കൊല്ലം: കനത്ത മഴയിൽ ഇന്നലെ കൊല്ലം നഗരത്തിലെ മൂന്നിടത്ത് വൻ മരങ്ങൾ കടപുഴകി. ക്യു.എ.സി ഗ്രൗണ്ടിൽ റോഡരികിൽ നിന്ന് വൻമരം രാവിലെ 9 മണിയോടെയാണ് റോഡിലേക്ക് വീണത്. ഈ സമയം ഇവിടെ ആരും ഇല്ലാതിരുന്നതും വാഹനങ്ങൾ മരത്തിന് താഴെ പാർക്ക് ചെയ്യാതിരുന്നതുമാണ് അപകടം ഒഴിവാക്കിയത്.
ചാമക്കടയിൽ നിന്നും കടപ്പാക്കടയിൽ നിന്നുമുള്ള ഫയർഫോഴ്‌സ് സംഘമെത്തി ഒരു മണിക്കൂറോളമെടുത്താണ് ശിഖരങ്ങൾ വെട്ടിമാറ്റി ഗതാഗതം സുഗമമാക്കിയത്. ഉച്ചയ്ക്ക് 12.50നാണ് നവദീപം പബ്ലിക്ക് സ്‌കൂളിന് സമീപത്തെ മരം കടപുഴകിയത്. 45 മിനിറ്റ് ഇവിടെ ഗതാഗതം തടസപ്പെട്ടു. ആളപായം ഉണ്ടായില്ല. മങ്ങാട് എരപ്പൻചാലിൽ റോഡരികിൽ നിന്ന മരം ഉച്ചയ്ക്ക് 1.45നാണ് മറിഞ്ഞുവീണത്. കടപ്പാക്കടയിൽ നിന്ന് ഫയർഫോഴ്സെത്തിയാണ് മരം മുറിച്ച് മാറ്റിയത്.
റോഡരികിൽ നിൽക്കുന്നതും അപകടാവസ്ഥയിലുള്ളതും മുറിച്ച് മാറ്റേണ്ടതുമായ മരങ്ങളുടെ എണ്ണം ഉൾപ്പെടെയുള്ള വിവരങ്ങൾ കോർപ്പറേഷൻ അധികൃതർ റവന്യു വിഭാഗത്തിന് കൈമാറിയിട്ടും നടപടിയെടുത്തില്ലെന്നു ആക്ഷേപമുണ്ട്. കഴിഞ്ഞ വർഷം സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി മരങ്ങൾ മുറിച്ചുമാറ്റണമെന്ന് നിർദേശം നൽകിയിരുന്നു. ഇത് പാലിച്ചില്ല. കഴിഞ്ഞ ജൂലായ് ആറിന് രാത്രി ജില്ലാ ജയിലിന് മുന്നിലുള്ള ആൽമരത്തിന്റെ ശിഖരം ഒടിഞ്ഞ് വീണ് ബൈക്ക് യാത്രക്കാരനായ കാവനാട് സ്വദേശി മരണമടഞ്ഞിരുന്നു. സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി അപകട മരങ്ങൾ മുറിച്ചു നീക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |