കൊല്ലം: ഇന്നലെ പുലർച്ചെ മുതൽ ജില്ലയിൽ ഒട്ടുമിക്കയിടങ്ങളിലും മഴ ശക്തമായിരുന്നു. ചിറ്റൂർ, മേക്കാട്, ചെറുശ്ശേരി ഭാഗം, ചവറ ബസ് സ്റ്റാൻഡിന് സമീപം, കൊറ്റംകുളങ്ങര, ശങ്കരമംഗലം, പന്മന, മാവേലി എന്നിവിടങ്ങളിൽ രൂക്ഷമായ വെള്ളക്കെട്ട് ഉണ്ടായി. ഇവിടെ 85 ഓളം വീടുകളിലാണ് വെള്ളം കയറിയത്.
മഴ തുടർന്നാൽ ക്യാമ്പുകൾ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ദേശീയപാത നിർമ്മാണം നടക്കുന്നതിനാൽ പ്രദേശത്ത് കെട്ടിക്കിടക്കുന്ന ജലം ഒഴുകിപ്പോകാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്. തേവലക്കരയിൽ നടുവിലക്കര, അരിനല്ലൂർ, പാലക്കൽ, മൊട്ടയ്ക്കൽ വാർഡുകളെല്ലാം വെള്ളത്തിലായി. തേവലക്കര മൊട്ടയ്ക്കലിൽ 35 ഓളം വീടുകളിലും പാലക്കലിൽ 20 വീടുകളിലും അരിനല്ലൂരിൽ കായലോര പ്രദേശങ്ങളിലെ 38 വീടുകളിലും വെള്ളം കയറി. ചവറ കാട്ടിൽമേക്കതിൽ ക്ഷേത്രത്തിലേക്ക് വെള്ളനാതുരുത്ത് വഴി എത്തിച്ചേരുന്ന കെ.എം.എം.എൽ റോഡ് ശക്തമായ കടൽക്ഷോഭത്തിൽ തകർന്നു. നീണ്ടകര കണ്ണാട്ടുകൂടി കോളനിയിൽ 30 ഓളം വീടുകളും എസ്.എൻ.ഡി.പി യോഗം നീണ്ടകര തെക്ക് 483-ാം നമ്പർ ശാഖ മന്ദിരം, അങ്കണവാടി എന്നിവിടങ്ങളും വെള്ളത്തിലായി. വെളിത്തുരുത്ത്, ഗുരുകുലം കായൽവാരം, വയലിൽ ഭാഗം, മേരി ലാന്റ് റോഡ് എന്നിവിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്.
കുറ്റിവട്ടത്തിന് സമീപം ദേശീയപാതയിൽ ഉണ്ടായ വെള്ളക്കെട്ട് ഡോ.സുജിത്ത് വിജയൻ പിള്ളയുടെ നേതൃത്വത്തിൽ ഒഴിവാക്കി. തെക്കുംഭാഗം ബംഗ്ലാവിൽ കിഴക്കേ കോളനിയിൽ 15 വീടുകളിൽ വെള്ളം കയറി. കരുനാഗപ്പള്ളി കന്നേറ്റി ധന്വന്തരി ആയുർവേദ ആശുപത്രിയുടെ ഒന്നാം നില വെള്ളത്തിൽ മുങ്ങി. ചിന്നക്കട ശങ്കർ നഗറിൽ 20 വീടുകളിൽ വെള്ളം കയറി .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |