ആലുവ: ജനസേവയുടെ അഭിമാനമായ സന്തോഷ് ട്രോഫി ഫുട്‌ബാൾ താരം ബിബിൻ അജയൻ വിവാഹിതനായി. വൈക്കം കുലശേഖരമംഗലം നാറാണത്ത്തിട്ട തമ്പി-ശ്രീലത ദമ്പതികളുടെ മകൾ രോഹിതയാണ് വധു, വൈക്കം കാട്ടിക്കുന്ന് നാസ് കൺവൻഷൻ സെന്ററിലായിരുന്നു ഇന്നലെ താലികെട്ട്. ജനസേവ ചെയർമാൻ ജോസ് മാവേലി വരന്റെ പിതാവിന്റെ സ്ഥാനത്ത് നിന്ന് ചടങ്ങുകൾക്ക് നേതൃത്വം നല്കി. ജനസേവ പ്രസിഡന്റ് അഡ്വ. ചാർളി പോൾ അടക്കം നിരവധി പ്രമുഖർ ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കാനെത്തി. രോഹിത ആസ്റ്റർ മെഡിസിറ്റിയിലെ നഴ്‌സാണ്. ജനസേവ ശിശുഭവൻ ബിബിന് സമ്മാനമായി നൽകിയ സ്ഥലത്ത് ഭവന നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയാലുടൻ താമസം മാറും.
2022ലെ സന്തോഷ് ട്രോഫി മത്സരത്തിൽ ബിബിൻ കേരളത്തിന് വേണ്ടി പൊരുതി ജയിച്ച് നാടിന് അഭിമാനമായതാണ്. ജനസേവ സ്‌പോട്‌സ് അക്കാദമിയിലെ ചിട്ടയായ പരിശീലനത്തിലൂടെയാണ് ബിബിൻ ഫുട്‌ബാൾ കളി പഠിച്ചതും വളർന്നതും. ഒന്നിലധികം തവണ ജില്ലാ സബ് ജൂനിയർ ഫുട്‌ബാൾ ടീമിന്റെയും സംസ്ഥാന ജൂനിയർ ഫുട്‌ബോൾ ടീമിന്റെയും ക്യാപ്റ്റനായിരുന്നു. നിലവിൽ ഗോകുലം ഫുട്‌ബോൾ ടീമിലുണ്ട്. 2006ൽ എട്ടു വയസുള്ളപ്പോഴാണ് ബിബിന്റെ സംരക്ഷണം ജനസേവ ഏറ്റെടുത്തത്. നെടുമ്പാശ്ശേരി എം.എ.എച്ച്.എസ് സ്‌കൂളിലും ആലുവ യൂ.സി. കോളേജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |