കൊച്ചി: പെരുമ്പാവൂർ നിയമവിദ്യാർത്ഥിനിയുടെ കൊലക്കേസിൽ പ്രതിയുടെ വധശിക്ഷ ശരിവച്ച് ഹൈക്കോടതി. കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി അസം സ്വദേശി അമിറുൽ ഇസ്ലാം നൽകിയ ഹർജിയിലാണ് ഹൈക്കോടതി വിധി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് അപ്പീൽ തള്ളിക്കൊണ്ട് വധശിക്ഷ ഇപ്പോൾ ശരിവച്ചത്.
2016 ഏപ്രിൽ 28നാണ് പെരുമ്പാവൂർ സ്വദേശിയായ നിയമ വിദ്യാർത്ഥിനി കൊല്ലപ്പെട്ടത്. കനാൽ പുറമ്പോക്കിലെ യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കടന്നാണ് പ്രതി കൃത്യം നടത്തിയത്. അതിക്രൂരമായ ബലാത്സംഗത്തിനിരയായാണ് യുവതി കൊല്ലപ്പെട്ടതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നു. 38 മുറിവുകളാണ് യുവതിയുടെ ശരീരത്തിലുണ്ടായിരുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ അതേവർഷം ജൂൺ പതിനാറിനാണ് പ്രതി പിടിയിലായത്.
മാസങ്ങൾ നീണ്ട വിചാരണയ്‌ക്കൊടുവിൽ വിചാരണക്കോടതി ഇയാൾക്ക് വധശിക്ഷ വിധിച്ചു. ഇതിനെതിരെ പ്രതി ഹൈക്കോടതിയിൽ അപ്പീൽ നൽകുകയായിരുന്നു. താൻ നിരപരാധിയാണ്. തനിക്കെതിരെയുള്ള തെളിവുകൾ പൊലീസ് കെട്ടിച്ചമച്ചതാണ്. തന്നെ പിടികൂടിയ ശേഷമാണ് ശാസ്ത്രീയ തെളിവുകൾ ഉണ്ടാക്കിയത്. കൃത്യം നടത്തിയത് മറ്റാരോ ആണ്. യുവതിയെ മുൻപരിചയമില്ലെന്നും തന്നെ വെറുതെ വിടണമെന്നുമായിരുന്നു അമിറുൾ ഇസ്ലാമിന്റെ ഹർജിയിലുള്ളത്.
നേരത്തെ അസാമിലെ ജയിലിലേക്ക് തന്നെ മാറ്റണമെന്ന് ചൂണ്ടിക്കാട്ടി പ്രതി മുമ്പ് ഹർജി നൽകിയിരുന്നു. അസാമിലുള്ള ഭാര്യയും മാതാപിതാക്കളും അതീവ ദാരിദ്ര്യത്തിലായതിനാൽ വിയ്യൂരിൽ എത്തി തന്നെ സന്ദർശിക്കാൻ ബുദ്ധിമുട്ട് നേരിടുന്നെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയെ സമീപിച്ചത്. ഇത് കോടതി തള്ളിയിരുന്നു. ഒരാൾക്ക് വധശിക്ഷ വിധിച്ചാൽ അത് നടപ്പാക്കണമെങ്കിൽ ഹൈക്കോടതിയുടെ അനുമതി വേണമെന്നാണ് ഇപ്പോഴത്തെ നിയമം. അതിനാൽ വധശിക്ഷയ്ക്ക് അനുമതി തേടി സർക്കാരും ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജിയും ഹൈക്കോടതി പരിഗണിച്ചു.
ഹർജിയിൽ വിധി വന്നതോടെ റിപ്പർ ചന്ദ്രന് ശേഷം കേരളത്തിൽ തൂക്കിലേറ്റുന്നയാളാകും അമിറുൾ ഇസ്ലാം. 15 പേരെ കൊലപ്പെടുത്തിയ റിപ്പർ ചന്ദ്രനെ 1991 ജൂലായിൽ കണ്ണൂർ സെൻട്രൽ ജയിലിലാണ് തൂക്കിലേറ്റിയത്. പൊള്ളാച്ചി സ്വദേശിയായ യുവാവിന് രണ്ട് ലക്ഷം രൂപ പ്രതിഫലം കൊടുത്താണ് റിപ്പർ ചന്ദ്രനെ തൂക്കിലേറ്റിയതെന്ന് ജയിൽ രേഖകൾ പറയുന്നു. പൂജപ്പുര സെൻട്രൽ ജയിലിൽ 1979 ലാണ് അവസാനം വധശിക്ഷ നടപ്പിലാക്കിയത്. കളിയിക്കാവിള സ്വദേശി അഴകേശനെയാണ് തൂക്കിലേറ്റിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |