ആലപ്പുഴ: കാലവർഷക്കെടുതികൾ നേരിടുന്നതിന് വിവിധ സർക്കാർ വകുപ്പുകളുടെ നേതൃത്വത്തിൽ ജില്ലയിൽ തയ്യാറെടുപ്പുകൾ തുടങ്ങി. ദുരന്തനിവാരണ അതോറിട്ടിയോഗം കൂടാത്തത് സംബന്ധിച്ച് തിങ്കളാഴ്ച കേരളകൗമുദിയിൽ വാർത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ വിവിധ വകുപ്പ് മേധാവികൾ യോഗം ചേർന്ന് തയ്യാറെടുപ്പുകൾ അവലോകനം ചെയ്തത്. കുട്ടനാട് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ പ്രളയം മുൻനിർത്തി പൊഴികൾ മുറിക്കുന്നതിനും വെള്ളക്കെട്ടുകൾ ഒഴിവാക്കുന്നതിനും തീരുമാനമായി.
അന്ധകാരനഴി പൊഴി മുറിക്കുന്നതിന്റെ ടെൻഡർ നാളെയാണ് തുറക്കുന്നതെങ്കിലും അടിയന്തരഘട്ടം വന്നാൽ ജോലി തുടങ്ങുന്നതിന് തയ്യാറായിരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
തോട്ടപ്പള്ളി പൊഴിമുഖം തുറക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ മേജർ ഇറിഗേഷൻ എക്‌സിക്യൂട്ടീവ് എൻജിനീയറെ കളക്ടർ ചുമതലപ്പെടുത്തി.
ചെറുപൊഴികൾ തുടക്കും
1.പാണ്ടി, പെരുമാങ്കര, ഇരുപത്തിയെട്ടിൽക്കടവ് പാലങ്ങളുടെ താഴെ അടിഞ്ഞുകൂടുന്ന മാലിന്യങ്ങൾ എല്ലാ ആഴ്ചയും വൃത്തിയാക്കണം
2.ചേർത്തല, അമ്പലപ്പുഴ, കാർത്തികപ്പള്ളി താലൂക്കുകളിൽ കടലിലേയ്ക്ക് തുറക്കപ്പെടുന്ന ചെറിയ പൊഴികൾ അടിയന്തിരമായി തുറക്കും.
3.കിടപ്പ് രോഗികൾ, മറ്റ് തീവ്ര പരിചരണം ആവശ്യമുള്ള രോഗികൾ എന്നിവർക്ക് ആവശ്യമായ വൈദ്യ സഹായം നൽകുന്നതിന് ജില്ലയിലെ എല്ലാ സർക്കാർ ആശുപത്രികളിലും കുറഞ്ഞത് 5 ബെഡ്ഡുകൾ വീതം സജ്ജമാക്കും
4.എസ്.ഡബ്ല്യൂ.ടി.ഡിയുടെ കൈവശത്തിലിരിക്കുന്ന വാട്ടർ ആംബുലൻസിലേയ്ക്ക് ആവശ്യമായ മെഡിക്കൽ ടീമിനെ നിയോഗിക്കാൻ ജില്ല മെഡിക്കൽ ഓഫീസറെ അധികാരപ്പെടുത്തി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |