കോട്ടയം : ജില്ലയുടെ കിഴക്കൻ മേഖലയിൽ ഉണ്ടായ ശക്തമായ മഴയിലും ഉരുൾപൊട്ടലിലും ഉണ്ടായ വെള്ളത്തിന്റെ കുത്തൊഴുക്ക് പടിഞ്ഞാറൻ പ്രദേശങ്ങളിൽ ആശങ്ക സൃഷ്ടിക്കുന്നു. മുൻകാലങ്ങളിൽ കിഴക്കൻ പ്രദേശങ്ങളിൽ വെള്ളം പൊങ്ങി ഒന്നോ രണ്ടോ ദിവസങ്ങൾക്ക് ശേഷമാണ് പടിഞ്ഞാറൻ പ്രദേശങ്ങളെ വെള്ളപ്പൊക്ക കെടുതി ബാധിക്കുന്നത്. എന്നാൽ ഇന്നലെ രാവിലെ തന്നെ പ്രദേശങ്ങളിൽ പലയിടങ്ങളിലും വെള്ളം കയറി തുടങ്ങി. കുമരകം, തിരുവാർപ്പ്, ചെങ്ങളം, താഴത്തങ്ങാടി, പരിപ്പ്, അയ്മനം, നട്ടാശേരി തുടങ്ങിയ മേഖലകൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. വാഹനങ്ങൾ, വളർത്തുമൃഗങ്ങൾ എന്നിവ പലരും സുരക്ഷിതയിടങ്ങളിലേക്ക് മാറ്റി. ഇല്ലിക്കലിൽ റോഡിൽ വെള്ളം കയറി. പാടശേഖരങ്ങളിൽ വെള്ളം കയറിയ നെൽ കൃഷി നശിച്ചു.
തിരുവർപ്പ്, കുമരകം, അയ്മനം പഞ്ചായത്തുകൾ ദുരന്ത നിവാരണത്തിനായി കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. വെള്ളം പൊങ്ങിയതിനാൽ അയ്മനം എസ്.എച്ച് ഗ്രേസ് ഹോസ്പിറ്റലിന്റെ പ്രവർത്തനം നിറുത്തി. കുമരകം റോഡിൽ താഴത്തങ്ങാടി ഭാഗത്തെ മീനച്ചിലാറിന്റെ സംരക്ഷണഭിത്തി നിർമ്മിക്കാനായി പൊളിച്ച ഭാഗം ഇടിഞ്ഞു. ഇതുവഴിയുള്ള വാഹനങ്ങൾ ഒറ്റവരിയായി നിയന്ത്രിച്ചു. ഇത് വൻ ഗതാഗതക്കുരുക്കിനിടയാക്കി.
17 ദുരിതാശ്വാസ ക്യാമ്പുകൾ
103 കുടുംബങ്ങളിലെ 398 പേരെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റി. ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം 17 ആയി. കോട്ടയം താലൂക്ക് 12, മീനച്ചിൽ നാല്, വൈക്കം ഒന്ന് എന്നിങ്ങനെയാണ് ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം. 156 പുരുഷൻമാരും 152 സ്ത്രീകളും 90 കുട്ടികളുമാണ് ക്യാമ്പിലുള്ളത്. പകർച്ചവ്യാധി പശ്ചാത്തലത്തിൽ ഇവിടെ ആരോഗ്യവകുപ്പിന്റെയടക്കം സേവനങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്.
ജില്ലാ ഭരണകൂടത്തിന്റെ മുന്നറിയിപ്പ്
മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ സാദ്ധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ സുരക്ഷിതസ്ഥലത്തേക്ക് മാറണം
സ്ഥിരമായി വെള്ളക്കെട്ട് രൂപപ്പെടാറുള്ള താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ ക്യാമ്പുകളിലേക്ക് മാറണം
അടച്ചുറപ്പില്ലാത്ത വീടുകളിലും, മേൽക്കൂര ശക്തമല്ലാത്ത വീടുകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണം
അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ, മതിലുകൾ തുടങ്ങിയവ സുരക്ഷിതമാക്കണം
വൈദ്യുതിലൈനുകളുടെ അപകടസാദ്ധ്യത ശ്രദ്ധയിൽപ്പെട്ടാൽ 1912 എന്ന നമ്പറിൽ കെ.എസ്.ഇ.ബി.യെ അറിയിക്കണം
''അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതിനാൽ ഇന്ന് ഓറഞ്ച് അലർട്ടും, ജൂൺ രണ്ടുവരെ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. രാത്രി യാത്രകൾ പരമാവധി ഒഴിവാക്കണം.
-വി. വിഗ്‌നേശ്വരി, കളക്ടർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |