@ സുരക്ഷ ശക്തമാക്കും
കോഴിക്കോട്: ലോക്സഭ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ ദിനമായ ജൂൺ നാലിന് നടക്കുന്ന ആഹ്ലാദ പ്രകടനങ്ങൾ അതിരുവിടരുതെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ സ്‌നേഹിൽ കുമാർ സിംഗിന്റെ നിർദ്ദേശം. ഇക്കാര്യം രാഷ്ട്രീയ പാർട്ടികൾ താഴേത്തട്ടിലേക്ക് നൽകണമെന്ന് കളക്ടറുടെ ചേംബറിൽ ചേർന്ന രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിൽ കളക്ടർ പറഞ്ഞു. വോട്ടെടുപ്പ് ദിവസത്തിലെന്ന പോലെ വോട്ടെണ്ണൽ ദിനത്തിലും ജില്ലയിൽ സാമാധാനപരമായ അന്തരീക്ഷം കാത്തുസൂക്ഷിക്കാൻ എല്ലാവരും സഹകരിക്കണം. ചെറിയ അക്രമ സംഭവങ്ങൾ വലിയ സംഘർഷങ്ങളായി മാറുന്ന സ്ഥിതിയാണ് പലപ്പോഴും. ജില്ലയുടെ സൽപ്പേരിന് കളങ്കമുണ്ടാക്കുന്ന യാതൊന്നും ആരുടെ ഭാഗത്തുനിന്നും ഉണ്ടാവരുതെന്നും അദ്ദേഹം പറഞ്ഞു.
വോട്ടെടുപ്പ് വേളയിലെന്ന പോലെ വോട്ടെണ്ണൽ ദിനത്തിലും സമാധാനാന്തരീക്ഷം നിലനിർത്തുന്നതിനായി കർശന സുരക്ഷാ സംവിധാനം ഒരുക്കിയതായി കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ രാജ്പാൽ മീണ, വടകര റൂറൽ എസ്.പി ഡോ. അരവിന്ദ് സുകുമാർ എന്നിവർ അറിയിച്ചു. പ്രചാരണത്തിന്റെ ഭാഗമായി സ്ഥാപിച്ച ബോർഡുകളും മറ്റും വോട്ടെണ്ണൽ ദിനത്തിന് മുന്നോടിയായി എടുത്തുമാറ്റാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകണം. ആഹ്ലാദ പ്രകടനങ്ങൾ ഒരു കാരണവശാലും രാത്രിയിലേക്ക് നീളുന്ന സാഹചര്യമുണ്ടാവാൻ പാടില്ല. ആഘോഷപരിപാടികളുടെ ഭാഗമായി പടക്കങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും അവർ പറഞ്ഞു. ഇതുസംബന്ധിച്ച് സമവായം ഉണ്ടാക്കാ സ്റ്റേഷൻ ഹൗസ് ഓഫീസർമാരുടെ നേതൃത്വത്തിൽ പ്രാദേശികതലത്തിൽ യോഗങ്ങൾ വിളിച്ചുചേർക്കുമെന്നും അവർ അറിയിച്ചു.
യോഗത്തിൽ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ രാജ്പാൽ മീണ, വടകര റൂറൽ എസ്.പി. ഡോ. അരവിന്ദ് സുകുമാർ, വടകര ലോക്സഭ മണ്ഡലം വരണാധികാരി കൂടിയായ എ.ഡി.എം കെ. അജീഷ്, തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടർ ശീതൾ ജി. മോഹൻ, പാർട്ടി പ്രതിനിധികളായ പി. എം. അബ്ദുറഹ്മാൻ (കോൺഗ്രസ്), എം. ഗിരീഷ് (സി.പി.എം), കെ.കെ. നവാസ് (മുസ്ലിം ലീഗ്), അജയ് നെല്ലിക്കോട് (ബി.ജെ.പി), പി. ടി. ആസാദ് (ജനതാദൾ എസ്) എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |