മലപ്പുറം: സ്‌കൂൾ തുറക്കാൻ 10 ദിവസം മാത്രം ശേഷിക്കേ ജില്ലയിൽ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി തീർക്കൽ, സ്കൂൾ ബസ് ഡ്രൈവർമാരുടെ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭ്യമാക്കൽ, ശുചിത്വം ഉറപ്പാക്കൽ തുടങ്ങി നിരവധി പ്രവർത്തനങ്ങൾ ജില്ലയിൽ പുരോഗമിക്കുകയാണ്.
കുട്ടികളുടെ സുരക്ഷ മുൻനിറുത്തി അറ്റകുറ്റപ്പണി പൂർത്തിയാക്കി സ്‌കൂൾ കെട്ടിടത്തിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് 31നുള്ളിൽ ഉറപ്പാക്കണം. ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനത്തിൽ നിന്ന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ചാലേ ക്ലാസുകൾ ആരംഭിക്കാനാവൂ. സ്‌കൂൾ കെട്ടിടത്തിന് പ്രവർത്തനാനുമതി ലഭിക്കണമെങ്കിൽ അടിത്തറ മുതൽ മേൽക്കൂര വരെ ഫിറ്റാണെന്ന് പരിശോധനയിൽ ബോദ്ധ്യപ്പെടണം. കെട്ടിടത്തിന്റെ ബലം, അടിത്തറ, മേൽക്കൂര, കതക്, ജനൽ, തടിപ്പണികൾ, ഫയർ ആൻഡ് സേഫ്റ്റി എല്ലാം പരിശോധിക്കും.
ഇതുകൂടാതെ, 31നകംഎല്ലാ സ്‌കൂൾ ബസ് ഡ്രൈവർമാരും പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് എടുത്തിരിക്കണമെന്നാണ് നിർദ്ദേശം. അലക്ഷ്യമായി മദ്യപിച്ചും മറ്റും വാഹനമോടിക്കുന്നതിനാൽ അപകടങ്ങൾ ഉണ്ടാവുന്നതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഇതിലൂടെ ക്രമിനൽ പശ്ചാത്തലമുള്ളവരെ ഒഴിവാക്കാനും അപകടങ്ങൾ കുറയ്ക്കാനും സാധിക്കും.
40 ശതമാനം കേന്ദ്രവിഹിതവും 60 ശതമാനം സംസ്ഥാന വിഹിതവും അടങ്ങുന്നതാണ് സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി. എന്നാൽ, കഴിഞ്ഞ വർഷം സംസ്ഥാനത്തെ സ്‌കൂളുകളിൽ വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണത്തിനുള്ള തുക സർക്കാർ നൽകാത്തതിനാൽ പ്രധാനാദ്ധ്യാപകർ പലിശയ്ക്ക് പണമെടുത്ത് ഭക്ഷണം നൽകുന്ന സ്ഥിതിയായിരുന്നു. മാർച്ച് വരെയുള്ള കുടിശ്ശിക സർക്കാർ കൊടുത്ത് തീർത്തിട്ടുണ്ട്.
ഒന്ന് മുതൽ അഞ്ച് വരെ ക്ലാസുകളിൽ 20 വിദ്യാർത്ഥികൾക്ക് ഒരു അദ്ധ്യാപകൻ, ആറ് മുതൽ എട്ട് വരെ 35 പേർക്ക് ഒരു അദ്ധ്യാപകൻ, ഒൻപത് മുതൽ 10 വരെ 45 പേർക്ക് ഒരു അദ്ധ്യാപകൻ എന്നതാണ് കണക്ക്. സ്‌കൂൾ തുറന്ന് ആറ് പ്രവൃത്തി ദിനങ്ങൾക്ക് ശേഷമാണ് വിദ്യാർത്ഥികളുടെ കണക്കെടുപ്പ് നടത്തുക. ഇതിന്റെ അടിസ്ഥാനത്തിൽ അദ്ധ്യാപകരെ ആവശ്യമെങ്കിൽ നിയമിക്കും.
ഇവ ഉറപ്പാക്കാം
> ശുദ്ധജലം ഉറപ്പ് വരുത്തുക.
> സ്കൂളുകളിൽ നിറുത്തിയിട്ട ഉപയോഗശൂന്യമായ വാഹനങ്ങൾ നീക്കം ചെയ്യുക.
> സ്‌കൂൾ പരിസരത്തെ അപകടാവസ്ഥയിലുള്ള മരങ്ങൾ, ബോർഡുകൾ, ഹോർഡിംഗ്സ് മാറ്റുക
> സ്‌കൂളിലേയ്ക്കുളള വഴികളിലും പരിസരത്തും അപകടാവസ്ഥയിലുള്ള വൈദ്യുതി പോസ്റ്റുകൾ, വൈദ്യുതി കമ്പികൾ ഒഴിവാക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |