മുഹമ്മ: എഴുപത്തൊന്നാം വയസിലും പുതിയൊരു നാടകത്തിന്റെ പണിപ്പുരയിലാണ് അഭയൻ കലവൂർ. 98 പ്രഫഷണൽ നാടകങ്ങളും അതിലേറെ അമച്വർ നാടകങ്ങളും എഴുതിയിട്ടുള്ള അദ്ദേഹത്തിന്റെ നാടക ജീവിതത്തിന് അഞ്ച് പതിറ്റാണ്ടിലേറെ ദൈർഘ്യമുണ്ട്. നാടകരചയിതാവ്, സംവിധായകൻ, അഭിനേതാവ് എന്നീ നിലകളിൽ സ്വന്തമായി ഇടം കണ്ടെത്തിയ അഭയൻ കലവൂരിനെ ആദരിക്കാനൊരുങ്ങുകയാണ് കാട്ടൂർ ഗ്രാമം.
മാരാരിക്കുളം തെക്ക് പഞ്ചായത്ത് ആറാം വാർഡിലെ പുത്തൻപുര വീട്ടിലെ അഭയൻ കലവൂർ എന്ന ജോയി ജോസഫിന്റെ ഓർമ്മയിലുള്ളത്, അരങ്ങിലെ അരണ്ട വെളിച്ചത്തിലെ പകർന്നാട്ടവും
അനൗൺസ് മെന്റും കാണികളുടെ കരഘോഷവുമെല്ലാം നിറഞ്ഞ ഒരുവലിയ അഭിനയ ലോകമാണ്.
സ്കൂൾ കുട്ടിയായിരിക്കുമ്പോൾ തന്നെ നാടകം തലയ്ക്ക് പിടിച്ചിരുന്നു. ചെറിയ നാടകങ്ങൾ എഴുതികളിച്ചു. പിന്നീട് പ്രശസ്ത സിനിമാനടനായി മാറിയ രതീഷ് സഹപാഠിയായിരുന്നു. ചേർത്തല സെന്റ് മൈക്കിൾസ് കോളജിലെത്തിയപ്പോൾ രാജൻ പി.ദേവും സഹപാഠിയായി.
കോളേജ് ലൈബ്രറിയിൽ നിന്ന് കടവിൽ ശശി,പറവൂർ ജോർജ്,സി.എൽ.ജോസ്, തുടങ്ങിയവരുടെ നാടകങ്ങൾ എടുത്ത് രാജൻ പി.ദേവുമായി ചേർന്ന് വായിച്ചതും അഭിനയം പഠിച്ചതുമെല്ലാം അദ്ദേഹത്തിന്റെ ഓർമ്മയിലുണ്ട്. മാത്രമല്ല,തന്നെ ഒരുനാടകക്കാരനാക്കിയതിൽ
രാജൻ പി. ദേവിന് വലിയൊരു പങ്കുണ്ടെന്നും അദ്ദേഹം വിശ്വസിക്കുന്നു.
1974ൽ ജീവൻ ആർട്സ് ക്ലബ്ബിന്റെ ബാനറിൽ കലവൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ അരങ്ങേറിയ
രക്തദാഹം എന്ന അമച്വർ നാടകത്തിലൂടെയായിരുന്നു അഭയൻ കലവൂരിന്റെ അരങ്ങേറ്റം. അതിന്റെ രചയിതാവും അഭിനേതാവുമായി. ആദ്യത്തെ പ്രഫഷണൽ നാടകം കൊച്ചിൻ തീയറ്റേഴ്സിന്റെ പുകവലി പാടില്ല. അതിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചു. അഭയന്റെ ശ്രദ്ധേയമായ മറ്റൊരു നാടകം ചെമ്പരത്തി പൂക്കളുടെ സംഗമ നൃത്തമായിരുന്നു. ഇതിന്റെ സംവിധാനം ബാലൻ കെ.നായരായിരുന്നു.
അംഗീകാരങ്ങൾ
വാരിക്കൂട്ടിയ ജോക്കർ
ചാർളി ചാപ്ലിന്റെ ജീവിതം പറയുന്ന നയനയുടെ ദി ജോക്കർ എന്ന നാടകത്തിൽ ജോക്കറായി
അഭിനയിച്ച അഭയനെത്തേടി മികച്ച നടനുള്ള 2000-ലെ സംസ്ഥാന അവാർഡ് എത്തി. മാത്രമല്ല,
ആറ് സംസ്ഥാന അവാർഡുകൾ ഉൾപ്പടെ 36 അവാർഡുകൾ ദി ജോക്കർ വാരിക്കൂട്ടി. രണ്ടായിരത്തോളം വേദികളിൽ അരങ്ങേറി. പി.ഒ.സി അവാർഡ്, നാനാ അവാർഡ്, കൊല്ലം ഫാസ് അവാർഡ്, തൃശ്ശൂർടാസ് അവാർഡ് തുടങ്ങി അനവധി അംഗീകാരങ്ങൾ അഭയൻ കലവൂരിനെതേടിയെത്തിയിട്ടുണ്ട്. 1982 മുതൽ ആകാശവാണി തിരുവനന്തപുരം നിലയത്തിലെ കാഷ്വൽ ആർട്ടിസ്റ്റാണ്.18ഓളം സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. കാട്ടൂർ ഹോളി ഫാമിലി സ്കൂളിലെ റിട്ട.അദ്ധ്യാപിക ലീനയാണ് ഭാര്യ. ഓസ്ട്രേലിയയിൽ നഴ്സായ അശ്വതി എബി, ഷാർജയിൽ എൻജിനിയറായ അർച്ചന ശ്രീജിത്ത് ജോസഫ് എന്നിവർ മക്കളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |