ന്യൂഡൽഹി: മദ്യനയക്കേസിൽ ഇടക്കാല ജാമ്യം നീട്ടണമെന്ന ആം ആദ്മി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാളിന്റെ ആവശ്യം സുപ്രീം കോടതി രജിസ്‌ട്രാർ തള്ളി. ജൂൺ ഒന്നിന് അവസാനഘട്ട വോട്ടെടുപ്പിന് ശേഷം രണ്ടാം തീയതി ഡൽഹി തീഹാർ ജയിലിൽ കേജ്‌രിവാൾ കീഴടങ്ങണമെന്നാണ് കോടതിയുടെ നിർദ്ദേശം.
മെഡിക്കൽ പരിശോധനകൾക്കായി ഒരാഴ്ച്ച കൂടി ഇടക്കാല ജാമ്യം നീട്ടണമെന്ന് കേജ്‌രിവാൾ ഇന്നലെ സമർപ്പിച്ച അപേക്ഷയിൽ ആവശ്യപ്പെട്ടിരുന്നു. അപേക്ഷ സുപ്രീം കോടതി പരിഗണിക്കാത്തതിനാൽ ജൂൺ രണ്ടിനുതന്നെ കേജ്‌രിവാളിന് ജയിലിലേയ്ക്ക് മടങ്ങേണ്ടിവരും. ജാമ്യത്തിനായി വിചാരണ കോടതിയെ സമീപിക്കാൻ കേജ്‌രിവാളിന് അനുമതി നൽകിയിട്ടുണ്ടെന്നും അതിനാൽ ഈ ഹർജി നിലനിൽക്കില്ലെന്നും ജാമ്യം നീട്ടാനുള്ള അപേക്ഷ നിരസിച്ചുകൊണ്ട് സുപ്രീം കോടതി രജിസ്ട്രാർ പറഞ്ഞു.
ജൂൺ ഒൻപതിന് കീഴടങ്ങാമെന്നാണ് കഴിഞ്ഞദിവസം നൽകിയ അപേക്ഷയിൽ കേജ്‌രിവാൾ വ്യക്തമാക്കിയത്. സി ടി സ്‌കാനും, മറ്റു മെഡിക്കൽ പരിശോധനകളും നടത്തണം. മാർച്ച് 21ലെ ഇഡി അറസ്റ്റിന് ശേഷം ഏഴ് കിലോയോളം ശരീരഭാരം കുറഞ്ഞുവെന്നും അപേക്ഷയിൽ ചൂണ്ടിക്കാട്ടിയിരുന്നു. മേയ് 10നാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ജസ്റ്റിസ് സഞ്ജീവ് ഖന്ന അദ്ധ്യക്ഷനായ ബെഞ്ച് കേജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചത്.
ഡൽഹി മദ്യനയക്കേസിൽ മാർച്ച് 21ന് രാത്രി ഒമ്പത് മണിയോടെയാണ് ഇഡി അരവിന്ദ് കേജ്‍രിവാളിനെ അറസ്റ്റ് ചെയ്തത്. രണ്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ്. ഡൽഹി മദ്യനയക്കേസിൽ അറസ്റ്റ് തടയണമെന്ന ഹർജി ഹൈക്കോടതി തള്ളിയതിന് പിന്നാലെ ഇഡി സംഘം വാറണ്ടുമായി കേജ്‍രിവാളിന്റെ വീട്ടിലെത്തുകയായിരുന്നു. അദ്ദേഹത്തിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് ശക്തമായ പ്രതിഷേധമാണ് ആംആദ്മി സംസ്ഥാനത്തുടനീളം സംഘടിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |