കാഞ്ഞിരപ്പള്ളി: ഒന്നും രണ്ടുമല്ല, സ്ഥാപിച്ചത് 16 എണ്ണം. സ്ഥാപിക്കാൻ ആറ് ലക്ഷം, അറ്റകുറ്റപണിക്ക് 5 ലക്ഷവും. കാഞ്ഞിരപ്പള്ളി പട്ടണത്തിലെ നിരീക്ഷണ കാമറകളിൽ എത്രയെണ്ണം പ്രവർത്തിക്കുന്നുവെന്ന് അത് സ്ഥാപിച്ച പഞ്ചായത്ത് അധികൃതർ പോലും തിരക്കാറില്ല. അധികാരികളുടെ അലംഭാവത്തിൽ പതിനാറും ഇപ്പോൾ പ്രവർത്തനരഹിതം. ബസ് സ്റ്റാൻഡ്, സിവിൽ സ്റ്റേഷൻ,പേട്ടക്കവല,പുത്തനങ്ങാടി, കുരിശുങ്കൽ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെല്ലാം കാമറകൾ സ്ഥാപിച്ചിരുന്നു. ദൃശ്യങ്ങൾ പൊലീസ് സ്റ്റേഷനിലെ മോണിറ്ററിൽ ലഭിക്കുംവിധമായിരുന്നു സംവിധാനം. കുറേകാലം പ്രവർത്തിച്ചു. പിന്നെയെല്ലാം പഴയപടി. മോഷണം,പിടിച്ചുപറി, അനധികൃതപാർക്കിംഗ് ,മാലിന്യംതള്ളൽ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ നടപടിയെടുക്കാൻ പൊലീസിനെ സഹായിച്ചിരുന്ന സംവിധാനമാണ് ഇല്ലാതായത്.
പദ്ധതിക്ക് ആകെ ചെലവഴിച്ചത്: 11 ലക്ഷം
ചിലത് കാണാനില്ല, ഉള്ളത് കാടുപിടിച്ചു
ക്യാമറകളിൽ ചിലത് മോഷണം പോയി. ഉള്ളത് കാടുപിടിച്ചും പോസ്റ്റിൽ നിന്ന് അടർന്നുവീണ നിലയിലും. കാഞ്ഞിരപ്പള്ളി പഞ്ചായത്തിന്റെ 2012-13 വാർഷികപദ്ധതിയിലുൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കിയത്. ചെറിയ തകരാറുകൾ യഥാസമയം പരിഹരിക്കാത്തതാണ് വിനയായത്. നഗരത്തിൽ എന്തെങ്കിലും കുറ്റകൃത്യങ്ങൾ നടന്നാൽ വ്യാപാരസ്ഥാപനങ്ങളിലടക്കം സ്ഥാപിച്ചിരിക്കുന്ന കാമറകളെയാണ് നിലവിൽ പൊലീസ് ആശ്രയിക്കുന്നത്.
മാലിന്യംതള്ളൽ ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ പതിവാണ്. ഇതൊക്കെ ഒഴിവാക്കുന്നതിന് നിരീക്ഷണ ക്യാമറ അത്യാവശ്യമാണ്. കേടുപാടുകൾ പരിഹരിച്ച് ക്യാമറകൾ പ്രവർത്തിപ്പിക്കണം.
സജി,ഓട്ടോ ഡ്രൈവർ കാഞ്ഞിരപ്പള്ളി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |