ന്യൂഡൽഹി: തന്നെ വധിക്കുമെന്നും മാനഭംഗപ്പെടുത്തുമെന്നുമുള്ള ഭീഷണികൾ കൂടിയെന്ന് ആംആദ്‌മി പാർട്ടി രാജ്യസഭാ എംപി സ്വാതി മലിവാൾ പൊലീസിൽ പരാതിപ്പെട്ടു. യൂ ട്യൂബർ ധ്രുവ് രതി തന്റെ അഭിപ്രായങ്ങൾ മാനിക്കാതെ ഏകപക്ഷീയമായി വീഡിയോ പോസ്റ്റ് ചെയ്തെന്നും ആരോപിച്ചു.
മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ മുൻ സെക്രട്ടറി വൈഭവ് കുമാറിനെതിരെ പരാതി നൽകിയ ശേഷം ആംആദ്‌മി നേതാക്കളും പ്രവർത്തകരും തനിക്കെതിരെ നടത്തുന്ന സ്വഭാവ ഹത്യയുടെ തുടർച്ചയാണ് യൂ ട്യൂബ് വീഡിയോ. വീഡിയോ വന്നതോടെ തനിക്കെതിരെ ഭീഷണികൾ കൂടി.
ധ്രുവ് രതി വീഡിയോയിൽ തനിക്ക് പറയാനുള്ളത് ഉൾപ്പെടുത്തിയില്ല. സ്വതന്ത്ര മാദ്ധ്യമപ്രവർത്തനെന്ന് അവകാശപ്പെടുന്ന ഒരാൾ ആംആദ്‌മി പാർട്ടി വക്താവിനെ പോലെ പ്രവർത്തിക്കുന്നതും ഇരയായ എന്നെ അപമാനിക്കുന്നതും ലജ്ജാകരമാണ്.
മുഖ്യമന്ത്രിയുടെ വസതിയിൽ തനിക്കെതിരെ നടന്ന സംഭവത്തിൽ ആംആദ്‌മി പാർട്ടി മലക്കം മറിഞ്ഞത്, മർദ്ദനത്തിന്റെ പരിക്കുകൾ വെളിപ്പെടുത്തുന്ന റിപ്പോർട്ട്, സി.സി.ടിവി ദൃശ്യങ്ങളുടെ തിരഞ്ഞെടുത്ത ഭാഗം പുറത്തുവിട്ടത്, പ്രതിയുടെ ഫോൺ ഫോർമാറ്റ് ചെയ്തത്, പ്രതിയെ മുഖ്യമന്ത്രിയുടെ വസതിയിൽ പ്രവേശിപ്പിച്ചത് തുടങ്ങിയവ ധ്രുവ് രതി വീഡിയോയിൽ ഉൾപ്പെടുത്തിയില്ല. മണിപ്പൂരിലേക്ക് സുരക്ഷയില്ലാതെ ഒറ്റയ്ക്ക് പോയ തന്നെ ബി.ജെ.പിക്ക് എങ്ങനെ സ്വാധീനിക്കാൻ കഴിയും. തന്നെ അപകീർത്തിപ്പെടുത്താനാണ് ശ്രമം.കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു
തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ, ആരാണ് ഉത്തരവാദിയെന്ന് ഉൗഹിക്കാമല്ലോ എന്നും എക്‌സിൽ സ്വാതി മലിവാൾ കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |