SignIn
Kerala Kaumudi Online
Saturday, 27 July 2024 5.22 AM IST

ഒരുവർഷം മുൻപത്തെ തർക്കം; വിദ്യാർത്ഥിയെ അടിച്ചുകൊന്നു സീനിയർ വിദ്യാർത്ഥി അറസ്റ്റിൽ

s

പാട്ന: ബീഹാറിൽ കോളേജ് ക്യാമ്പസിൽ 22കാരനായ വിദ്യാർത്ഥിയെ മർദ്ദിച്ചുകൊന്ന കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. കഴിഞ്ഞവർഷം നടന്ന ആഘോഷപരിപാടിയിലെ തർക്കത്തെച്ചൊല്ലിയുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പാട്ന ബി.എൻ. കോളേജിലെ വൊക്കേഷണൽ ഇംഗ്ലീഷ് മൂന്നാംവർഷ വിദ്യാർത്ഥിയായ ഹർഷ് രാജാണ് കഴിഞ്ഞദിവസം കൊല്ലപ്പെട്ടത്. അക്രമത്തിന്റെ സൂത്രധാരനായ കോളേജിലെ അവസാനവർഷ വിദ്യാർത്ഥി ചന്ദൻയാദവാണ് അറസ്റ്റിലായത്. ഇയാൾ കുറ്റം സമ്മതിച്ചതായും മറ്റ് പ്രതികൾക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയതായും പൊലീസ് അറിയിച്ചു. തിങ്കളാഴ്ച സുൽത്താൻഗഞ്ച് ലാ കേളേജിൽ പരീക്ഷയെഴുതാൻ പോയ ഹർഷ് രാജിനെ വടിയും ഇഷ്ടികയും ഉപയോഗിച്ച് മുഖംമൂടി ധരിച്ചെത്തിയ 10-15 പേർ വരുന്ന സംഘം മർദ്ദിക്കുകയായിരുന്നു. ചികിത്സയ്ക്കിടെ ഹർഷ് മരിച്ചു.

തുടർന്ന് വൻ പ്രതിഷേധം ഉയർന്നു. തുടർന്ന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.
കഴിഞ്ഞവർഷം ദസറ ആഘോഷത്തിനിടെ കോളേജിൽ രണ്ട് സംഘമായി തിരിഞ്ഞ് തർക്കമുണ്ടായിരുന്നു. തർക്കത്തിൽ തന്റെ ഈഗോ വ്രണപ്പെട്ടെന്ന് ചന്ദൻയാദവ് മൊഴി നൽകിയതായി എസ്.പി. അറിയിച്ചു.

യുവാവിനെ സംഘം തുടർച്ചയായി മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ക്യാമ്പസിലെ സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. ഇതിൽനിന്ന് മറ്റ് പ്രതികളെ തിരിച്ചറിയാൻ കഴിഞ്ഞേക്കുമെന്നാണ് പൊലീസ് കരുതുന്നത്.

അതേസമയം, സംഭവത്തേച്ചൊല്ലി സംസ്ഥാനത്ത് രാഷ്ട്രീയവിവാദവും ഉയർന്നു. സംഭവം ദൗർഭാഗ്യകരമാണെന്നും എൻ.ഡി.എ സർക്കാർ അധികാരത്തിലേറിയ ദിവസംമുതൽ സംസ്ഥാനത്ത് ക്രമസമാധാനനില മോശമാണെന്നും പ്രതിപക്ഷനേതാവ് തേജസ്വി യാദവ് കുറ്റപ്പെടുത്തി. ഭരണത്തിൽ സർക്കാരിന് നിയന്ത്രണമില്ല. കുറ്റക്കാരെ എത്രയും പെട്ടെന്ന് അറസ്റ്റുചെയ്യണം. കഠിനമായ ശിക്ഷ ഉറപ്പാക്കണം. ഇത് തങ്ങളുടെ കാലത്താണ് നടന്നതെങ്കിൽ ബി.ജെ.പിക്കാർ തെരുവിലിറങ്ങി ജംഗിൾ രാജെന്ന് ആരോപിക്കുമായിരുന്നു. ഇപ്പോൾ അവർ എവിടെയാണെന്നും അദ്ദേഹം ആരാഞ്ഞു.

കുറ്റക്കാരെ ഉടൻ അറസ്റ്റുചെയ്യുമെന്നും അധികാരികളുമായി ബന്ധപ്പെട്ടുവരികയാണെന്നും ബീഹാർ മന്ത്രി അശോക് ചൗധരി അറിയിച്ചു. സർക്കാർ കുടുംബത്തോടൊപ്പമാണെന്നും അദ്ദേഹം വ്യക്തമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.