മമ്മൂട്ടിയുടെ ആക്ഷൻ എന്റർടെയ്‌നർ ടർബോ ഇന്നാണ് തീയേറ്ററുകളിലെത്തിയത്. വൈശാഖാണ് ചിത്രം സംവിധാനം ചെയ്‌തത്. പോക്കിരി രാജ, മധുരരാജ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വൈശാഖും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ടർബോയ്ക്കുണ്ട്. അതിനാൽ തന്നെ ആരാധകർ പ്രതീക്ഷയിലാണ്.കേരളത്തിൽ 400 ലധികം കേന്ദ്രങ്ങളിലാണ് സിനിമ റിലീസായത്.
ഇതിന് പിന്നാലെ മമ്മൂട്ടിയുടെ പേരിൽ ആരാധകൻ കഴിപ്പിച്ച ശത്രുസംഹാര പൂജയുടെ രസീത് എന്ന രീതിയിൽ ഒരു ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഇതുപ്രകാരം ശ്രീനാരായണ മഹേശ്വര ക്ഷേത്രത്തിലാണ് ശത്രുസംഹാര പുഷ്പാഞ്ജലി കഴിപ്പിച്ചിരിക്കുന്നത്. പേരിന്റെ സ്ഥാനത്ത് മമ്മൂട്ടിയെന്നും, വിശാഖം നക്ഷത്രമെന്നും, മുപ്പത് രൂപയാണെന്നും രസീതിൽ കാണാം.
മമ്മൂട്ടിയുടെ ആരാധകനായ ദാസ് എന്നയാളാണ് ശത്രുസംഹാര പുഷ്പാഞ്ജലി കഴിപ്പിച്ചതെന്ന് ഒരു മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു. ടർബോയുടെ വിജയത്തിന് വേണ്ടിയാണ് മമ്മൂട്ടിയുടെ പേരിൽ ശത്രുസംഹാര പൂജ നടത്തിയതെന്നാണ് ചിലർ കമന്റ് ചെയ്‌തിരിക്കുന്നത്.
അതേസമയം, സിനിമ കാണാനായി ആരാധകർ കൂട്ടത്തോടെ എത്തിയെന്നാണ് റിപ്പോർട്ടുകൾ. ജീപ്പ് ഡ്രൈവറായ ജോസിന്റെ കഥയാണ് ടര്‍ബോ പറയുന്നത്. മമ്മൂട്ടിയാണ് ജോസിനെ അവതരിപ്പിക്കുന്നത്. കന്നട താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
മിഥുൻ മാനുവൽ തോമസിന്റെ രചനയിൽ ഒരുങ്ങുന്ന ടർബോ മമ്മൂട്ടി കമ്പനിയുടെ ബാനറിൽ ആണ് നിർമ്മിക്കുന്നത്. വിയറ്റ്നാം ഫൈറ്റേഴ്സാണ് ആക്ഷൻ കൊറിയോഗ്രഫി. ക്രിസ്റ്റോ സേവ്യറും സംഘവുമാണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. ബോളിവുഡ് താരം കബീർ ദുഹാൻ സിംഗ്, ദിലീഷ് പോത്തൻ, അഞ്ജന ജയപ്രകാശ് , നിരഞ്ജന അനൂപ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
ഇത് മാസ് സിനിമയാണെന്ന് ഇപ്പോഴും തനിക്ക് ബോദ്ധ്യമായിട്ടില്ലെന്ന് മമ്മൂട്ടി നേരത്തെ പ്രതികരിച്ചിരുന്നു. 'വളരെ സ്വാഭാവികമായി സംഭവിക്കാവുന്ന സിനിമയാണ്. പക്ഷേ മാസ് രംഗങ്ങളൊക്കെ ഉണ്ട്. മാസിനും ക്ലാസിനും ഇത് രണ്ടും അല്ലാത്ത ആളുകൾക്കും, സാധാരണക്കാർക്കും പാമരനും പണ്ഡിതനുമൊക്കെ കാണാവുന്ന രീതിയിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ആർക്കൊക്കെ ഇഷ്ടപ്പെടുമെന്ന് പ്രവചിക്കാൻ പറ്റില്ല. ആളുകൾ പ്രതീക്ഷയോടെയാണ് ഇരിക്കുന്നത്. അതിന്റെയൊരു സന്തോഷവും പേടിയുമൊക്കെയുണ്ട്. എന്തേലുമാകട്ടെ, പടം ഇറങ്ങാൻ പോകുവല്ലേ. സാധനം കൈയിൽ നിന്ന് പോയി. അമ്പ് വില്ലിൽ നിന്ന് പുറപ്പെട്ടുകഴിഞ്ഞു,' എന്നായിരുന്നു സിനിമയുടെ റിലീസിന് മുന്നോടിയായി ദുബായിൽ നടന്ന പ്രസ്‌മീറ്റിൽ മമ്മൂട്ടി പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |