മട്ടന്നൂർ: കനത്തമഴയിൽ കണ്ണൂർ വിമാനത്താവള പ്രദേശത്ത് നിന്ന് വെള്ളം കുത്തിയൊഴുകി കല്ലേരിക്കരയിലെ വീടുകളിൽ ഇക്കുറിയും നാശനഷ്ടമുണ്ടാക്കി. വിമാനത്താവളത്തിന്റെ ചുറ്റുമതിൽ തകർത്താണ് വെള്ളമെത്തിയത്. വീടുകൾക്ക് പുറമെ ബൈക്ക് വർക്ക്‌ഷോപ്പിലും വെള്ളം കയറി. കഴിഞ്ഞ ദിവസം രാത്രിയുണ്ടായ കനത്തമഴയിലാണ് സംഭവം. ചെങ്കല്ല് കൊണ്ട് നിർമിച്ച ചുറ്റുമതിൽ തകർത്ത് മെയിൻ റോഡും കടന്നാണ് വീടുകളിലേക്ക് വെള്ളമെത്തിയത്.
കല്ലേരിക്കരയിലെ ഓട്ടോഡ്രൈവർ കെ.മോഹനന്റെ വീട്ടിൽ വെള്ളം കയറി വീട്ടുപകരണങ്ങളും മുറ്റത്ത് പാകിയ ഇന്റർലോക്കും നശിച്ചു. വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോയ്ക്കും കാറിനും ചെളിയും വെള്ളവും കയറി കേടുപാടുണ്ടായി. സമീപത്തെ കെ.സുമേഷിന്റെ വീട്ടിലും വെള്ളം കയറി. കല്ലേരിക്കരയിലെ വർക്ക്‌ഷോപ്പിൽ വെള്ളം കയറിയതിനെ തുടർന്ന് സാധനങ്ങൾ ഒഴുകിപ്പോയി. മുമ്പും പലതവണ വിമാനത്താവള പ്രദേശത്ത് നിന്ന് വെള്ളം കുത്തിയൊഴുകി പരിസര പ്രദേശങ്ങളിൽ വൻ നാശനഷ്ടമുണ്ടായിട്ടുണ്ട്. പലയിടത്തും ചുറ്റുമതിലും തകർന്നിരുന്നു.
നഗരസഭാ ചെയർമാൻ എൻ.ഷാജിത്ത്, കിയാൽ എം.ഡി. സി.ദിനേശ്കുമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.
കൊതേരിയിലും വീട്ടിൽ ചെളിവെള്ളം കയറി
മട്ടന്നൂർ: കൊതേരി കീഴടത്ത് ഭഗവതി ക്ഷേത്രത്തിന് സമീപത്തെ പാലക്കുന്നത് രമണിയുടെ വീട്ടിലേക്ക് കനത്ത മഴയിൽ വെള്ളവും മണ്ണും കുത്തിയൊഴുകി . വീടിന്റെ മതിൽ തകരുകയും അടുക്കളയിൽ ഉൾപ്പടെ ചെളിയും മണ്ണും കയറുകയും ചെയ്തു.വീടിന്റെ പിന്നിലായുള്ള ഉയർന്ന സ്ഥലത്തു നിന്നാണ് വൻതോതിൽ വെള്ളവും ചെളിയും കുത്തിയൊഴുകിയത്. വീടിന്റെ അടുക്കളഭാഗം മുഴുവൻ മണ്ണു കയറി മൂടിയ സ്ഥിതിയിലായി. സമീപത്തെ റോഡിലും വൻതോതിൽ ചെളിയും മണ്ണും അടിഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |