തിരുവനന്തപുരം: ബാർകോഴ വിവാദത്തിന്റെ പശ്ചാത്തലത്തിൽ, ഒന്നാം തീയതിയിലെ ഡ്രൈ ഡേ ഒഴിവാക്കലും ഐ.ടി പാർക്കിൽ മദ്യശാല അനുവദിക്കുന്നതും അടക്കം ബാറുടമകളുടെ സംഘടനാ നേതാക്കൾക്ക് നൽകിയിരുന്ന ഉറപ്പുകളിൽ നിന്ന് സർക്കാർ പിന്മാറിയേക്കും. ജൂൺ 13ന് ബാറുടമകളുടെ സംഘടനാ നേതാക്കളുമായും മദ്യവിതരണ കമ്പനികളുമായും ചർച്ച നടത്താനിരിക്കുകയായിരുന്നു. ഇതിനുശേഷം മദ്യനയത്തിൽ മാറ്റം വരുത്താനായിരുന്നു ധാരണ.
ഇനി മദ്യനയത്തിൽ മാറ്റം വരുത്തിയാൽ കോഴയാരോപണം ശരിവയ്ക്കുന്നതിന് തുല്യമാവും. അതിനാൽ തീരുമാനം നീട്ടിവയ്ക്കാനാണ് ആലോചന. കോഴ ആരോപണത്തിന്റെ കൂടുതൽ തെളിവുകൾ ആരെങ്കിലും പുറത്തുവിടാനിടയുണ്ടെന്നും സൂചനയുണ്ട്.
ഭാവിയിൽ കേന്ദ്രഏജൻസികളുടെ അന്വേഷണം വന്നാൽ ഇത്തരം തീരുമാനങ്ങളെടുക്കുന്നത് വിനയാവും.
ഐ.ടി പാർക്കുകളിൽ മദ്യവിൽപ്പന അനുവദിക്കാനുള്ള ചട്ടഭേദഗതി കഴിഞ്ഞദിവസം നിയമസഭാ സബ്ജക്ട് കമ്മിറ്റി പരിഗണിച്ചിരുന്നു. മദ്യനയത്തിൽ മാറ്റം വേണമെന്ന് ചീഫ്സെക്രട്ടറി അദ്ധ്യക്ഷനായ സെക്രട്ടറിമാരുടെ സമിതിയും ശുപാർശ നൽകിയിരുന്നു. ബാറുടമകളുടെ സംഘടനാ നേതാവ് അനിമോൻ ഇടുക്കിയിലെ ബാർഹോട്ടലുടമകൾക്ക് അയച്ച ശബ്ദസന്ദേശത്തിൽ രണ്ടരലക്ഷം വീതം പിരിവ് ആവശ്യപ്പെടുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്.
മന്ത്രി രാജേഷ്
വിദേശത്ത്
എക്സൈസ് മന്ത്രി എം.ബി രാജേഷ് ഇന്നലെ പുലർച്ചെ കൊച്ചിയിൽ നിന്ന് വിദേശത്തേക്ക് പോയി. ഓസ്ട്രിയ, ഫ്രാൻസ്, ബെൽജിയം എന്നിവിടങ്ങളിലാണ് സന്ദർശനം. സ്വകാര്യ സന്ദർശനമാണ്. ധനമന്ത്രി കെ.എൻ ബാലഗോപാലും ഒപ്പം പോവാനിരുന്നതാണെങ്കിലും അനാരോഗ്യം കാരണം യാത്ര മാറ്റി.
ജുഡിഷ്യൽ അന്വേഷണം
തേടി യു.ഡി.എഫ്
ബാർകോഴയിൽ ജുഡിഷ്യൽ അന്വേഷണവും എക്സൈസ്, ടൂറിസം മന്ത്രിമാരുടെ രാജിയും ആവശ്യപ്പെട്ട് യു.ഡി.എഫ് രംഗത്തെത്തി. ഇന്നലെ ചേർന്ന യു.ഡി.എഫ് യോഗതീരുമാനപ്രകാരമാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |