പാലാ: കരൂരിലെ മീനച്ചിൽ റബർ ഫാക്ടറി പൂട്ടിപ്പോയിട്ട് പത്ത് വർഷം. പെരുവഴിയിലായ ജീവനക്കാർ പെൻഷൻപോലും കിട്ടാതെ വലയുന്നു. വർഷങ്ങളോളം ലാഭത്തിൽ പ്രവർത്തിച്ചിരുന്ന മീനച്ചിൽ ഫാക്ടറിയിൽ നിന്ന് ലോഡ് കണക്കിന് റബർപ്പാൽ കയറ്റി അയച്ചിരുന്നതൊക്കെ പഴയ ഓർമ്മ.
ഒരു കാലത്ത് പാലാ, കാഞ്ഞിരപ്പള്ളി താലൂക്കുകളിലെ റബർ കർഷകരുടെ അക്ഷയഖനിയായിരുന്നു മീനച്ചിൽ ഫാക്ടറി. ലോഡ് കണക്കിന് പാലാണ് കർഷകർ ഇവിടെ നൽകിയിട്ടുള്ളത്. റബർകർഷകർക്ക് വലിയൊരു അനുഗ്രഹമായിരുന്ന ഫാക്ടറി പിന്നീട് വിപുലീകരിച്ചു. കൂടല്ലൂരിലും പുതിയ ഫാക്ടറി തുറന്നു. ആ സമ്പന്നകാലം അധികം നീണ്ടുനിന്നില്ല. തലപ്പത്തുള്ളവർ കയ്യിട്ട് വാരാൻ തുടങ്ങിയതോടെ ഫാക്ടറിയുടെ അധോഗതി ആരംഭിച്ചു. ഇങ്ങനെ കയ്യിട്ട് വാരിയ പണം കൊണ്ട് സ്വന്തക്കാരെ ചേർത്ത് പലരും കെട്ടിടങ്ങൾ പണിതുയർത്തി. പല ബിസിനസുകൾ ആരംഭിച്ചു. ഇതോടെ ഫാക്ടറിയുടെ ശനിദശയും തുടങ്ങി.
2014ഓടെ ഫാക്ടറി അടച്ചുപൂട്ടി. നിരവധി തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെട്ടു. ഫാക്ടറിയിലേക്ക് പണമൊഴുക്കിയ വിവിധ സഹകരണ സ്ഥാപനങ്ങൾക്ക് അത് കിട്ടാക്കടമായി. ഭരണതലപ്പത്തെ ചിലരുടെ തെറ്റായ പ്രവണതകളും തുടർനടപടികളും ഫാക്ടറിയെ നഷ്ടത്തിലേക്ക് കൂപ്പുകുത്തിച്ചു. നൂറോളം തൊഴിലാളികളുടെ കുടുംബങ്ങളിൽ ഭക്ഷണം പോലും മുടങ്ങുന്ന അവസ്ഥ. പിരിഞ്ഞുപോയവർക്കാകട്ടെ ആ സമയത്തെ ആനുകൂല്യങ്ങളും പിന്നീട് പെൻഷൻ പോലമോ കിട്ടിയില്ല. ഇരുപതിനായിരം രൂപയെങ്കിലും പെൻഷൻ കിട്ടേണ്ടവർക്ക് കിട്ടിക്കൊണ്ടിരിക്കുന്നത് കേവലം രണ്ടായിരം രൂപ മാത്രം. ഇതുകൊണ്ടെന്താവാൻ...?
ഫാക്ടറി പുനരുജ്ജീവിപ്പിക്കാൻ സർക്കാർ തലത്തിൽ കൺസോർഷ്യം രൂപീകരിച്ചെങ്കിലും അതും വേണ്ടത്ര പ്രയോജനം ചെയ്തില്ല. അടുത്തിടെ ഏതോ അന്യസംസ്ഥാന കമ്പനിക്ക് ഫാക്ടറി ലീസിന് കൊടുത്തുവെന്ന് കേൾക്കുന്നു. തങ്ങൾക്ക് ലഭിക്കാനുള്ള ആനുകൂല്യങ്ങൾ നൽകാതെ ഫാക്ടറി വീണ്ടും തുറന്ന് പ്രവർത്തിപ്പിക്കുന്നത് ശരിയാണോ എന്നാണ് ഇവിടെ നിന്നും തൊഴിൽ നഷ്ടപ്പെട്ട ജീവനക്കാരുടെ ചോദ്യം.
23 മുതൽ ഫാക്ടറി പടിക്കൽ സത്യാഗ്രഹം
ഫാക്ടറിയിൽ നിന്നും പെൻഷൻ പറ്റിയ തൊഴിലാളികളുടെ ആനുകൂല്യങ്ങൾ ഉടൻ മാനേജ്‌മെന്റ് നൽകുക, നിലവിൽ ജോലി നഷ്ടപ്പെട്ട തൊഴിലാളികൾക്ക് ഫാക്ടറി തുറന്നു ജോലി നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കരൂർ ലാറ്റക്‌സ് ഫാക്ടറി തൊഴിലാളി യൂണിയൻ (കെ. ടി. യു. സി (എം ) 23 ന് വ്യാഴാഴ്ച മുതൽ ഫാക്ടറി പടിക്കൽ സത്യാഗ്രഹം നടത്തുമെന്ന് യൂണിയൻ പ്രസിഡന്റ് ജോസുകുട്ടി പൂവേലിൽ, സെക്രട്ടറി ഷാജു ചക്കാലയിൽ എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |