കോന്നി: ആനസവാരി നിറുത്തിയതും പ്രവേശനത്തിനുള്ള സമയക്രമത്തിൽ മാറ്റം വരുത്തിയതും കോന്നി ആനത്താവളത്തിലെ ഇക്കോ ടൂറിസം സെന്ററിനെ പ്രതികൂലമായി ബാധിച്ചു. ഇവിടെയെത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണം കുറഞ്ഞതോടെയാണ് പ്രതിസന്ധി.
ആനത്താവളം ഇക്കോ ടുറിസം സെന്ററാക്കി മാറ്റിയപ്പോൾ സന്ദർശകരെ ഏറെ ആകർഷിച്ചത് ആനസവാരിയായിരുന്നു. കൊവിഡിനെ തുടർന്നാണ് ആനസവാരി നിറുത്തിയത്. പക്ഷേ ഇതുവരെ പുനരാരംഭിച്ചിട്ടില്ല. ആനയെ തൊടുന്നതിനും ആനയ്ക് ഭക്ഷണം നൽകുന്നതിനും ആനയെ കുളിപ്പിക്കുന്നത് കാണുന്നതിനും നേരത്തെ വിനോദ സഞ്ചാരികൾക്ക് സൗകര്യം ഒരുക്കിയിരുന്നു. മുമ്പ് ഇക്കോടൂറിസം സെന്ററിലെ എല്ലാ ആനകളെയും രാവിലെ അച്ചൻകോവിലാറ്റിലെ സഞ്ചായത്ത് കടവ് വരെ നടത്തിക്കൊണ്ടുപോയി കുളിപ്പിച്ച ശേഷമാണ് തിരികെ കൊണ്ടുവന്നിരുന്നത്. പിന്നീട് അതും നിറുത്തി. ആനകളുടെ വ്യായാമത്തിന്റെ ഭാഗമായി വിനോദ സഞ്ചാരികൾക്ക് പ്രവേശനത്തിനുള്ള സമയത്തിലും മാറ്റം വരുത്തി. രാവിലെ 9 മുതൽ വൈകിട്ട് 6 വരെയായിരുന്നു നേരത്തെ പ്രവേശന സമയം. ഇപ്പോൾ രാവിലെ 9 . 30 മുതൽ വൈകിട്ട് 6.30 വരെയാണ്.
രാവിലെ ഇക്കോ ടുറിസം സെന്റർ വൈകിത്തുറക്കുന്നത് ടൂർ പാക്കേജിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക് ആനക്കൂടും അടവിയും ഗവിയും കണ്ട ശേഷം മടങ്ങിയെത്താനുള്ള സമയക്രമത്തിൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായാണ് പരാതി.
ഇനി ആനകൾക്ക് വ്യായാമവും
വ്യായാമത്തിന് വേണ്ടി ആനകളെ ഇനി നടത്തിക്കും. ജൂൺ മുതൽ എല്ലാ തിങ്കളാഴ്ചയും രാവിലെ കുമ്മണ്ണൂർ വനത്തിൽ എത്തിച്ച് വനത്തിൽ നടത്തിച്ചതിന് ശേഷം തിരികെ എത്തിക്കും. ഇക്കോ ടുറിസം സെന്ററിൽ നിന്ന് കുമ്മണ്ണൂർ വനത്തിലേക്ക് 4 കിലോമീറ്റർ ദൂരമുണ്ട്. കോന്നിയിൽ നിന്നും കുമ്മണ്ണൂരിലേക്കും തിരികെയും 8 കിലോമീറ്റർ ഇങ്ങനെ ആനകൾ നടക്കും. . ഇക്കോ ടുറിസം സെന്ററിലെ ആനകൾ തുടർച്ചയായി ചരിയുന്നതിന്റെ ഒരു കാരണം വ്യായാമക്കുറവാണെന്ന നിഗമനത്തെ തുടർന്നാണ് വനം വകുപ്പ് ഇൗ നടപടി സ്വീകരിച്ചത്.
---------------------
ആനകൾ നടക്കുന്നത് 8 കിലോമീറ്റർ
--------------------
ആനസവാരി സഞ്ചാരികളെ ഏറെ ആകർഷിച്ചിരുന്നു പുനരാംഭിക്കാൻ അധികൃതർ നടപടി സ്വീകരിക്കണം
വിജയകുമാർ കോന്നി ( ആനപ്രേമി )
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |