കൊല്ലം: ജില്ലയിൽ മഞ്ഞപ്പിത്തം ഉൾപ്പെടെയുള്ള രോഗങ്ങൾ വ്യാപിക്കുന്ന സാഹചര്യത്തിൽ കടകളിലും വാണിജ്യസ്ഥാപനങ്ങളിലും പരിശോധന ശക്തമാക്കി ഭക്ഷ്യസുരക്ഷ വകുപ്പ്. ഐസ്‌ക്രീം, കുടിവെള്ള യൂണിറ്റുകൾ, പഴം, പച്ചക്കറി സ്റ്റാളുകൾ, ജ്യൂസ് സ്റ്റാളുകൾ, ശീതളപാനീയങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ, ഐസ് ഫാക്ടറികൾ, വഴിയാര കടകൾ ഉൾപ്പെടെ 230 ഇടങ്ങളിലാണ് പരിശോധന നടത്തിയത്.
വൃത്തിഹീനമായി പ്രവർത്തിച്ചിരുന്ന 14 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ക്രമക്കേടുകൾ കണ്ടെത്തിയ എട്ട് സ്ഥാപനങ്ങളിൽ നിന്നായി 44,000 രൂപ പിഴയീടാക്കുകയും ചെയ്തു. ജില്ലയിൽ ഇതുവരെ 18 പേർക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. മഞ്ഞപ്പിത്ത പ്രതിരോധത്തിന്റെ ഭാഗമായി മുൻകരുതൽ നടപടികൾ ആരോഗ്യവകുപ്പും സ്വീകരിച്ചിട്ടുണ്ട്.
വരും ദിവസങ്ങളിലും കുടിവെള്ളവുമായി ബന്ധപ്പെട്ടതുൾപ്പെടെ പരിശോധനകൾ നടത്തും. ശേഖരിച്ച സാമ്പിളുകളുടെ ഫലം വരുന്നതനുസരിച്ച് നിയമനടപടികൾ സ്വീകരിക്കും. ശുദ്ധമായ വെള്ളം മാത്രമേ ജ്യൂസ് ഉൾപ്പെടെയുള്ള പാനീയങ്ങൾ തയ്യാറാക്കാൻ ഉപയോഗിക്കാവു.
ഭക്ഷ്യസുരക്ഷ വകുപ്പ് അധികൃതർ
മഞ്ഞപ്പിത്തം ലക്ഷണങ്ങൾ
ശരീര വേദന, പനി, ക്ഷീണം, ഛർദ്ദി, വയറുവേദന, മൂത്രത്തിനും കണ്ണിനും ശരീരത്തിനും മഞ്ഞ നിറം
പ്രതിരോധ മാർഗങ്ങൾ
തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക
ആഹാരത്തിന് മുൻപും ശേഷവും കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകുക
ശീതളപാനിയങ്ങൾ, സംഭാരം, ഐസ്‌ക്രീം എന്നിവ ശുദ്ധജലത്തിൽ മാത്രം തയ്യാറാക്കുക
കൃത്യസമയത്ത് ഭക്ഷണം കഴിക്കുക
ദിവസം രണ്ട് ലിറ്റർ ശുദ്ധമായ വെള്ളം കുടിക്കുക
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |