തരുൺ മൂർത്തിയുടെ സംവിധാനത്തിലൊരുങ്ങുന്ന തന്റെ ചിത്രം വളരെ നല്ലൊരു സിനിമയായി മാറുമെന്ന് മോഹൻലാൽ. തരുൺ മൂർത്തി വളരെ പ്രതീക്ഷ തരുന്ന ഒരു ഡയറക്ടർ ആയി മാറട്ടെയെന്നും മോഹൻലാൽ ആശംസിച്ചു. ചിത്രത്തിന്റെ ലൊക്കേഷനിൽ നടന്ന പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വളരെ വർഷങ്ങൾക്ക് ശേഷം ശോഭനയുടെ കൂടെ അഭിനയിക്കുന്നതും, ആദ്യമായി മേക്കപ്പ് ഇട്ടുതന്ന മണിയൻപിള്ള രാജുവിനെ കുറിച്ചും ലാൽ ചടങ്ങിൽ എടുത്തുപറഞ്ഞു.
മോഹൻലാലിന്റെ വാക്കുകൾ-
''ഒരുപാട് കാലമായി ഇങ്ങമൊരു ഗാതറിംഗിൽ പെട്ടിട്ട്. ഒരുപാട് വലിയ ഫംഗ്ഷൻസൊക്കെയുണ്ടെങ്കിലും ഇത് വളരെ വലിയ സന്തോഷം തരുന്ന ഒന്നാണ്. ഒരുപാട് കാര്യങ്ങളുണ്ട്; ശോഭന. വളരെ വർഷങ്ങൾക്ക് ശേഷമാണ് ശോഭനയുടെ കൂടെ അഭിനയിക്കുന്നത്. പിന്നെ മണിയൻപിള്ള രാജു. എന്റെ മുഖത്ത് ആദ്യമായി മേക്കപ്പ് ഇട്ടുതന്നയാൾ. അതിന്റെ ഐശ്യര്യമെന്നാണ് ഞാൻ പറയാറുള്ളത്. 47 വർഷമായി ഞാൻ ക്യാമറ ഫേസ് ചെയ്യാൻ തുടങ്ങിയിട്ട്. തിരനോട്ടം കഴിഞ്ഞ് 2-3 വർഷങ്ങൾക്ക് ശേഷമാണ് മഞ്ഞിൽ വിരിഞ്ഞ പൂക്കൾ ഇറങ്ങിയത്. അതിലെ പാച്ചിക്കയുടെ മകന്റെ കൂടെ വീണ്ടും അഭിനയിക്കാൻ സാധിക്കുന്നു. അത് വലിയൊരു ഗുരുത്വവും നിമിത്തവുമായി ഞാൻ കരുതുകയാണ്. ഇതൊന്നും എന്റെ കഴിവല്ല. ഇത്രയും കാലം സിനിമയിൽ നിൽക്കുക എന്നത് അത്ര ഈസിയായിട്ടുള്ല കാര്യമല്ല. കൂടെയുള്ള ആൾക്കാരുടെ കൂടി സ്നേഹവും പ്രാർത്ഥനയും കൊണ്ടാണത്. നല്ല സിനിമയായിട്ട് ഇത് മാറും ... തരുൺ മൂർത്തി വളരെ പ്രതീക്ഷ തരുന്ന ഒരു ഡയറക്ടർ ആയി മാറട്ടെ... എല്ലാത്തിനും അതിന്റെതായ സമയം ഉണ്ട്''
മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനംചെയ്യുന്ന ചിത്രത്തിലാണ് മോഹൻലാലും ശോഭനയും വീണ്ടുമൊന്നിക്കുന്നത്. 15 വർഷങ്ങൾക്കുശേഷമാണ് ഇവർ ഇരുവരും ഒരു ചിത്രത്തിൽ ഒരുമിച്ചഭിനയിക്കുന്നത്. 2009-ൽ പുറത്തിറങ്ങിയ സാഗർ ഏലിയാസ് ജാക്കിയിലാണ് ശോഭനയും മോഹൻലാലും ഇതിനുമുൻപ് ഒന്നിച്ചത്. എന്നാൽ ഈ ചിത്രത്തിൽ മനോജ് കെ ജയൻ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ജോഡിയായിരുന്നു ശോഭന.
പ്രേക്ഷക - നിരൂപക പ്രശംസ നേടിയ സൗദി വെള്ളക്കയ്ക്ക് ശേഷം തരുൺ മൂർത്തി സംവിധാനംചെയ്യുന്ന ചിത്രത്തിന് എൽ360 എന്നാണ് താത്ക്കാലികമായി നൽകിയിരിക്കുന്ന പേര്. മോഹൻലാലിന്റെ 360-ാമത്തെ ചിത്രമാണിത്. പത്തനംതിട്ട ജില്ലയിലെ റാന്നിയിലെ ഒരു സാധാരണക്കാരനായ ടാക്സി ഡ്രൈവറിൻ്റെ കഥാപാത്രത്തെയാണ് മോഹൻലാൽ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഏറെ ഇടവേളക്കുശേഷമാണ് ഇത്തരമൊരു റിയലിസ്റ്റിക്ക് കഥാപാത്രത്തെ മോഹൻലാൽ അവതരിപ്പിക്കുന്നത്. ഒരിടത്തരം ഗ്രാമത്തിൻ്റെ ഉൾത്തുടിപ്പുകൾ കോർത്തിണക്കിയാണ് ഈ ചിത്രത്തിൻ്റെ അവതരണം.
കെ.ആർ.സുനിലിന്റെതാണു കഥ. പ്രമുഖ ദിനപത്രങ്ങളിൽ ലേഖനങ്ങൾ എഴുതുകയും നിരവധി പുരസ്ക്കാരങ്ങൾക്ക് അർഹനാകുകയും ചെയ്ത കെ.ആർ.സുനിൽ മികച്ച ഫോട്ടോഗ്രാഫർ കൂടിയാണ്. തരുൺ മൂർത്തിയും സുനിലും ചേർന്നാണ് തിരക്കഥയും സംഭാഷണവും രചിക്കുന്നത്. രജപുത്ര വിഷ്വൽസ് മീഡിയ അവതരിപ്പിക്കുന്ന ചിത്രം നിർമിക്കുന്നത് എം രഞ്ജിത്ത് ആണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |