മുംബയ്: പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച സ്വപ്‌നപദ്ധതിയായ ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിനിനായുള്ള ജോലികൾ അതിവേഗത്തിൽ പുരോഗമിക്കുകയാണ്. മുംബയ്-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പ്രൊജക്‌ടിലെ 21 കിലോമീറ്റർ നീളമുള്ള പ്രധാന തുരങ്കപാതയെ ബന്ധിപ്പിക്കുന്ന തുരങ്കമാണ് പൂർത്തിയായത്. 394 മീറ്റർ നീളമുള്ള മുംബയിലെ ഖൻസോളിയിലെ തുരങ്കമാണ് പണികഴിച്ചത്. ബാന്ദ്ര കുർള കോംപ്ളക്‌സ് മുതൽ ശിൽഫത വരെയുള്ള 21 കിലോമീറ്റർ ദൂരമാണ് തുരങ്കം. ഇതിലേക്ക് ബന്ധിപ്പിക്കുന്ന തുരങ്കമാണ് ഇപ്പോൾ നിർമ്മിച്ചത്. ദേശീയ അതിവേഗ റെയിൽ കോർപറേഷൻ ലിമിറ്റഡാണ് വിവരം അറിയിച്ചത്.
21 കിലോമീറ്റർ പ്രധാന തുരങ്കത്തിൽ 16 കിലോമീറ്റർ തുരങ്ക നിർമ്മാണ യന്ത്രമുപയോഗിച്ച് തുരക്കും ബാക്കിവരുന്ന അഞ്ച് കിലോമീറ്റർ ഓസ്‌ട്രിയൻ ടണലിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിക്കും. 3.3 കിലോമീറ്റർ നീളമുള്ള 26 മീറ്റർ ആഴത്തിലുള്ള ടെർമിനലുമുണ്ട്. 2023 ഡിസംബർ ആറിനാണ് പ്രധാനതുരങ്കത്തെ ബന്ധിപ്പിക്കുന്ന 394 മീറ്റർ തുരങ്കം കുഴിച്ചുതുടങ്ങിയത്. ആറ് മാസംകൊണ്ടാണ് ഇപ്പോൾ പൂർത്തിയായത്. 27,515 കിലോ സ്‌ഫോടകവസ്‌തുക്കൾ 214 തവണ ഉപയോഗിച്ച് സ്‌ഫോടനം നടത്തിയാണ് തുരങ്കവഴി ഉണ്ടാക്കിയത്.
തുരങ്കനിർമ്മാണത്തിന് നേരിട്ട് വാഹനങ്ങളുമായി പ്രവേശിക്കാനും അടിയന്തര സാഹചര്യത്തിൽ പുറത്തേക്ക് കടക്കാനുമാണ് 394 മീറ്റർ തുരങ്കം ഉപയോഗിക്കുക. മുംബയ് സ്റ്റേഷൻ മുതൽ ശിൽഫത റെയിൽവെസ്‌റ്റേഷൻ വരെയുള്ള നിർമ്മാണം ത്വരിതഗതിയിലാണ് നടക്കുന്നത്. മണിക്കൂറിൽ 320കിലോമീറ്റർ വേഗതയുള്ള ബുള്ളറ്റ് ലിമിറ്റഡ് സ്റ്റോപ്പ് ട്രെയിൻ 508 കിലോമീറ്റർ രണ്ടു മണിക്കൂറിൽ ഓടും.12 സ്റ്റേഷനുകളുണ്ട്. ഓൾ സ്റ്റോപ്പ് ബുള്ളറ്റ് ട്രെയിനുകൾ 2.45 മണിക്കൂറിൽ ഓടിയെത്തും. നിലവിൽ ആറു മണിക്കൂർ വേണം. പ്രധാന സ്റ്റേഷനാവുന്ന സബർമതിയോട് ചേർന്ന് ദണ്ഡിയാത്ര ആലേഖനം ചെയ്ത മൊബിലിറ്റി ഹബ്ബും നിർമ്മിക്കും.
എയറോഡൈനാമിക് ഡിസൈനിലുള്ള ഇന്ത്യയുടെ ബുള്ളറ്റ് ട്രെയിനുകൾ 2026ഓടെ ഓടിത്തുടങ്ങുമെന്ന് റെയിൽവെ മന്ത്രി അശ്വിനി വൈഷ്‌ണവ് മാർച്ച് മാസത്തിൽ പ്രഖ്യാപിച്ചിരുന്നു. ആദ്യ സർവീസ് ഗുജറാത്തിലെ സൂറത് മുതൽ ബിലിമോറ വരെയാകും.2021 നവംബർ മുതൽ മുംബയ്-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി നിർമ്മാണം തുടങ്ങിയത്. 2017 സെപ്‌തംബർ 14ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അന്നത്തെ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ അബെയുമാണ് ഈ പ്രോജക്‌ടിന് തുടക്കം കുറിച്ചത്.
ഇന്ത്യയുടെ അതിവേഗ റെയിൽ ഇടനാഴിയുടെ നിർവഹണത്തിനായി ദേശീയ അതിവേഗ റെയിൽ കോർപറേഷൻ ലിമിറ്റഡ് 2016ൽ തുടങ്ങി. ജപ്പാൻ ഭാഷയിൽ ഷിൻകാൻസെൻ (ബുള്ളറ്റ് ട്രെയിൻ) എന്ന് പ്രശസ്തമായ 24 ബുള്ളറ്റ് ട്രെയിനുകളാണ് വാങ്ങുന്നത്. 508 കിലോമീറ്റർ റൂട്ടിൽ 2026 മദ്ധ്യത്തോടെ ഇവ ഓടിക്കാനാണ് ശ്രമം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |