കൊച്ചി: കാറിലെത്തി മയക്കുമരുന്ന് സിഗരറ്റ് പെട്ടിയിലാക്കി എറഞ്ഞു കൊടുക്കും. പണം ഓൺലൈനായി വാങ്ങും. കൊച്ചിയിൽ ഓൺലൈൻ ടാക്സി സർവീസിന്റെ മറവിൽ രാസലഹരി വിൽപ്പന നടത്തിവന്ന തീപ്പൊരിയും സംഘവും ഒടുവിൽ പിടിയിലായി. കണ്ണമാലി ഇലഞ്ഞിക്കൽ വീട്ടിൽ ആൽഡ്രിൻ ജോസഫ് (32), മട്ടാഞ്ചേരി പറവാനമുക്ക് ജന്മപറമ്പിൽ വീട്ടിൽ സാബു ജെ.ആർ (40), മട്ടാഞ്ചേരി കപ്പലണ്ടിമുക്ക് ചക്കമാടം പപ്പങ്ങപ്പറമ്പിൽ വീട്ടിൽ പി.എൻ. നാസിഫ് (29) എന്നിവരാണ് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡും എക്സൈസ് ഇന്റലിജൻസും എണാകുളം ടൗൺ നോർത്ത് എക്സൈസ് സർക്കിളിന്റെ ടീമും സംയുക്തമായി നടത്തിയ നീക്കത്തിലൂടെ പിടികൂടിയത്. പ്രതികളിൽ നിന്ന് 12 ഗ്രാം എം.ഡി.എം.എ , 15 ഗ്രാം കഞ്ചാവ് എന്നിവ പിടിച്ചെടുത്തു. കാർ, മൂന്ന് സ്മാർട്ട് ഫോണുകൾ എന്നിവ കസ്റ്റഡിയിൽ എടുത്തു.
എളമക്കരയിൽ മയക്കുമരുന്ന് പിടിച്ച കേസിലെ പ്രതികളെ ചോദ്യംചെയ്തപ്പോൾ തീപ്പൊരി എന്ന പേരുമാത്രമാണ് ലഭിച്ചത്. ആൽഡ്രിൻ ജോസഫാണ് തീപ്പൊരിയെന്ന് ആർക്കും അറിയില്ലായിരുന്നു. വ്യത്യസ്ത ഫോൺ നമ്പറുകളും പലപല ടാക്സി വാഹനങ്ങളും ഉപയോഗിക്കുന്നതിനാൽ തീപ്പൊരിയെയും സംഘത്തെയും പിടികൂടുക ശ്രമകരമായിരുന്നു. നിരീക്ഷണത്തിലായിരുന്ന ഇവർ ഇടപ്പള്ളിയിൽ എക്സൈസിന്റെ മുന്നിൽപ്പെട്ടു. കാറിൽ അമിതവേഗത്തിൽ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ട്രാഫിക്കിൽ കുടുങ്ങി.
ഇറങ്ങിയോടാനുള്ള ശ്രമവും വിജയിച്ചില്ല. മയക്ക് മരുന്നിന്റെ ഉറവിടത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ജി. കൃഷ്ണകുമാർ അറിയിച്ചു. എറണാകുളം സർക്കിൾ ഇൻസ്പെക്ടർ എം.എസ്. ജനീഷ്, സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് പ്രിവന്റീവ് ഓഫീസർ എൻ.ഡി. ടോമി, ഇന്റലിജൻസ് പ്രിവന്റീവ് ഓഫീസർ എൻ.ജി അജിത്ത് കുമാർ, എറണാകുളം സർക്കിലെ അസി. എക്സൈസ് ഇൻസ്പെക്ടർ എം.കെ. ഷാജി, പ്രിവന്റീവ് ഓഫീസർ വിബിൻ ബാബു, സിവിൽ എക്സൈസ് ഓഫീസർ അജിത്ത് ബി എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. മൂവരെയും റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |