ 283 ആയി കുറഞ്ഞു.
പൊലീസ് കേസിലും കുറവ്
ഗാർഹിക പീഡനത്തിന് രജിസ്റ്റർ ചെയ്ത പൊലീസ് കേസുകളിലും ഗണ്യമായ കുറവുണ്ടായി. 2023ൽ സിറ്റി പൊലീസ് പരിധിയിൽ 498 ഗാർഹിക പീഡന കേസുകളാണ് രജിസ്റ്റർ ചെയ്തിരുന്നത്. 2022ൽ ഇത് 822 ആയിരുന്നു.
കമ്മിഷൻ നടപടികളുടെ ഫലം: പി.സതീദേവി
ഗാർഹിക പീഡനങ്ങളിലുണ്ടായ കുറവ് വനിതാക്കമ്മിഷൻ സ്വീകരിക്കുന്ന ശക്തമായ നടപടികളുടെ ഫലമാണെന്ന് കമ്മിഷൻ അദ്ധ്യക്ഷ പി.സതീദേവി പറഞ്ഞു. തൊഴിൽ സ്ഥലങ്ങളിൽ ആഭ്യന്തര പരാതി പരിഹാര കമ്മിറ്റികൾ രൂപീകരിക്കാൻ കമ്മിഷൻ നിർദ്ദേശിച്ചിട്ടുണ്ട്. ഗാർഹിക പീഡനം തടയുന്നതിന്റെ ഭാഗമായി എല്ലാ തദ്ദേശ സ്വയംഭരണം സ്ഥാപനങ്ങളും വിവാഹ പൂർവ കൗൺസലിംഗ് നടത്തണം. പഞ്ചായത്തുകളിൽ പ്രവർത്തിക്കുന്ന ജനജാഗ്രതാ സമിതികളോട് ബോധവത്കരണ ക്ളാസുകൾ നടത്താനും നിർദ്ദേശിച്ചതായി അവർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |