
പാലക്കാട്: അഞ്ചുവയസുകാരിയുടെ സ്വകാര്യഭാഗത്ത് ചട്ടുകം ചൂടാക്കി പൊള്ളിച്ച രണ്ടാനമ്മ അറസ്റ്റിൽ. പാലക്കാട് വാളയാറിലാണ് സംഭവം. കഞ്ചിക്കോട് കിഴക്കേമുറിയിൽ താമസിക്കുന്ന ബീഹാർ സ്വദേശി നൂർ നാസറിനെയാണ് (35) വാളയാർ പൊലീസ് പിടീകൂടിയത്. ജനുവരി രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. കിടക്കയിൽ മൂത്രം ഒഴിച്ചതിനായിരുന്നു രണ്ടാനമ്മയുടെ ക്രൂരത.
മർദനത്തിന് ഇരയായ കുട്ടി കഴിഞ്ഞ ദിവസം അങ്കണവാടിയിൽ എത്തിയപ്പോൾ ഇരിക്കാൻ പ്രയാസപ്പെടുന്നത് അദ്ധ്യാപകരുടെ ശ്രദ്ധയിൽപ്പെട്ടു. ഇതിനെതുടർന്ന് നടത്തിയ പരിശോധനയിലാണ് വിവരം പുറംലോകം അറിഞ്ഞത്. കുട്ടിയുടെ സ്വകാര്യഭാഗത്ത് ഗുരുതരമായി പൊള്ളലേറ്റത് കണ്ട അദ്ധ്യാപിക ഉടൻ തന്നെ ചൈൽഡ് ലൈനിലും പൊലീസിലും വിവരമറിയിക്കുകയായിരുന്നു.
അദ്ധ്യാപിക നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ വാളയാർ പൊലീസ് നൂർ നാസറിനെ കസ്റ്റഡിയിലെടുത്തു. ജൂവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. കുട്ടിയുടെ അച്ഛനും നേപ്പാൾ സ്വദേശിയുമായ ഇംന്ത്യാസിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രതി കുട്ടിയെ നിരന്തരം മർദിക്കാറുണ്ടായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. കുട്ടിയുടെ ആരോഗ്യനില നിരീക്ഷിച്ചു വരികയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |