തിരുവനന്തപുരം: പ്രമുഖ സെലിബ്രിറ്റി ഫിസിക്കൽ ട്രെയിനർക്കെതിരെ പീഡന പരാതിയുമായി കൊല്ലം സ്വദേശിനി. പ്രൈം വോളിബോൾ ലീഗിലെ അഹമ്മദാബാദ്, ചെന്നൈ ടീമുകളുടെ സ്‌ട്രെംഗ്ത്ത് ആൻഡ് കണ്ടീഷനിംഗ് പരിശീലകനായ അമൽ മനോഹരനെതിരെയാണ് യുവതി പരാതി നൽകിയത്.
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് ആരോപണം. ഒന്നരവർഷത്തിലേറെയായി താൻ അമലുമായി പ്രണയത്തിലാണ്. എന്നാൽ സ്ത്രീധനം ലഭിക്കില്ലെന്ന് മനസിലായതോടെ ഇയാൾ ബന്ധം ഉപേക്ഷിക്കാൻ നിർബന്ധിച്ചെന്ന് യുവതി ഒരു മാദ്ധ്യമത്തോട് പറഞ്ഞു.
തിരുവനന്തപുരത്തെ വീട്ടിൽ വച്ച് ബന്ധം ഉപേക്ഷിക്കുന്ന കാര്യം പറഞ്ഞപ്പോൾ ചോദ്യം ചെയ്തു. തുടർന്ന് അമൽ ക്രൂരമായി മർദിച്ചു. ലൈംഗിക പീഡനത്തിനിരയാക്കുകയും അടിവയറ്റിൽ ചവിട്ടി പരിക്കേൽപ്പിക്കുകയും ചെയ്‌തെന്ന് അതിജീവിത വ്യക്തമാക്കി.
'എന്നെ കല്യാണം കഴിക്കുന്നത് ഒരു നഷ്ടക്കച്ചവടമാണെന്നാണ് ഞാൻ ചോദ്യം ചെയ്തപ്പോൾ ഇയാൾ പറഞ്ഞത്,'- അതിജീവിത ആരോപിച്ചു. തിരുവനന്തപുരം മ്യൂസിയം പൊലീസിലാണ് യുവതി പരാതി നൽകിയത്. മേയ് ആറിന് പൊലീസ് കേസെടുത്തു. പീഡനത്തിനും ശാരീരികമായി ഉപദ്രവിച്ചതിനുമാണ് കേസ്. എന്നാൽ ഇതുവരെ പ്രതിയെ പിടികൂടിയിട്ടില്ല. അമലിന് ഉന്നത ബന്ധമുണ്ടെന്നും കേസ് അട്ടിമറിക്കുമോയെന്ന ആശങ്കയുണ്ടെന്നും പരാതിക്കാരി കൂട്ടിച്ചേർത്തു.
'എനിക്ക് ജീവനിൽ പേടിയുണ്ട്. ഉപദ്രവിച്ചത് കൊല്ലാൻ വേണ്ടി തന്നെയാണെന്ന് ഇയാൾ എന്നോട് തന്നെ പറഞ്ഞിട്ടുണ്ട്. ശ്വാസം മുട്ടിക്കുകയൊക്കെ ചെയ്തു. ഇനിയും അങ്ങനെ സംഭവിച്ചുകൂടായികയില്ല,'- പരാതിക്കാരി അഭിമുഖത്തിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |