കണ്ണൂർ: 2015 ജൂൺ 6ന് ബോംബ് നിർമ്മാണത്തിനിടെയുണ്ടായ സ്ഫോടനത്തെ തള്ളിപ്പറഞ്ഞ സി.പി.എം, അതിൽ കൊല്ലപ്പെട്ട ഷൈജു, സുബീഷ് എന്നിവർക്ക് രക്തസാക്ഷി മന്ദിരമൊരുക്കി. പാനൂർ തെക്കുംമുറിയിൽ നിർമ്മിച്ച രക്തസാക്ഷിമന്ദിരം 22ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും.
സ്‌ഫോടനത്തിന്റെ പിറ്റേ വർഷം മുതൽ പാർട്ടി ഇരുവരുടേയും അനുസ്‌മരണം സംഘടിപ്പിക്കുന്നുണ്ട്.
കൊളവല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ കാക്രോട്ട് കുന്നിൻമുകളിലെ ആളൊഴിഞ്ഞ പറമ്പിൽ ബോംബ് നിർമ്മിക്കുമ്പോൾ ഉണ്ടായ സ്‌ഫോടനത്തിലാണ് ഇരുവരും കൊല്ലപ്പെട്ടത്. 4 പേർക്ക് പരിക്കേറ്റിരുന്നു.
അന്ന് തള്ളിപ്പറഞ്ഞു
സ്‌ഫോടനത്തിൽ പാർട്ടിക്കു പങ്കില്ലെന്നും എതിരാളികൾ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുകയാണെന്നുമാണ് അന്നത്തെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചത്. പോസ്റ്റ്‌മോർട്ടത്തിനു ശേഷം മൃതദേഹങ്ങൾ ഏറ്റുവാങ്ങിയത് അന്നത്തെ കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജനായിരുന്നു. ഈസ്റ്റ് ചെറ്റക്കണ്ടി എ.കെ.ജി നഗറിലെ പാർട്ടി വക സ്ഥലത്തായിരുന്നു സംസ്‌കാരം. ഇരുവർക്കും സ്മാരകം നിർമ്മിക്കാൻ 2016 ഫെബ്രുവരിയിൽ സി.പി.എം ധനസമാഹരണം നടത്തിയിരുന്നു. കണ്ണൂർ ജില്ലയിലെ സി.പി.എം രക്തസാക്ഷികളുടെ പട്ടികയിലും ഇരുവരുടെയും പേരുകളുണ്ട്. ആർ.എസ്.എസ് ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനിടെ കൊല്ലപ്പെട്ടവർ എന്നാണ് വിശദീകരണം. സ്‌ഫോടനത്തിൽ പരിക്കേറ്റവരുടെ ചികിത്സയും മറ്റ് ചെലവുകളും വഹിച്ചതും പാർട്ടിയാണ്.
ഒരു മാസം മുൻപ് പാനൂരിൽ ബോംബ് നിർമാണത്തിനിടെ സിപിഎം പ്രവർത്തകൻ ഷെറിൻ കൊല്ലപ്പെട്ടിരുന്നു. പാർട്ടിക്ക് ബന്ധമില്ലെന്നായിരുന്നു അന്നും സി.പി.എമ്മിന്റെ വിശദീകരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |