പത്തനംതിട്ട : ശബരിമലയിലും അനുബന്ധ കേന്ദ്രങ്ങളിലും യന്ത്രവത്കൃത ശുചീകരണത്തിന്റെ സാദ്ധ്യത ദേവസ്വം ബോർഡ് പരിശോധിക്കുന്നു. ഇതിനായി ചില സ്വകാര്യ കമ്പനികളുമായി ബോർഡ് പ്രാഥമിക ചർച്ച നടത്തി.
ശബരിമല, പമ്പ, നിലയ്ക്കൽ, പന്തളം, എരുമേലി എന്നിവിടങ്ങളിലും ശരണപാതയിലെ പ്രധാന ഇടത്താവളങ്ങളിലും ശുചീകരണത്തിന് യന്ത്ര സഹായം തേടിയേക്കും. സന്നിധാനത്താകും യന്ത്രവത്കൃത ശുചീകരണത്തിന്റെ തുടക്കം.
പവിത്രം ശബരിമല പദ്ധതിയിലെ വോളന്റിയർമാരും പത്തനംതിട്ട ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള വിശുദ്ധി സേനാംഗങ്ങളുമാണ് ഇപ്പോൾ ശബരിമല ശുചീകരിക്കുന്നത്. നൂറുകണക്കിന് സേനാംഗങ്ങൾ രാപകൽ പ്രവർത്തിച്ചിട്ടും ശുചീകരണം കാര്യക്ഷമമാകുന്നില്ല. ശുചീകരണത്തിനായി കഴിഞ്ഞ തീർത്ഥാടന കാലത്ത് ദേവസ്വം ബോർഡ് 5.50 കോടി രൂപയാണ് ചെലവഴിച്ചത്. വലിയ തുക ചെലവഴിച്ചിട്ടും വൃത്തിഹീനമായ സാഹചര്യം ഒഴിവാക്കാൻ കഴിയാത്തതിനാണ് ബോർഡ് യന്ത്രസഹായം തേടുന്നത്.
പവിത്രം ശബരിമല
തീർത്ഥാടകരെയും അയ്യപ്പഭക്ത സംഘടനകളേയും ശബരിമലയിൽ ഡ്യൂട്ടിയിലുള്ള വിവിധ വകുപ്പ് ഉദ്യോഗസ്ഥരെയും ഏകോപിപ്പിച്ചുകൊണ്ട് സന്നിധാനത്തും പമ്പയിലും ദേവസ്വം ബോർഡിന്റെ മേൽനോട്ടത്തിൽ നടക്കുന്ന ശുചീകരണ പ്രവർത്തനമാണ് പവിത്രം ശബരിമല. മുൻപ് സന്നിധാനം പൊലീസിന്റെ മേൽനോട്ടത്തിൽ നടന്നിരുന്ന പുണ്യം പൂങ്കാവനം പദ്ധതിയുടെ ചുവടുപിടിച്ചാണ് പവിത്രം ശബരിമലയ്ക്ക് ദേവസ്വം ബോർഡ് തുടക്കമിട്ടത്.
പൂങ്കാവനം വൃത്തിയോടെ സംരക്ഷിക്കണം
സന്നിധാനവും ശരണപാതകളും പമ്പയും നിലയ്ക്കലുമെല്ലാം മാലിന്യമുക്തമാക്കുക എന്നത് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. ഇതിനായി ആധുനിക സംവിധാനങ്ങൾ പ്രയോജനപ്പെടുത്തും. പ്രകൃതിയെ അറിഞ്ഞ് നടത്തുന്ന തീർത്ഥാടനമാണ് ശബരിമലയിലേത്. പവിത്രമായ പൂങ്കാവനം ശുചിത്വമുള്ളതാക്കി നിലനിറുത്താൻ തീർത്ഥാടകരും പരിശ്രമിക്കണം.
അഡ്വ.അജികുമാർ,
ദേവസ്വം ബോർഡ് അംഗം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |