ബാലരാമപുരം: കർഷകരെ ദുഃഖത്തിലാഴ്ത്തി കൃഷിയിടങ്ങൾ വെള്ളത്തിൽ മുങ്ങുന്നു. പഞ്ചായത്തോ കൃഷിവകുപ്പോ ബണ്ടുകളുടെ നവീകരണച്ചുമതല നിർവഹിക്കുന്ന ഇറിഗേഷൻ അധികൃതരോ തിരിഞ്ഞുപോലും നോക്കുന്നില്ലെന്ന ആക്ഷേപമുയരുന്നുണ്ട്. നബാർഡ് സ്കീമിൽ ഉൾപ്പെടുത്തി തലയൽ ഏലായിൽ അനുവദിച്ച ഫണ്ട് വർഷങ്ങൾക്കു മുമ്പ് ലാപ്സായതോടെ നേമം ബ്ലോക്കിന് കീഴിലെ പുതിയ പ്രോജക്ടും ഇതുവരെ അനുവദിച്ചിട്ടില്ല. പാഴ്ച്ചെടികൾ വളർന്ന് ഏലാ തോട്ടങ്ങളെല്ലാം തകർച്ചാ ഭീഷണിയുടെ വക്കിലാണിപ്പോൾ. നെയ്യാർ ഇറിഗേഷന് കീഴിലുള്ള ബണ്ട് നവീകരണജോലികളും അവതാളത്തിലായിട്ടുണ്ട്. ബാലരാമപുരം, അതിയന്നൂർ പഞ്ചായത്തുകളിലെ തലയൽ, ആറാലുംമൂട് ഏലാകളിലാണ് മഴയത്ത് വെള്ളം കയറി കൃഷിയിടങ്ങളിൽ വൻ നാശനഷ്ടം ഉണ്ടാവുന്നത്. തേമ്പാമുട്ടം തലയൽ ഏലാ മുതൽ നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി പരിധിയിൽ വരുന്ന കൂട്ടപ്പന വരെയുള്ള അമ്പതേക്കറോളം കൃഷിഭൂമിയാണ് വിവിധ വകുപ്പുകളുടെ അവഗണന മൂലം ലക്ഷങ്ങളുടെ കൃഷിനാശം നേരിടുന്നത്.
കർഷകരുടെ പ്രതീക്ഷകൾക്കും മങ്ങലേറ്റു
ദിവസങ്ങൾക്കു മുമ്പ് പെയ്ത കനത്ത മഴയിൽ തലയൽ ഏലായിൽ തലയൽ തോട് കരകവിഞ്ഞൊഴുകിയതോടെ ഓണവിപണി ലക്ഷ്യമിട്ടുള്ള കർഷകരുടെ പ്രതീക്ഷകൾക്കും തിരിച്ചടിയായി. രണ്ട് ദിവസം നീണ്ടുനിന്ന ബണ്ട് സംരക്ഷണത്തിന്റെ ഭാഗമായി 25000 രൂപ കർഷകർക്ക് ചെലവായി. പതിനഞ്ചോളം കർഷകരാണ് തലയൽ ഏലായിൽ ബണ്ട് സംരക്ഷണത്തിന് നേതൃത്വം നൽകിയത്. തലയൽ ഏലായിൽ മാത്രം തന്നെ 25000ത്തിൽപ്പരം വാഴകൾ കർഷകർ കൃഷിചെയ്യുന്നുണ്ട്. കൂട്ടപ്പന ഏല വരെ ഒരു ലക്ഷത്തിൽപ്പരം വാഴകളാണ് കർഷകർ പരിപാലിക്കുന്നത്. വാഴയ്ക്ക് പുറമേ പാവയ്ക്ക, വെണ്ട, ചീര, വഴുതന, മരച്ചീനി, വെള്ളരി എന്നിവയും കൃഷി ചെയ്യുന്നു. പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ഏലാകൾ സംരക്ഷിക്കണമെന്നാണ് കർഷകരുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |