ദർശൻ എന്ന സിംഹവും കുഞ്ചാക്കോ ബോബനും. ജയ് കെ സംവിധാനം ചെയ്ത ഗ്ർർർ പ്രേക്ഷകർക്ക് 'സിംഹക്കളി" സമ്മാനിക്കുന്നു. ഗ്ർർർ തിയേറ്രറിൽ എത്തിയ പശ്ചാത്തലത്തിൽ കുഞ്ചാക്കോ ബോബൻ സംസാരിക്കുന്നു.
ഗ്ർർർ എന്ന സിനിമയിലേക്ക് ചാക്കോച്ചനെ ആകർഷിച്ചത് എന്താണ് ?
കഥയുടെ പശ്ചാത്തലം രസകരമായി തോന്നി. മലയാളത്തിൽ ഇതുവരെ വരാത്തൊരു കഥാതന്തുവും കഥാസാഹചര്യവുമാണ്. ശരിക്കും നടന്ന സംഭവത്തെ ആസ്പദമാക്കിയ സിനിമയാണ്. ആളുകൾ കണ്ടതും കേട്ടതും അറിഞ്ഞതുമായ കാര്യങ്ങൾ തന്നെയാണ്. പക്ഷേ അത് ആളുകളെ രസിപ്പിക്കുന്ന രീതിയിൽ അവതരിപ്പിക്കുന്നു. അതാണ് എന്നെ ആകർഷിച്ച ഒരു ഘടകം. പിന്നെ ഈ ടീമും ആകർഷിച്ചു. എസ്ര എന്ന ഹൊറർ ചിത്രത്തിനുശേഷം ഒരു ഹ്യൂമർ സിനിമയുമായി ജയ് കെ വരുമ്പോൾ വ്യത്യസ്തമായ ജോണർ ചെയ്യണമെന്ന ആഗ്രഹമുള്ള ഒരാളെ കാണാൻ സാധിക്കുന്നു. സുരാജ് വെഞ്ഞാറമൂടിനൊപ്പവും സിംഹവുമായുള്ള സീനുകളും അങ്ങനെ ഒരുപാട് കാര്യങ്ങൾ എന്നെ ആകർഷിച്ചിട്ടുണ്ട്. പൂർണമായും ഒരു സർവൈവൽ കോമഡി ത്രില്ലർ സിനിമയാണ് ഗ്ർർർ.
ഇടവേളയ്ക്ക് ശേഷം സുരാജിനൊപ്പം ചിരിപ്പിക്കാനാണോ വരവ് ?
തീർച്ചയായിട്ടും നൂറ് ശതമാനവും അതിനുവേണ്ടിയുള്ള ശ്രമങ്ങളാണ്. സുരാജുമായാണ് ഞാൻ ഏറ്റവും കൂടുതൽ ഒരുമിച്ച് അഭിനയിച്ചത്. ഏകദേശം ഇരുപത്തിയൊമ്പത് സിനിമകളിൽ ഒന്നിച്ചു. സുരാജുമായി വൈബ് നല്ല രസമാണ്. ഹാസ്യ കഥാപാത്രങ്ങൾ മാത്രം ചെയ്ത സുരാജിൽ നിന്ന് വ്യത്യസ്തമായ സിനിമകളും കഥാപാത്രങ്ങളും ചെയ്യുന്ന സുരാജ് എന്ന നടനിലേക്കുള്ള യാത്ര വളരെ സന്തോഷത്തോടെയും അഭിമാനത്തോടെയും സ്വൽപ്പം അസൂയയോടെയും കണ്ടുനിന്ന സുഹൃത്തും സഹപ്രവർത്തകനുമാണ് ഞാൻ. ഒരു ഇടവേളയ്ക്ക് ശേഷം സുരാജുമായി വീണ്ടും ഒരു സിനിമയിൽ അഭിനയിക്കാൻ സാധിക്കുന്നു. കുറേനാളുകളായി അത്യാവശ്യം ഗൗരവം നിറഞ്ഞ കഥാപാത്രങ്ങളിലാണ് സുരാജിനെ കണ്ടിട്ടുള്ളത്. വീണ്ടും ഒരു ഹാസ്യ കഥാപാത്രത്തിലൂടെ പ്രേക്ഷകരെ ചിരിപ്പിക്കാൻ എത്തുകയാണ്.
സിംഹം പ്രധാന വേഷത്തിൽ എത്തുന്ന സിനിമയുടെ ഭാഗമാകുമ്പോൾ നടനെന്ന നിലയിൽ അനുഭവപ്പെടുന്ന പ്രത്യേകത എന്താണ് ?
ഒരുപാട് പ്രത്യേകതയുണ്ട്. ഈ സിനിമയിൽ സി.ജി.ഐ, ആനിമേട്രോണിക്സ് തുടങ്ങിയ സാങ്കേതികവിദ്യകൾക്ക് പുറമെ യഥാർത്ഥ സിംഹത്തെയും ഉപയോഗിച്ചു. ഒറിജിനൽ സിംഹവുമൊത്തുള്ള സീനുകൾ ചിത്രീകരിക്കാൻ വേണ്ടി സൗത്ത് ആഫ്രിക്കയിലെ മോജോ എന്ന സിംഹത്തിന്റെ അടുത്തേക്കാണ് പോയത്. മോജോ ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഹോളിവുഡിലും ബോളിവുഡിലും അഭിനയിച്ച അഭിനേതാവ്. സിംഹത്തോടൊപ്പം അഭിനയിക്കുമ്പോൾ അതിന്റേതായ സുരക്ഷ നോക്കിയാണ് ഷൂട്ട് ചെയ്യുന്നത്. ഷൂട്ടിംഗ് നാട്ടിലേക്ക് മാറ്റിയപ്പോൾ സിംഹമില്ലാതെ, അതിനുപകരം സിംഹമുണ്ട് എന്ന രീതിയിൽ അഭിനയിക്കേണ്ടി വന്നു. സിംഹത്തിന്റെ അഭാവത്തിലും അതിനനുസരിച്ച് ഭാവങ്ങൾ കൊടുക്കുക എന്നതും ഇതുവരെ ചെയ്യാത്ത ശ്രമമാണ്. അത് രസകരമായ അനുഭവമായിരുന്നു. ടീസറും ട്രെയിലറും ഇറങ്ങിയതിന് ശേഷം മോജോയുടെ ദർശൻ എന്ന കഥാപാത്രത്തിന്റെ ഭാവങ്ങൾ പ്രേക്ഷകരിൽ കൗതുകവും ചിരിയും ചിലപ്പോൾ ഭയവും കൊണ്ടുവന്നിട്ടുണ്ട്.
കുട്ടികൾക്ക് ഇപ്പോഴും അവരിൽ ഒരാളായി പ്രിയം തോന്നാൻ എന്തായിരിക്കും കാരണം ?
ഞാൻ ചെയ്ത സിനിമകളും കഥാപാത്രങ്ങളും മനസിൽ ഉള്ളതുകൊണ്ടാകാം അവർ ഇഷ്ടപ്പെടുന്നത്. ‘പ്രിയം’ സിനിമയിലെ ചാച്ചൻ എന്ന പേരിൽ കുട്ടികൾ ഇപ്പോഴും എന്നെ അഭിസംബോധന ചെയ്യാറുണ്ട്. ഇപ്പോഴത്തെ കുട്ടികൾ ‘പ്രിയം’ ടിവിയിൽ കണ്ടതിനുശേഷം സിനിമ ഭയങ്കര ഇഷ്ടമാണ്, പാട്ടുകൾ ഇഷ്ടമാണെന്ന് പറയാറുണ്ട്. അതേപോലെ ജ്മനാപ്യാരി, ത്രീ കിംഗ്സ് പോലത്തെ സിനിമകൾ കുട്ടികൾക്ക് ഇഷ്ടപ്പെടുന്നതാണ്. മനസിൽ ഇപ്പോഴും കുട്ടിത്തം സൂക്ഷിക്കുന്ന ആളാണ് ഞാൻ. അങ്ങനത്തെ ഒരുപാട് ഘടകങ്ങളുണ്ട്. കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന സിനിമകൾ കാണാനും ചെയ്യാനും ആഗ്രഹിക്കുന്ന ആളുമാണ്.
പ്രണയ രംഗങ്ങളിൽ അഭിനയിക്കുമ്പോൾ പുതുമ നഷ്ടപ്പെടാത്തത് എന്തുകൊണ്ടായിരിക്കും ?
ഒരുപാട് കാലം പ്രണയ നായകൻ എന്ന ലേബലിൽ തളയ്ക്കപ്പെട്ടതിന്റെ പ്രശ്നങ്ങൾ ഉണ്ടാകും. എനിക്ക് തോന്നുന്നു മാറുന്ന കാലത്തിനനുസരിച്ചും കൂടുന്ന പ്രായത്തിനനുസരിച്ചും പ്രണയങ്ങൾ കൈകാര്യം ചെയ്യുന്നത് കൊണ്ടാകാം. അനിയത്തിപ്രാവിലെ പ്രണയമല്ല നിറത്തിൽ, നിറത്തിലെ പ്രണയമായിരിക്കില്ല കസ്തൂരിമാനിൽ , ഇതൊന്നും ആയിരിക്കില്ല രാമന്റെ ഏദൻ തോട്ടത്തിൽ ഉള്ളത്. കാലത്തിനും പ്രായത്തിനും അനുസരിച്ച് പ്രണയ കഥകളും കഥാപാത്രങ്ങളും വരുന്നത് കൊണ്ടായിരിക്കാം ഇപ്പോഴും പുതുമ തോന്നുന്നത്. മാത്രമല്ല കൂടെ അഭിനയിക്കുന്ന അഭിനേത്രിയുടെ പ്രത്യേകത ആയിരിക്കാം. ചില സിനിമകളിൽ തുടർച്ചയായി എന്റെ നായികയായി എത്തുന്നവർ ആയിരിക്കും . ചിലതിൽ പുതുമുഖ നായികമാർ വന്നിട്ടുണ്ട്.ഇതുവരെ ഒന്നിച്ച് അഭിനയിക്കാത്ത അഭിനേത്രിമാരും നായികയായി എത്തിയിട്ടുണ്ട്. പിന്നെ ഇഷ്ടപ്പെട്ട കഥകൾ വരുന്നുതും സിനിമകൾ വിജയിക്കുന്നതും പുതുമ നിലനിർത്താൻ സഹായിച്ചിട്ടുണ്ടാകും.
നവാഗതരുടെയും ഇതുവരെ ഒരുമിച്ച് പ്രവർത്തിക്കാത്ത സംവിധായകരുടെയും സിനിമകളിലാണല്ലോ ഇപ്പോൾ ?
ഇതുവരെ കാണാത്ത കഥാപാത്രത്തെ അവതരിപ്പിക്കാൻ കഴിയുക, ആ രീതിയിൽ ചിന്തിക്കുന്ന സ്രഷ്ടാക്കളുടെ കൂടെ സിനിമ ചെയ്യുക എന്നത് ഏതൊരു നടനെ സംബന്ധിച്ചും ഭാഗ്യമുള്ള കാര്യമാണ്. ആ രീതിയിൽ അനുഗ്രഹിക്കപ്പെട്ട കലാകാരനായിതോന്നിയിട്ടുണ്ട് . നല്ല സിനിമകളുടെ ഭാഗമായി, നല്ല കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസിൽ നിൽക്കാൻ സാധിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു.അതിനുവേണ്ടി ഏറ്റവും നന്നായി പ്രയത്നിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ഞാൻ. പ്രത്യേകിച്ച് മലയാള സിനിമയെ അന്യഭാഷയിൽ ഉള്ളവർ വളരെ അസൂയയോടെ നോക്കുന്ന സാഹചര്യത്തിൽ. ആ കാലത്തിലൂടെ പോകാൻ സാധിക്കുന്നതിലും സന്തോഷം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |