പറവൂർ: കോഴിക്കോട് പന്തീരാങ്കാവിൽ ഭർത്താവിന്റെ ക്രൂരമർദ്ദനത്തിന് ഇരയായ യുവതി വിവാഹശേഷം കടുത്ത മാനസികാവസ്ഥകളിലൂടെയാണ് കടന്നുപോയതെന്നും മാതാപിതാക്കൾ ഭർത്തൃഗൃഹത്തിൽ എത്തിയതു കൊണ്ടുമാത്രമാണ് അവരുടെ ജീവൻ നഷ്ടപ്പെടാതിരുന്നതെന്നും വനിതാ കമ്മിഷൻ അദ്ധ്യക്ഷ പി. സതീദേവി പറഞ്ഞു. യുവതിയെ വീട്ടിലെത്തി സന്ദർശിച്ചശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ധ്യക്ഷ. മർദ്ദനമേറ്റ യുവതിയെ ആശുപത്രിയിൽ കൊണ്ടു പോകാൻ ഭർത്താവിനൊപ്പം കൂട്ടുപോയത് പുരുഷ സുഹൃത്താണ്. ഇയാൾ ആ വീട്ടിൽ താമസിച്ച സാഹചര്യം പരിശോധിക്കണം. സാധാരണ ഗതിയിൽ വിവാഹം കഴിച്ചു കൊണ്ടു വന്നിട്ടുള്ള ഒരു യുവതിക്ക് ആശുപത്രിയിൽ പോകേണ്ട സാഹചര്യമുണ്ടായാൽ സ്ത്രീകളാകും കൂടെപോകുക. പുരുഷ സുഹൃത്തിനെതിരെ കേസ് എടുത്തിട്ടുണ്ടെന്നാണ് മനസിലാക്കുന്നത്. കേസ് ഗൗരവത്തോടെ കൈകാര്യം ചെയ്യുന്നതിന് പൊലീസ് തയാറാകണം. സ്വന്തം വീട്ടുകാരോട് മൊബൈലിൽ സംസാരിക്കുന്നതിനു പോലും പെൺകുട്ടിക്ക് അനുവാദം നൽകിയിരുന്നില്ല. കൗൺസിലിംഗ് അനിവാര്യമാണെന്നു കണ്ടതിന്റെ അടിസ്ഥാനത്തിൽ ഇതിനാവശ്യമായ സൗകര്യം വനിതാ കമ്മിഷൻ ലഭ്യമാക്കുമെന്നും പി.സതീദേവി പറഞ്ഞു. പെൺകുട്ടിയുടെ മാതാപിതാക്കൾ, സഹോദരൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വാർഡ് മെമ്പർ എന്നിവരുമായും വനിതാ കമ്മിഷൻ അദ്ധ്യക്ഷ സംസാരിച്ചു.
ആരോഗ്യകരമായ ബന്ധങ്ങളെക്കുറിച്ച് കുട്ടികളിൽ
അവബോധമുണ്ടാക്കണം: അഡ്വ. പി. സതീദേവി
കൊച്ചി: ആരോഗ്യകരമായ ബന്ധങ്ങളെക്കുറിച്ച് കൃത്യമായ ധാരണ കുട്ടികളിൽ ചെറുപ്പം മുതൽ തന്നെ വളർത്തിയെടുക്കണമെന്ന് വനിതാ കമ്മിഷൻ അദ്ധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. എറണാകുളം ജില്ലാ പഞ്ചായത്ത് ഹാളിൽ നടത്തിയ ജില്ലാതല അദാലത്തിൽ സിറ്റിംഗിന് ശേഷം സംസാരിക്കുകയായിരുന്നു അവർ. ഇത്തരം വിഷയങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം. ആവശ്യമായ നടപടി വിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കണം. നിലവിൽ വിദ്യാഭ്യാസ വകുപ്പിന് ഇതുസംബന്ധിച്ച് ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്. എറണാകുളം ജില്ലാതല അദാലത്തിൽ 21 പരാതികൾ പരിഹരിച്ചു. ആറെണ്ണത്തിൽ പൊലീസ് റിപ്പോർട്ട് തേടി. ഒരു പരാതിയിൽ ജില്ലാ ലീഗൽ സർവീസ് അതോറിട്ടിയുടെ സഹായം ലഭ്യമാക്കാൻ നിർദേശിച്ചു. 83 പരാതികൾ അടുത്ത സിറ്റിംഗിലേക്ക് മാറ്റി. ആകെ 111 പരാതികളാണ് പരിഗണിച്ചത്. വനിതാകമ്മിഷൻ അംഗങ്ങളായ അഡ്വ. ഇന്ദിരാ രവീന്ദ്രൻ, അഡ്വ. എലിസബത്ത് മാമ്മൻ മത്തായി, വി.ആർ. മഹിളാമണി, അഡ്വ. പി. കുഞ്ഞായിഷ, ഡയറക്ടർ ഷാജി സുഗുണൻ, പാനൽ അഭിഭാഷകർ, കൗൺസലിംഗ് അംഗങ്ങൾ എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |