അമ്പലപ്പുഴ: കനത്ത മഴകാരണം ദേശീയപാതയിൽ പല ഭാഗത്തും വെള്ളക്കെട്ട് രൂപപ്പെട്ടത്
വാഹനയാത്രക്കാരെയും നാട്ടുകാരെയും ഒരുപോലെ ദുരിതത്തിലാക്കി. നവീകരണം നടക്കുന്ന
പല ഭാഗത്തും വെള്ളക്കെട്ട് രൂക്ഷമാണ്. പുന്നപ്ര മാർക്കറ്റിന് സമീപം രൂപപ്പെട്ട വെള്ളക്കെട്ട് കാരണം വ്യാപാരികളും നാട്ടുകാരും കഷ്ടത്തിലാണ്. വ്യാപാരസ്ഥാപനങ്ങളിലേക്ക് കയറാൻ സാധിക്കാത്ത തരത്തിൽ മലിനജലം മുട്ടറ്റം കെട്ടിക്കിടക്കുകയാണ്. പുന്നപ്ര മിൽമയ്ക്ക് സമീപവും പുന്നപ്ര പഞ്ചായത്തിന് എതിർവശം വെള്ളക്കെട്ട് രൂക്ഷമാണ്. കരൂർ പായൽകുളങ്ങര ക്ഷേത്രത്തിന് മുൻവശം മലിനജലം കെട്ടിക്കിടക്കുന്നത് ഭക്തർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്.
ഭീഷണിയായി മഴയും ഇരുട്ടും
1.പുറക്കാട് പഴയങ്ങാടിയിൽ മലിനജലം കെട്ടിക്കിടക്കുന്നത് അപകടത്തിന് കാരണമാകുന്നുണ്ട്.
കുഴികളിൽ വെള്ളം കെട്ടിക്കിടക്കുന്നത് കാരണം ബൈക്ക് യാത്രക്കാർ തെന്നി വീഴുന്നത് പതിവാണ്. വലിയ വാഹനങ്ങൾക്ക് സൈഡ് കൊടുക്കുമ്പോൾ ഇരുചക്രവാഹനങ്ങൾ വെള്ളക്കെട്ടിലേക്ക് തെന്നി വീഴുന്നതും ആശങ്കപ്പെടുത്തുന്നുണ്ട്.
2.ദേശീയപാത നവീകരണത്തിന്റെ ഭാഗമായി നിലവിലെ ഓടകൾ മണ്ണിട്ട് മൂടിയത് വെള്ളക്കെട്ട് രൂക്ഷമാകാൻ കാരണമായിട്ടുണ്ട്. റോഡിൽ കെട്ടിക്കിടക്കുന്ന വെള്ളം പുറത്തേക്ക് ഒഴുകിപോകാൻ മാർഗ്ഗമില്ലാത്തതും വിനയായി. പുതിയ പാതയുടെ ഒരുഭാഗം മണ്ണിട്ട് ഉയർത്തിയതോടെ മറുഭാഗം വെള്ളക്കെട്ടിൽ മുങ്ങി.
3. 45മീറ്റർ വീതിയിൽ ജില്ലയിൽ മൂന്ന് റിച്ചുകളിലായിട്ടാണ് ദേശീയപാത നവീകരണം നടക്കുന്നത്. തുറവൂർ മുതൽ ഓച്ചിറ വരെയുള്ള ഭാഗത്തെ വഴിവിളക്കുകൾ നീക്കിയത് മഴക്കാലത്തെ കൂടുതൽ അപകടകരമാക്കി. മഴയും വെളിച്ചമില്ലായ്‌മയും കാൽനട, സൈക്കിൾ, ഇരുചക്രവാഹന യാത്രക്കാരുടെ ജീവന് തന്നെ ഭീഷണിയായിട്ടുണ്ട്.
ജില്ലയിൽ ദേശീയപാത നിർമ്മാണം (കിലോമീറ്ററിൽ)
തുറവൂർ-പറവൂർ : 37.9
പറവൂർ-കൊറ്റുകുളങ്ങര : 37.5
കൊറ്റുകുളങ്ങര - ഓച്ചിറ: 11
വെള്ളക്കെട്ട് മൂലം ഉണ്ടാകുന്ന അപകടം ഒഴിവാക്കാൻ കാലവർഷത്തിന് മുമ്പ് സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ച് പാതയുടെ നിർമ്മാണം പൂർത്തീകരിക്കണം
മനോജ്, പൊതുപ്രവർത്തകൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |