കൊല്ലം: മുക്കുപണ്ടം പണയം വച്ച് സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്ന് പണം തട്ടിയെടുത്ത കേസിൽ ഒളിവിലായിരുന്ന പ്രതിയെ കഞ്ചാവുമായി പൊലീസ് പിടികൂടി. കിളികൊല്ലൂർ കരിക്കോട് നൗഷാദ് മൻസിലിൽ ഷംനാദാണ് (34) കിളികൊല്ലൂർ പൊലീസിന്റെ പിടിയിലായത്. പതിനേഴോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ.
2023 നവംബർ 22 ന് തട്ടാർകോണത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ 19.980 ഗ്രാം മുക്ക്പണ്ടം പണയം വച്ച് 85,000 രൂപ തട്ടിയെടുത്ത ശേഷം ഒളിവിൽ കഴിഞ്ഞ് വരുകയായിരുന്നു. സ്ഥാപനയുടമയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തെങ്കിലും ഷംനാദിനെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് കഴിഞ്ഞ 17ന് ലഹരി സംഘങ്ങൾക്കെതിരെ പൊലീസ് നടത്തിയ തെരച്ചിലിൽ ഇയാളെ 5 ഗ്രാം കഞ്ചാവുമായി കരിക്കോട് റെയിൽവേ പുരയിടത്തിൽ നിന്ന് കണ്ടെത്തുകയായിരുന്നു. ഈ കേസിൽ ജാമ്യം ലഭിച്ചെങ്കിലും മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ കേസിൽ കോടതി റിമാൻഡ് ചെയ്തു. കിളികൊല്ലൂർ പൊലീസ് ഇൻസ്‌പെക്ടർ ഷാനിഫിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ വൈശാഖ്, നിസാമുദ്ദീൻ, സി.പി.ഒമാരായ രാജീവ്, പ്രശാന്ത് എന്നിവരടങ്ങിയ പൊലീസാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |