പൈതൃക കെട്ടിടത്തിന്റെ വൈദ്യുതീകരണ ജോലികൾ പുനരാരംഭിച്ചു
നടപടി കേരള കൗമുദി വാർത്തയെത്തുടർന്ന്
കൊല്ലം: ഗവ.മോഡൽ ബോയ്‌സ് ഹൈസ്കൂളിൽ കരാറുകാരൻ പാതിവഴിയിൽ ഉപേക്ഷിച്ചു പോയ വൈദ്യുതീകരണ പ്രവർത്തനങ്ങൾ പുനാരംഭിച്ചു. അദ്ധ്യയന വർഷം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കവെ കരാറരുകാരൻ പണി ഉപേക്ഷിച്ചതിനെ സംബന്ധിച്ച് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചതിനെത്തുടർന്നാണ് നടപടി.
കഴിഞ്ഞ അദ്ധ്യയന വർഷം ക്ലാസ് നടക്കവെ നൂറ്റാണ്ടിന്റെ പഴക്കമുള്ള പൈതൃക കെട്ടിടത്തിലെ ഇലക്‌ട്രികൽ ലൈനിൽ പുകയും തീപ്പൊരിയും കണ്ടതിനെ തുടർന്ന് ഇലക്‌ട്രിക്കൽ ഇൻസ്‌പെക്‌ടറേറ്റ് അധികൃതരെത്തി പരിശോധന നടത്തുകയും കെട്ടിടത്തിനുള്ള ഫിറ്റ്‌നസ് പിൻവലിക്കുകയും ചെയ്തിരുന്നു.
കോർപ്പറേഷൻ റീ വയറിംഗിന് ടെണ്ടർ നൽകിയപ്പോൾ ജോലികൾ ഏറ്റെടുത്ത കരാറുകാരനാണ് നിലവിലെ വയറിംഗ് ഇളക്കി മാറ്റിയ ശേഷം പുതിയ സാമഗ്രികൾ വാങ്ങാൻ പണമില്ലെന്ന കാരണം പറഞ്ഞ് പണി ഉപക്ഷിച്ചത്. കാറ്റും വെളിച്ചവുമില്ലാതെ കുട്ടികൾ പുതിയ അദ്ധ്യയന വർഷം ബുദ്ധിമുട്ടനുഭവിക്കുെമന്ന രക്ഷകർത്താക്കളുടെയും അദ്ധാപകരുടെയും ഉത്‌കണ്‌ഠയാണ് കേരളകൗമുദി വാർത്തയാക്കി പ്രസിദ്ധീകരിച്ചത്. ഈ സാഹചര്യത്തിൽ കോർപ്പറേഷൻ അടിയന്തരമായി വയറിംഗ് ഉൾപ്പടെയുള്ള വൈദ്യുതികരണ ജോലികൾ പുനരാരംഭിക്കുകയായിരുന്നു.
വൈദ്യുതി ബോർഡ് മാനദണ്ഡ പ്രകാരമുള്ള നിലവാരത്തിലാണ് പണി നടക്കുന്നത്. ഇലക്‌ട്രിക്കൽ ഇൻസ്‌പെക്‌ടറേറ്റ് നൽകുന്ന ഫിറ്റ്‌നെസ് സർട്ടിഫിക്കറ്റോടു കൂടി പുതിയ അദ്ധ്യയന വർഷം ക്ലാസുകൾ ആരംഭിക്കും. കോർപ്പറേഷൻ എൻജിനീയറിംഗ് വിഭാഗവും പ്രവത്തിയുടെ പുരോഗതി വിലയിരുത്തുന്നുണ്ട്.
എസ് .സവിതാദേവി
വിദ്യാഭ്യാസ - കായിക സ്ഥിരം സമിതി അദ്ധ്യക്ഷ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |