തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ സ്വദേശികളുടെ ഇഷ്ട കേന്ദ്രമാണ് മണിച്ചേട്ടന്റെ കട. തൃപ്പൂണിത്തുറ ഹിൽ പാലസ് മ്യൂസിയത്തിന് എതിർവശം 1985ൽ ആരംഭിച്ച ഈ ചെറിയ കട അടുത്തവർഷം 40 വർഷം പൂർത്തിയാവുമ്പോഴും ജീവനക്കാരനായി മണിച്ചേട്ടൻ മാത്രം. വർഷങ്ങളിത്രയായിട്ടും പ്രധാനവിഭവം ഒരെണ്ണമേ ഇവിടെയുള്ളൂ. അതിന് മണിച്ചേട്ടൻ ഇട്ട ഓമനപ്പേരാണ് കപ്പക്കഞ്ഞി. വൈകിട്ട് 5.30 ന് തുറക്കുന്ന കട രാത്രി 8.30 ഓടെ അടയ്ക്കും.
മനം നിറയ്ക്കും രുചി
നന്നായി വെന്തുടഞ്ഞ കപ്പയിലേക്ക് കറിവേപ്പില, ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി, മല്ലിയില എന്നിവ ഇടിച്ചു ചേർത്ത് കുറുകി വരുമ്പോൾ കുറച്ചു വെളിച്ചെണ്ണയും ചേർത്ത് ചൂടോടെ വിളമ്പുന്നു. സൈഡ് ഡിഷ് ആയി മുട്ട ചിക്കിപ്പൊരിച്ചതും. ഈ കോംബോയ്ക്ക് 45 രൂപ മാത്രം. ഒരു പ്രാവശ്യം കപ്പക്കഞ്ഞിയുടെ രുചിയറിഞ്ഞവർ സ്ഥിരമായി വരും. കൂടെ കുടിക്കാൻ തരുന്നതിനുമുണ്ട് പ്രത്യേകത. പച്ചക്കുരുമുളക് ചേർത്ത ചൂടുവെള്ളമാണ് അത്. വെള്ളത്തിൽ ദിവസേന ഇഞ്ചി, ഗ്രാമ്പൂ, പനിക്കൂർക്ക എന്നിവയും പരീക്ഷിക്കാറുണ്ട്. ഇവിടെയുള്ള മറ്റൊരു സ്പെഷ്യൽ ഐറ്റമാണ് കാടമുട്ട ബുൾസ് ഐ. 7 കാടമുട്ട ചേർത്തുണ്ടാക്കുന്ന ഈ ബുൾസ് ഐയ്ക്ക് പ്ലേറ്റ് ഒന്നിന് 40 രൂപയാണ് വില.
1985ൽ കട തുടങ്ങിയ സമയത്ത് സമീപത്ത് മരങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്ന് മണിച്ചേട്ടൻ ഓർക്കുന്നു. ചൂടിൽ നിന്ന് രക്ഷ പ്രാപിക്കാൻ അന്ന് വെച്ച വാകമരം ഒരു വടവൃക്ഷമായി മാറി ഇന്ന് അനേകം പേർക്ക് തണലേകുന്നു.
കഠിനാദ്ധ്വാനം വിജയ രഹസ്യം
ഹിൽപാലസ് നോർത്ത് ശ്രീനഗറിൽ കോട്ടയ്ക്കപ്പറമ്പിൽ പി.വി. മണിയ്ക്ക് 80 വയസ് പിന്നിട്ടിട്ടും യുവത്വത്തിന്റെ ചുറുചുറുപ്പാണ്. രാവിലെ സമീപ പ്രദേശങ്ങളിലുള്ള വീടുകളിൽ പാൽ, തൈര്, പപ്പടം എന്നിവ എത്തിച്ചു നൽകും. ഉച്ചയോടെ കടയിലേക്കുള്ള സാധനങ്ങൾ മാർക്കറ്റിൽ നിന്ന് വാങ്ങി വീട്ടിലെത്തും. സഹായിക്കാൻ സബ് ഇൻസ്പെക്ടറായി വിരമിച്ച ഭാര്യ ശാരദയുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |