ന്യൂഡൽഹി: ന്യൂ ബോൺ ബേബി കെയർ ആശുപത്രി കെട്ടിടം നിമിഷങ്ങൾക്കുള്ളിൽ തീഗോളമായെന്ന് സമീപം താമസിക്കുന്നവർ പറയുന്നു. രാത്രി 11മണിക്ക് തീപിടിച്ചപ്പോൾ ഷഹീദ് സേവാദൾ സന്നദ്ധ സേനാംഗങ്ങളും നാട്ടുകാരുമാണ് ആദ്യം രക്ഷാപ്രവർത്തനം തുടങ്ങിയത്. പിന്നാലെ അഗ്‌നിശമന സേനയുമെത്തി.
രണ്ടാം നിലയിൽ ഒാക്‌സിജൻ സിലിണ്ടറുകൾ പൊട്ടിത്തെറിച്ചാണ് തീ പടർന്നത്. ഒന്നാം നിലയിലേക്ക് തീ പടർന്നു. അവിടെയാണ് കുട്ടികളെ പരിചരിക്കുന്നത്. കുട്ടികളുടെ വാർഡിലെല്ലാം പുക നിറഞ്ഞു.
സ്റ്റെപ്പുകളുള്ള മുൻഭാഗത്ത് തീ പടർന്നതിനാൽ ഉള്ളിൽ കടക്കാനായില്ല. രക്ഷാപ്രവർത്തകർ പിന്നിലെ മതിലുചാടി ജനൽ വഴി കയറി 12 കുട്ടികളെ പുറത്തെടുത്തു. ശ്വാസം മുട്ടിയുമാണ് കുട്ടികൾ മരിച്ചത്. തീപിടിച്ച ഉടൻ ആശുപത്രി ജീവനക്കാർ ഓടി രക്ഷപ്പെട്ടു. അതിനാൽ കുട്ടികളുടെ എണ്ണവും എമർജൻസി വാതിലുകളും മറ്റും അറിയാൻ കഴിഞ്ഞില്ല.
11.32ഒാടെയാണ് ഫയർഫോഴ്സിൽ വിവരം ലഭിച്ചത്. 16 യൂണിറ്റുകളെത്തി. ഇടുങ്ങിയ വഴികളും താണുകിടന്ന വൈദ്യുതി ലൈനുകളും വെള്ളത്തിന്റെ അഭാവവും രക്ഷാപ്രവർത്തനം ദുഷ്കരമാക്കി. നാട്ടുകാരും രക്ഷാപ്രവർത്തനം തുടങ്ങി. സിലിണ്ടറുകൾ പൊട്ടിത്തെറിച്ച് ദൂരത്തേക്ക് വീഴുണ്ടായിരുന്നു.
ഇന്നലെ രാവിലെയാണ് തീ അണച്ചത്. കെട്ടിടത്തിന്റെ മുൻഭാഗം കത്തിനശിച്ചു. കത്തിയമർന്ന ആംബുലൻസും പൊട്ടിത്തകർന്ന ഒാക്‌സിജൻ സിലിണ്ടറുകളും ദുരന്തത്തിന്റെ ശേഷിപ്പുകളായി കിടന്നു. രണ്ട് തുണക്കടകൾ, ഒരു ബാങ്ക്, ഒരു കട എന്നിവയ്‌ക്കും കേട് പറ്റി.
അനധികൃത ഒാക്‌സിജൻ റീഫില്ലിംഗ്
ആശുപത്രിയിൽ സിലിണ്ടറുകളിൽ അനധികൃതമായി ഓക്സിജൻ നിറയ്ക്കുന്ന ജോലി നടന്നിരുന്നതായി ആരോപണമുണ്ട്. കൗൺസിലറോടും പൊലീസിനോടും പരാതിപ്പെട്ടിട്ടും നടപടിയെടുത്തില്ല. അനധികൃതമായി സൂക്ഷിച്ച ഒാക്‌സിജൻ സിലിണ്ടറുകളാണ് ദുരന്തത്തിന്റെ വ്യാപ്‌തി കൂട്ടിയതെന്നും ഇവർ പറയുന്നു.
അലമുറയിട്ട് രക്ഷിതാക്കൾ
12 കുട്ടികളെ രക്ഷപ്പെടുത്തിയെന്നായിരുന്നു ആദ്യ വിവരം. പിന്നാലെ ആറുകുട്ടികൾ മരിച്ചെന്നും അറിഞ്ഞു. വിവരങ്ങൾ കൃത്യമായി അറിയിക്കാത്തതിന് ആശുപത്രിക്കു മുന്നിൽ രക്ഷിതാക്കളും ബന്ധുക്കളും ബഹളമുണ്ടാക്കി.
രജിസ്ട്രേഷൻ ഇല്ല
ആശുപത്രി ഡൽഹി നഴ്‌സിംഗ് ഹോം നിയമം പ്രകാരം രജിസ്റ്റർ ചെയ്‌തിരുന്നില്ല. 2021ൽ ഒരു നവജാത ശിശുവിനുണ്ടായ ചികിത്സാപിഴവ് കേസായപ്പോഴാണ് അതു പുറത്തുവന്നത്. ഉത്തർപ്രദേശിലെ ദമ്പതികളുടെ കുഞ്ഞിനാണ് ചികിത്സയ്ക്കിടെ ഇടതുകൈയ്ക്ക് പൊട്ടലുണ്ടായത്. ദമ്പതികൾ സംഘടിപ്പിച്ച ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളിൽ ഒരു നഴ്‌സ് ശിശുവിനെ മർദ്ദിച്ചതായി കണ്ടെത്തിയിരുന്നു. പരാതിക്കാരെ ഭീഷണിപ്പെടുത്തി കേസ് ഒതുക്കി. പിഴയടച്ച് രക്ഷപ്പെട്ടു.
ശനിയാഴ്‌ച ഒളിവിൽ പോയ ആശുപത്രി ഉടമ നവീൻ കിച്ചിയെ രാജസ്ഥാനിൽ വച്ചാണ് അറസ്റ്റ് ചെയ്‌തത്
ആശുപത്രിയുടെ എൻ.ഒ.സി മാർച്ച് 31ന് തീർന്നതായി പൊലീസ് പറഞ്ഞു. എൻ.ഒ.സി പ്രകാരം അഞ്ച് കിടക്കകൾക്കായിരുന്നു അനുമതി. പത്തിലധികം കുട്ടികളെ കിടത്തി ചികിത്സിച്ചു. തീപിടുത്തമുണ്ടായാൽ രക്ഷപ്പെടാനുള്ള ഫയർ എക്‌സിറ്റ് സംവിധാനമില്ലെന്നും പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |