പന്തളം: കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയിൽ അച്ചൻകോവിലാറ്റിൽ വീണ്ടും ജലനിരപ്പുയർന്നു. മൂന്ന് ദിവസങ്ങൾക്ക് മുമ്പ് വരെ തെളിഞ്ഞൊഴുകിയിരുന്ന നദിയിൽ ഇപ്പോൾ വെള്ളം കലങ്ങിമറിഞ്ഞാണ് വെള്ളം വരുന്നത്. കിഴക്കൻ മേഖലയിൽ മഴ ശക്തമായതോടെ ആറ്റിൽ ജലനിരപ്പുയരുന്നതനുസരിച്ച് പാടങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്ന തോടുകളിലേക്കും ഒഴുക്ക് കൂടിയിട്ടുണ്ട്. ആറ്റിലെ വെള്ളം പാടത്ത് നിറഞ്ഞാണ് സമീപത്തുള്ള വീടുകളിലേക്ക് കയറാറുള്ളത്. ആറ്റുതീരത്തേക്കാൾ മുമ്പ് വെള്ളം കയറുന്ന പ്രദേശവും പാടത്തിന്റെ തീരങ്ങളാണ്.
പന്തളത്തെ പ്രധാന പാടശേഖരമായ കരിങ്ങാലിപ്പാടത്തേക്ക് വലിയതോടുവഴി വെള്ളം ഒഴുകി കയറുന്നുണ്ട്. ഒരു വർഷത്തിനിടെ പലതവണ വെള്ളപ്പൊക്കമുണ്ടാകുന്ന പ്രദേശങ്ങളാണ് കരിങ്ങാലിപ്പാടത്തിന്റെ തീരത്തുള്ള മുടിയൂർക്കോണം, ചേരിക്കൽ പുതുമന, നാഥനടി എന്നിവ. നഗരസഭയിലും വില്ലേജ്ഒാഫീസിലും പ്രളയത്തെ നേരിടാനുള്ള മുന്നൊരുക്കങ്ങൾ തുടങ്ങിയിട്ടുണ്ട്. നഗരസഭ വെള്ളപ്പൊക്ക സുരക്ഷാ സൗകര്യങ്ങൾക്കായി വാങ്ങിയ ആറ് വള്ളങ്ങൾ നഗരസഭാ ഓഫീസിന് പിന്നിലുള്ള ഷെഡിൽ സൂക്ഷിച്ചിട്ടുണ്ട്. മുന്നൊരുക്കങ്ങൾക്കായി കഴിഞ്ഞ ദിവസം കൗൺസിലർമാരുടേയും വിവിധ വകുപ്പിലെ ഉദ്യോഗസ്ഥരുടേയും യോഗം നഗരസഭ വിളിച്ചിരുന്നു . മഴ ശക്തമായതോടെ താണ പ്രദേശങ്ങളിലും വയലുകളിലും വെള്ളം കെട്ടിനിൽക്കുന്നതിനാൽ കാർഷിക വിളകൾ നശിച്ചുതുടങ്ങി. പാവൽ, പടവലം, പയർ, വഴുതന, മുളക്, വെള്ളരി ,ചേമ്പ് ,ചേന എന്നിവയാണ് നശിച്ചു തുടങ്ങിയത്.മഴ വരും ദിവസങ്ങളിലും തുടരുകയാണങ്കിൽ കപ്പ, വെറ്റില ,വാഴ തുടങ്ങിയവയും വെള്ളം കെട്ടികിടന്ന് നശിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |